![](https://newskerala.net/wp-content/uploads/2025/02/cpm-congress_1200x630xt-1024x538.jpg)
ദില്ലി: പതിറ്റാണ്ടുകൾ ഭരിച്ച ഇന്ദ്രപ്രസ്ഥത്തിൽ കോൺഗ്രസിന്റെ കിതപ്പ് തുടങ്ങിയിട്ട് കാലങ്ങളായി. ഹാട്രിക്ക് ഭരണം നേടിയ ഷീല ദീക്ഷിതിനെ അപ്രസക്തയാക്കി 2013 ൽ അരവിന്ദ് കെജ്രിവാളെടുത്ത ചൂലിനൊപ്പം നിന്ന ദില്ലി ജനത ഇക്കുറി ബി ജെ പിയെയാണ് തൂത്തുവാരാൻ അനുവദിച്ചത്. എ എ പിക്ക് കനത്ത പ്രഹരമേകി ബി ജെ പി 27 വർഷങ്ങൾക്ക് ശേഷം അധികാരം പിടിച്ചെടുത്തപേപോൾ കോൺഗ്രസിനും ഇടതുപാർട്ടികൾക്കും അക്കൗണ്ട് പോലും തുറക്കാനായില്ല. കഴിഞ്ഞ തവണത്തെപ്പോലെ കോൺഗ്രസ് ഇത്തവണയും സംപൂജ്യരായി.
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ കോൺഗ്രസിന്റെ ‘കനൽ ഒരു തരി’ പ്രതീക്ഷയായി ബാദ് ലി ഉണ്ടായിരുന്നെങ്കിലും അന്തിമഫലം വരുമ്പോൾ ഇക്കുറിയും നിരാശ തന്നെ ഫലം. വോട്ടെണ്ണൽ തുടങ്ങിയ എട്ട് മണി മുതൽ ഏറെ നേരം ബാദ് ലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും സംസ്ഥാന അധ്യക്ഷനുമായ ദേവേന്ദർ യാദവ് മുന്നിട്ടുനിന്നു. എന്നാൽ ബി ജെ പിയുടെ ആഹിർ ദീപക് ചൗധരിയും എ എ പിയുടെ അജേഷ് യാദവും അവസാന റൗണ്ടുകളിൽ കരുത്തുകാട്ടിയതോടെ ദേവേന്ദ്രർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏറ്റവും ഒടുവിൽ വിവരം കിട്ടുമ്പോൾ ബി ജെ പി സ്ഥാനാർഥി ആഹിർ ദീപക് ചൗധരി 10461 വോട്ടുകൾക്കാണ് മുന്നിട്ടുനിൽക്കുന്നത്. എ എ പിയുടെ അജേഷ് യാദവിന് 35668 വോട്ടുകളും മൂന്നാം സ്ഥാനത്തുള്ള ദേവേന്ദറിന് 31130 വോട്ടുകളുമാണ് ലഭിച്ചത്.
അതേസമയം ഇടതുപാർട്ടികൾക്കും ഇക്കുറി അക്കൗണ്ട് തുറക്കാനായില്ല. രാജ്യതലസ്ഥാനത്ത് 2 സീറ്റിൽ മത്സരിച്ച സി പി എമ്മിനും ഒരു സീറ്റിൽ മത്സരിച്ച സി പി ഐക്കും ചുരുക്കം വോട്ടുകൾ മാത്രമാണ്. കരാവല്‍ നഗറിലും ബദാര്പൂറിലുമാണ് സി പി എം പോരാട്ടത്തിനിറങ്ങിയത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ കരാവല്‍ നഗറിൽ സി പി എം സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 428 വോട്ടുകളാണ്. ബദാര്‍പൂര്‍ മണ്ഡലത്തിലാകട്ടെ സി പി എം സ്ഥാനാര്‍ത്ഥിക്ക് ഇതുവരെ 194 വോട്ടുകളാണ് സ്വന്തമാക്കാനായത്. വികാസ്പുരിയിൽ പോരിനിറങ്ങിയ സി പി ഐക്ക് 278 വോട്ടുകളാണ് ഇതുവരെ നേടാനായത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]