മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി സ്കൂളിന് പിന്നിലെ റോഡിൽ കഞ്ചാവും ബ്രൗൺഷുഗറും സ്ഥിരമായി വില്പന നടത്തിവന്ന അസാം നാഗോൺ ജില്ലയിലെ അലിം ഉദ്ദീനെ (29 ) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. സ്കൂട്ടറിൽ എത്തി റോഡിന്റെ വശങ്ങളിൽ മയക്കുമരുന്ന് ഒളിപ്പിക്കുകയും ഉപഭോക്താക്കളിൽ നിന്നു പണം കൈപ്പറ്റിയ ശേഷം ഫോണിൽ മയക്കുമരുന്ന് ഒളിപ്പിച്ചിട്ടുള്ള സ്ഥലം പറഞ്ഞു കൊടുക്കുകയുമാണ് രീതി. ഇത് ശ്രദ്ധയിൽപ്പെട്ട കുടുംബശ്രീ അംഗങ്ങൾ കുട്ടികളുടെ സഹായത്തോടെ പ്രതിയുടെ നീക്കങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് കൈമാറുകയായിരുന്നു.
സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറും സംഘവും സ്ഥലത്തെത്തി പിടികൂടി. പ്രതിയുടെ വാടകവീട്ടിൽ നിന്ന് 225 ഗ്രാം കഞ്ചാവും 435 മില്ലിഗ്രാം ബ്രൗൺഷുഗറും കണ്ടെത്തി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ ടി, പ്രിവന്റീവ് ഓഫീസർമാരായ ഉമ്മർ പി.ഇ, ഷെബീർ എം.എം, സിവിൽ എക്സൈസ് ഓഫീസർമാരായ മാഹിൻ. പി.ബി, രഞ്ജിത്ത് രാജൻ, അനിത പി.എൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]