തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഹരികുമാറിന്റെ വീട്ടിൽ പൂജ നടത്താൻ ഒരുങ്ങിയിരിക്കുമ്പോഴാണ് പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതെന്ന് ജ്യോതിഷി ദേവീദാസൻ. സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ഇയാൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
’35 ലക്ഷം രൂപ എനിക്ക് തന്നുവെന്ന ശ്രീതുവിന്റെ ആരോപണം തെറ്റാണ്. കള്ളപ്പരാതിയാണ് നൽകിയിരിക്കുന്നത്. ഇന്നേവരെ അവരുമായി ഫോണിൽ സംസാരിച്ചിട്ടില്ല. പണം വാങ്ങേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ല. ജോത്സ്യന്മാരെ വക്രീകരിച്ച് കാണിക്കാനുള്ള ഗൂഢാലോചനയാണിത്. അവരോട് തല മുണ്ഡനം ചെയ്യാൻ ഞാൻ ആവശ്യപ്പെട്ടുവെന്ന് പരാതിയിലുണ്ട്. ദോഷം മാറാൻ അങ്ങനെ ചെയ്യണമെന്ന് ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. ഹരികുമാറിന്റെ പ്രതിഫലമായി 10,000 രൂപ സഹകരണസംഘത്തിൽ നിക്ഷേപിച്ചിരുന്നു. അതിന്റെ പാസ്ബുക്ക് എന്റെ പക്കലുണ്ട്. അത് കുടുംബത്തിന് കൊടുത്തിരുന്നില്ല. ഹരികുമാറിന് മാത്രമേ കൊടുക്കൂവെന്ന് തീരുമാനിച്ചിരുന്നു.
ഹരികുമാർ നന്നായി തിമില വായിക്കും. അതുകൊണ്ടാണ് താത്പര്യം തോന്നിയത്. എനിക്ക് ആൺമക്കളില്ല, രണ്ട് പെൺമക്കളാണ്. അതിനാൽ ഹരികുമാറിനോട് പ്രത്യേക സ്നേഹം തോന്നിയിരുന്നു. ഹരികുമാറിന് എഴുതാനോ വായിക്കാനോ അറിയില്ല. പണം എണ്ണാനോ കൈകാര്യം ചെയ്യാനോ അറിയില്ല’- ദേവീദാസൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഇയാളെ കുട്ടിയുടെ അമ്മ ശ്രീതു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിനുശേഷം സ്റ്റേഷൻ ജാമ്യത്തിലാണ് ദേവീദാസനെ വിട്ടയച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]