
.news-body p a {width: auto;float: none;}
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്കായി പോത്തുണ്ടിയിൽ ഊർജ്ജിത അന്വേഷണം നടത്തി. ചെന്താമരയെ പോത്തുണ്ടിയിൽ കണ്ടു എന്ന വിവരം പുറത്തുവന്നതോടെയാണിത്. പോത്തുണ്ടി മാട്ടായി ക്ഷേത്രത്തിന് സമീപംവച്ച് ഇയാളെ നാട്ടുകാരിലൊരാൾ തിരിച്ചറിഞ്ഞു. ഇവിടെ ഗ്രൗണ്ടിലിരുന്ന യുവാക്കളാണ് ഇയാളെ കണ്ടത്. ഇതോടെ ചെന്താമര ഓടിപ്പോയി. കുട്ടികളും ഇയാളെ കണ്ടു എന്ന് അറിയിച്ചു. മൊബൈൽ ഫോൺ വെളിച്ചത്തിൽ ഇയാൾ ഓടിപ്പോകുന്നതായി കണ്ടു എന്നാണ് കുട്ടികൾ അറിയിച്ചത്. നാട്ടുകാരായ നൂറോളം പേരും പൊലീസും സ്ഥലത്ത് അരിച്ചുപെറുക്കുകയാണ്. കണ്ടത് ചെന്താമരയെ തന്നെയാണ് എന്ന് ആലത്തൂർ ഡിവൈഎസ്പിയും സ്ഥിരീകരിച്ചു. മാട്ടായിയിൽ ഇയാളുടെ ഒരു ബന്ധുവിന്റെ വീടുണ്ട്. ഇവിടേക്ക് എത്തിയതാകും എന്നാണ് സൂചന. സ്ഥലത്തെ പഞ്ചായത്ത് ജലസംഭരണിയിലടക്കം പരിശോധന നടത്തി. ഇവിടെയടുത്ത് വനത്തിലും പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. ഇന്നത്തെ അന്വേഷണം അവസാനിപ്പിച്ചു.
ഇതിനിടെ നെന്മാറ ഇരട്ടക്കൊലക്കേസിൽ വീഴ്ച സംഭവിച്ചതായി റിപ്പോർട്ട് വന്നതിന് പിന്നാലെ എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തു. ഉത്തരമേഖല ഐജിയുടെ ഉത്തരവ് പ്രകാരമാണ് സസ്പെൻഷൻ. ജാമ്യ വ്യവസ്ഥ ചെന്താമര ലംഘിച്ചിട്ടും വിവരം കോടതിയെ അറിയിക്കാൻ നെന്മാറ എസ്എച്ച്ഒ മഹേന്ദ്ര സിംഹൻ വീഴ്ചവരുത്തിയതിനാലാണ് നടപടിയെടുത്തത്. ഒരുമാസം ചെന്താമര നെന്മാറയിൽ താമസിച്ചിരുന്നെന്ന് പാലക്കാട് എസ്പി അജിത്കുമാർ എഡിജിപി മനോജ് എബ്രഹാമിന് കൈമാറിയ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]