
അമ്പലപ്പുഴ: വിജിലൻസ് പരിശോധനയിൽ ആശുപത്രി കെട്ടിട നിർമാണത്തിൽ ക്രമക്കേട് കണ്ടെത്തി. 180 കോടി രൂപാ ചെലവിൽ നിർമിച്ച ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിട നിർമാണത്തിലാണ് ഗുരുതര ക്രമക്കേട് ആഭ്യന്തര വിജിലൻസിന്റെ പരിശോധനയിൽ കണ്ടെത്തിയത്. പരാതി ലഭിച്ചതിനെത്തുടർന്ന് വിജിലൻസ് കോട്ടയം റേഞ്ച് ഡിവൈഎസ്പി മനോജ് കുമാർ പി.വിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളിയാഴ്ച രാവിലെ മുതൽ പരിശോധന നടത്തിയത്.
രാവിലെ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിലെത്തിയ സംഘം കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചു. പിന്നീട് സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിലെത്തി അവിടെയും പരിശോധന നടത്തി. പരിശോധനയിൽ കെട്ടിട നിർമാണത്തിലും ഇലക്ട്രിക്, പ്ലംബ്ബിങ് വിഭാഗങ്ങളിലും ഗുരുതര ക്രമക്കേട് നടന്നതായി കണ്ടെത്തി. 180 കോടി രൂപ ചെലവിഴിച്ചു നിർമിച്ച ഈ കെട്ടിടത്തിൽ ചെറിയ മഴ പെയ്താൽ പോലും ചോർച്ചയുണ്ടാകുന്നത് പതിവാണ്. തുടർന്നാണ് ചില സംഘടനകൾ വിജിലൻസിന് പരാതി നൽകിയത്.
ഒരു വർഷം മുമ്പ് മുഖ്യമന്ത്രിയാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനൂപ് കെ.എ, അനൂപ് പി.എസ്, ജോഷി ഇഗ്നേഷ്യസ് ആലപ്പുഴ സ്പെഷ്യൽ ഇന്റലിജൻസ് ടീം എ.എസ്.ഐ സുരേഷ് ഡി, സിവിൽ പൊലീസ് ഓഫീസർ സനിൽ എസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]