
മാവേലിക്കര: വീട്ടിൽ ആളില്ലാതിരുന്ന സമയം കിടപ്പുമുറി കത്തി നശിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. തീപിടിത്തം ഉണ്ടായ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെന്ന സംശയത്തെ തുടർന്ന് ഫോറൻസിക് സംഘം ഉൾപ്പടെ സ്ഥലത്തെത്തി പരിശോധന നടത്തി. മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടപ്പെട്ടതായി വീട്ടുകാർ പൊലീസിന് മൊഴി നൽകിയിരുന്നു.
മാവേലിക്കര പോനകം ഹരിഹരം വീട്ടിൽ ജയപ്രകാശിന്റെ ഇരുനില വീടിന്റെ താഴത്തെ നിലയിലെ കിടപ്പുമുറിക്ക് വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെയാണ് തീപിടിച്ചത്. ഈ സമയം ജയപ്രകാശും ഭാര്യ ഹേമലതയും മരുമകൾ ഗായത്രിയും പുറത്തുപോയിരിക്കുകയായിരുന്നു. മുൻ വാതിലിന്റെ താക്കോൽ സിറ്റൗട്ടിൽ വെച്ചാണ് പോയതെന്ന് വീട്ടുകാർ പറഞ്ഞു. വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയൽവാസികളാണ് ഇവരെ വിവരമറിയിച്ചത്. വീട്ടുകാർ എത്തിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. മാവേലിക്കരയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്.
കിടപ്പുമുറിയിലെ അലമാരയും വസ്ത്രങ്ങളും മറ്റ് സാമഗ്രികളും കത്തി നശിച്ചു. കത്തിയ മുറിയിലെ അലമാരയിൽ നിന്ന് ഹേമലതയുടെ സ്വർണം നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു. മാവേലിക്കര ഇൻസ്പെക്ടർ സി ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. വീടിന്റെ വാതിൽ തകർത്ത് മോഷ്ടാവ് അകത്തുകടന്നതായി സൂചനയില്ലെന്നും മുകൾ നിലയിലെ മരുമകളുടെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണം സുരക്ഷിതമാണെന്നും പൊലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]