
ന്യൂഡൽഹി: ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്കെതിരെ അഴിമതിക്കുറ്റം ചുമത്തി ന്യൂയോർക്ക് കോടതി. സൗരോർജ കരാറുകൾ ലഭിക്കുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 ദശലക്ഷം ഡോളറിൽ (2,100 കോടി രൂപ) അധികം കൈക്കൂലി നൽകിയെന്നതാണ് കുറ്റം. ഇരുപതുവർഷത്തിനുള്ളിൽ രണ്ടു ബില്യൻ ഡോളറിലധികം ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ കരാറുകൾ സ്വന്തമാക്കുന്നതിനായി കൈക്കൂലി വാഗ്ദാനം ചെയ്തെന്നാണ് ആരോപണം. അഴിമതി, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഗൗതം അദാനിക്കുപുറമേ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ വിനീത് ജെയ്ൻ, സാഗർ അദാനി എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വായ്പകളും ബോണ്ടുകളും സ്വന്തമാക്കുന്നതിനായി അദാനിയും കൂട്ടരും അമേരിക്കൻ നിക്ഷേപകരെ കബളിപ്പിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.ന്യൂയോർക്കിൽ യു എസ് അറ്റോർണി ഓഫീസാണ് കുറ്റപത്രം സമർപ്പിച്ചത്.യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനും അദാനി ഗ്രീൻ എനർജിക്കെതിരെ അഴിമതിക്കുറ്റം ചുമത്തുകയും സിവിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമേ വിഷയത്തിൽ അന്വേഷണം തടസപ്പെടുത്താൻ അദാനിയും കൂട്ടാളികളും ശ്രമിച്ചതായി എഫ്ബിഐ അസിസ്റ്റന്റ് ഡയറക്ടർ ജെയിംസ് ഡെന്നിഹിയെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ഹിൻഡൻബർഗ് വെളിപ്പെടുത്തലിനെത്തുടർന്ന് അദാനി ഗ്രൂപ്പിന് വൻ തിരിച്ചടിയാണ് ഉണ്ടായത്. അതിൽ നിന്ന് കരകയറി വരുന്നതിനിടെയാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. 2023 ജനുവരിയിലാണ് അദാനി ഗ്രൂപ്പ് കടലാസ് കമ്പനികൾ വഴി ഓഹരി പെരുപ്പിച്ച് കാണിക്കാൻ ശ്രമിച്ചു എന്ന ആരോപണവുമായി ഹിൻഡൻബെർഗ് റിപ്പോർട്ട് പുറത്ത് വരുന്നത്. പിന്നീട് 2024ൽ അദാനിയുമായി ബന്ധപ്പെട്ട കേസ് ഇന്ത്യയിൽ അന്വേഷിക്കുന്ന സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ നിലവിലെ ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് അദാനിയുടെ കടലാസ് കമ്പനികളിൽ നിക്ഷേപമുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടും പുറത്ത് വന്നു. എന്നാൽ ഇതെല്ലാം വെറും ആരോപണങ്ങൾ മാത്രമാണെന്നായിരുന്നു അദാനി ഗ്രൂപ്പ് പറഞ്ഞിരുന്നത്.