
ബറൈലി: പ്രസവിച്ചയുടൻ കുഞ്ഞ് മരിച്ചെന്ന് പറഞ്ഞ് ഭർത്താവ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നെങ്കിലും കുഞ്ഞിനെ വിറ്റതാണെന്ന് മനസിലാക്കി യുവതി രണ്ട് ദിവസത്തിന് ശേഷം പൊലീസിനെ സമീപിച്ചു. അന്വേഷണം നടത്തിയ പൊലീസ് കുഞ്ഞിനെ കണ്ടെത്തി തിരികെ നൽകിയെങ്കിലും യുവതി പരാതി നൽകാനോ മറ്റ് നടപടികൾക്കോ തയ്യാറാവാത്തതിനാൽ ഭർത്താവിനെതിരെ കേസെടുത്തില്ല. ഇയാളെയും കുഞ്ഞിനെ വാങ്ങിയവർക്കും ഇടനിലക്കാർക്കുമെല്ലാം താക്കീത് നൽകി പൊലീസ് വിട്ടയക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ബറേലിയിലാണ് നാടകീയമായ സംഭവങ്ങൾ നടന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി തന്റെ വീടിനടുത്തുള്ള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രസവിച്ചത്. പ്രസവത്തിൽ കുഞ്ഞ് മരിച്ചെന്ന് പറഞ്ഞ് യുവതിയെ ഭർത്താവ് വീട്ടിലേക്ക് കൊണ്ടുവന്നു. എന്നാൽ ഭർത്താവ് കുഞ്ഞിനെ നാല് ലക്ഷം രൂപയ്ക്ക് വിറ്റെന്ന് പിറ്റേദിവസം തന്നെ യുവതി മനസിലാക്കുകയായിരുന്നു. ബേറേലിയിലെ കുട്ടികളില്ലാത്ത ഒരു ദമ്പതികൾക്ക് കുഞ്ഞിനെ കൈമാറിയതിന്റയെും പണം വാങ്ങിയതിന്റെയും തെളിവ് യുവതി കണ്ടുപിടിച്ചു. ഇതിന് ഒരു ഇടനിലക്കാരനും ഉണ്ടായിരുന്നത്രെ. ഇവർ തമ്മിലുള്ള ഇടപാടുകളും സംസാരവുമൊക്കെ യുവതി കണ്ടുപിടിച്ചു.
ഇതിന് പിന്നാലെ ശനിയാഴ്ച ദതാഗഞ്ച് പൊലീസ് സ്റ്റേഷനിലെത്തി യുവതി കാര്യം പറഞ്ഞു. ഉടൻ തന്നെ പൊലീസ് ഇടനിലക്കാരനെയും കുഞ്ഞിനെ വാങ്ങിയ ദമ്പതികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും. കുഞ്ഞിനെ തിരികെ വാങ്ങി അമ്മയെ ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ പരാതി നൽകാനോ മറ്റ് നടപടികൾക്കോ താത്പര്യമില്ലെന്ന് യുവതി നിലപാടെടുക്കുകയായിരുന്നു. ഇക്കാര്യം അവർ പൊലീസിന് എഴുതി നൽകുകയും ചെയ്തു. തുടർന്ന് എല്ലാവർക്കും താക്കീത് നൽകിയ ശേഷം വിട്ടയച്ചു എന്നാണ് ദതാഗഞ്ച് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഗൗരവ് ബിഷ്ണോയ് പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]