
.news-body p a {width: auto;float: none;}
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ – ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കം
പെർത്ത് : കിവികളിൽ നിന്നു കിട്ടിയ തട്ടുമായി ഇന്ത്യൻ ടീം കംഗാരുക്കളുടെ നാട്ടിലെത്തിയിരിക്കുകയാണ്. സ്വന്തം മണ്ണിലാണ് കിവീസിനോട് മൂന്ന് ടെസ്റ്റുകളിൽ തുടർച്ചയായി തോറ്റതെങ്കിൽ എന്നും വിറച്ചിട്ടുള്ള കംഗാരുനാട്ടിൽ അഞ്ചു ടെസ്റ്റുകളുടെ വിധി എന്താകും എന്ന ആശങ്കയാണ് ക്രിക്കറ്റ് ആരാധകരുടെ മനസിൽ. നവംബർ 22ന് പെർത്തിലാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. കഴിഞ്ഞവാരം തന്നെ പല സംഘങ്ങളായി ഓസ്ട്രേലിയയിലെത്തിയ ഇന്ത്യൻ ടീം പരിശീലനവും തുടങ്ങിക്കഴിഞ്ഞു. അതിനൊപ്പം പരിക്കുകളുടെ വാർത്തകളും പുറത്തുവന്നിട്ടുണ്ട്.
ഒക്ടോബറിൽ ബംഗ്ളാദേശിനെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കി മികച്ച ആത്മവിശ്വാസത്തിലായിരുന്ന
ഗൗതം ഗംഭീറും സംഘവും ന്യൂസിലാൻഡിനെതിരെ മൂന്ന് മത്സരപരമ്പര മൊത്തത്തിൽ അടിയറവ് വച്ചതോടെ ബാക്ഫൂട്ടിലാണ്. എന്നിട്ടും ഏറെക്കുറെ കിവീസിനെതിരെ കളിച്ച അതേടീമിനെത്തന്നെ ഓസ്ട്രേലിയയിലേക്കും കൊണ്ടുപോയിരിക്കുകയാണ് ഗംഭീർ. പരിശീലകനായുള്ള കരിയറിന്റെ തുടക്കത്തിൽതന്നെ ഗംഭീറിന് ഏറെ നിർണായകമായി മാറിയിരിക്കുകയാണ് ഈ പരമ്പര.
സീനിയർ താരങ്ങളായ വിരാട് കൊഹ്ലി,രോഹിത് ശർമ്മ,അശ്വിൻ,രവീന്ദ്ര ജഡേജ എന്നിവരുടെ അവസാന ബോർഡർ ഗാവസ്കർ ട്രോഫിയാകും ഇതെന്നാണ് കരുതുന്നത്. കിവീസിനെതിരായ തോൽവികളിൽ ഏറ്റവും കൂടുതൽ പഴികേട്ടത് ഈ സീനിയർ താരങ്ങളാണ്. ഈ പരമ്പരയിലും തിളങ്ങാൻ കഴിയാതിരുന്നാൽ ഇവരിൽ പലർക്കും ടെസ്റ്റ് ടീമിൽ സ്ഥാനം നിലനിറുത്താനാവില്ലെന്ന് അടക്കം പറച്ചിലുകളുണ്ട്. സീനിയേഴ്സിനെന്നപോലെ യശസ്വി ജയ്സ്വാൾ,ശുഭ്മാൻ ഗിൽ,സർഫ്രാസ് ഖാൻ തുടങ്ങിയ യുവതാരങ്ങൾക്കും ഈ പരമ്പര വലിയ വെല്ലുവിളിയാണ്. ഫോമിലല്ലാതിരുന്നിട്ടും ഗംഭീർ ഒപ്പം കൂട്ടിയ കെ.എൽ രാഹുലിനെ സംബന്ധിച്ചിടത്തോളം നിലനിൽപ്പുതന്നെ ഈ പരമ്പരയിലെ പ്രകടനത്തെ ആശ്രയിച്ചാകും.
രോഹിത് ആദ്യ ടെസ്റ്റിനില്ല
രണ്ടാമത്തെ കുട്ടി പിറന്നതിനാൽ രോഹിത് ശർമ്മ ആദ്യ ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുകയാണ്. എന്നാൽ താനായിരുന്നു രോഹിതിന്റെ സ്ഥാനത്തെങ്കിൽ ടീമിനൊപ്പം കളിക്കാനിറങ്ങിയേനെയെന്ന് ഇന്നലെ സൗരവ് ഗാംഗുലി വിമർശിച്ചിരുന്നു.
പരിക്ക് പലവിധം
പെർത്തിൽ പരിശീലനം തുടങ്ങിയതുമുതൽ ഇന്ത്യയ്ക്ക് ശുഭവാർത്തകളല്ല കേൾക്കേണ്ടിവന്നത്. സർഫ്രാസ് ഖാൻ ശുഭ്മാൻ ഗിൽ, കെ.എൽ രാഹുൽ തുടങ്ങിയവർക്ക് പരിശീലനത്തിനിടെ പരിക്കേറ്റിരുന്നു. ഇടത് തള്ളവിരലൊടിഞ്ഞ ഗില്ലിന് ആദ്യ ടെസ്റ്റിൽ കളിക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ടുകൾ. ഓസ്ട്രേലിയ എയ്ക്കെതിരെ കളിക്കുന്ന മറുനാടൻ മലയാളിതാരം ദേവ്ദത്ത് പടിക്കലിനെ ബായ്ക്ക് അപ്പായി സീനിയർ ടീമിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. സർഫ്രാസും രാഹുലും ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നു.
പരമ്പര ഫിക്സ്ചർ
ഒന്നാം ടെസ്റ്റ്
നവംബർ 22-26, പെർത്ത്.
രണ്ടാം ടെസ്റ്റ്
ഡിസംബർ 6-10, അഡ്ലെയ്ഡ്*
മൂന്നാം ടെസ്റ്റ്
ഡിസംബർ 14-18 , ബ്രിസ്ബേൻ.
നാലാം ടെസ്റ്റ്
ഡിസംബർ 26-30, മെൽബൺ
അഞ്ചാം ടെസ്റ്റ്
ജനുവരി 3-7,സിഡ്നി
നവംബർ 30,ഡിസംബർ ഒന്ന് തീയതികളിൽ ഇന്ത്യൻ ടീമും ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ടീമും തമ്മിൽ ദ്വിദിന പരിശീലന മത്സരം കളിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
* അഡ്ലെയ്ഡിൽ ഡേ ആൻഡ് നൈറ്റ് ടെസ്റ്റാണ്.
1991-92ന് ശേഷം ആദ്യമായാണ് ഇന്ത്യ ഓസ്ട്രേലിയിൽ അഞ്ചുടെസ്റ്റുകളുടെ പരമ്പര കളിക്കുന്നത്.
ബോർഡർ – ഗാവസ്കർ ട്രോഫി
1996 മുതലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പോരാട്ടം ബോർഡർ-ഗാവസ്കർ ട്രോഫിയായി നാമകരണം ചെയ്തത്. ഇതുവരെ 16 ചാമ്പ്യൻഷിപ്പുകൾ നടന്നുകഴിഞ്ഞു. ഇതിൽ 10 തവണ ഇന്ത്യ പരമ്പര നേടി. ഒരു തവണ പരമ്പര സമനിലയിലായപ്പോൾ മുൻ ജേതാക്കളെന്ന നിലയിൽ ഇന്ത്യ ട്രോഫി സ്വന്തമാക്കി. 2018-19 സീസണിലും 2020-21 സീസണിലും ഓസ്ട്രേലിയയിൽ നടന്ന പരമ്പരകളിൽ വിജയം നേടിയത് ഇന്ത്യയാണ്. 2022-23 സീസണിൽ ഇന്ത്യയിൽ നടന്ന പരമ്പര നേടിയ ഇന്ത്യയാണ് നിലവിലെ ജേതാക്കൾ.