
.news-body p a {width: auto;float: none;}
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കള്ള് ഉത്പാദിപ്പിക്കുന്നിടമാണ് പാലക്കാട് ജില്ലയുടെ കിഴക്കൻ മേഖലയായ ചിറ്റൂർ. എന്നാൽ, ഇവിടുത്തെ കള്ളുഷാപ്പുകൾ ഇന്ന് അടച്ചുപൂട്ടലിന്റെ വക്കിലാണ്. തമിഴ്നാട് മദ്യവും തോപ്പുകൾ കേന്ദ്രീകരിച്ചുള്ള കള്ള് വിൽപ്പനയും വ്യാപകമായതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. ചിറ്റൂരിൽ പൊലീസും എക്സൈസും സ്പിരിറ്റ് റെയ്ഡ് വ്യാപകമാക്കിയതോടെ അയൽ ജില്ലകളിലേക്കുള്ള കള്ളു വിതരണത്തിലും കുറവ് വന്നിട്ടുണ്ട്. ദിവസവും രണ്ടരലക്ഷം ലിറ്റർ കള്ള് കൊണ്ടുപോയിരുന്ന ചിറ്റൂർ മേഖലയിൽ നിന്ന് പോകുന്നത് 60,000 ലിറ്ററായി കുത്തനെ ഇടിഞ്ഞു. ഇതോടെ ചിറ്റൂരിൽ നിന്ന് കള്ളെത്തിയിരുന്ന ഷാപ്പുകളിലേറെയും ഉച്ചയ്ക്കുശേഷം പ്രവർത്തനം അവസാനിപ്പിക്കുന്ന സ്ഥിതിയിലാണ്. പാലക്കാട് ജില്ലയിലെ ഷാപ്പുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.
ചെത്തുതൊഴിലാളികളെ അകാരണമായി വെട്ടിക്കുറയ്ക്കുന്ന ഷാപ്പുലൈസൻസികളുടെ നിലപാടുമൂലമാണ് കള്ളുവിതരണം കുറഞ്ഞതെന്ന് ആരോപിച്ച് ചെത്ത് മദ്യവ്യവസായ മേഖലയിലെ സംയുക്ത ട്രേഡ് യൂണിയൻ രംഗത്തെത്തിയിട്ടുണ്ട്. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എക്സൈസ് കമ്മിഷണർക്ക് പരാതിയും നൽകി കാത്തിരിക്കുകയാണ് അവർ.
മുമ്പുണ്ടായിരുന്ന വിൽപനയുടെ പത്തിലൊന്നു ഭാഗം കള്ളുപോലും ഇപ്പോൾ വിൽക്കാനാകുന്നില്ലെന്ന് ഷാപ്പുടമകളും തൊഴിലാളികളും പറയുന്നു. ഇതോടെ, ഈ മേഖലയിലുള്ള ആയിരത്തിലേറെപ്പേർ ആശങ്കയിലാണ്. തൊഴിൽ ഇല്ലായ്മയുടെ പ്രധാനകാരണം ഷാപ്പുകൾ ഇല്ലാത്തതാണെന്ന് തൊഴിലാളികൾ പറയുന്നത്. സർക്കാർ ലൈസൻസോടെ നടത്തുന്ന ഷാപ്പുകളുടെ എണ്ണം ഇന്ന് വളരെയധികം കുറഞ്ഞിട്ടുണ്ട്. ഷാപ്പുകൾ ഏറ്റെടുത്ത് നടത്താൻ ആരും തയ്യാറാവുന്നില്ലെന്നതാണ് വസ്തുത. ചിറ്റൂർ റേഞ്ചിലെ 13 ഓളം ഷാപ്പുകൾ ഏറ്റെടുക്കാൻ രണ്ടുതവണ ലേലത്തിലും ആരും എത്തിയിരുന്നില്ല. സർക്കാരിൽ നിന്നും യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നതും തൊഴിൽ സാഹചര്യങ്ങൾ നിലനിറുത്തിക്കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയും മേഖലയിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്. തൊഴിലിലെ ഈ അസ്ഥിരത അടിയന്തരമായി പരിഹരിക്കപ്പെട്ടില്ലെങ്കിൽ സംസ്ഥാനത്തെ ആയിരക്കണക്കിന് കുടുംബങ്ങൾ വഴിയാധാരമാകുമെന്ന് ഉറപ്പാണ്.
പിടിമുറുക്കി എക്സൈസ്
കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ചിറ്റൂരിൽ നിന്ന് കൊണ്ടുപോകുന്ന കള്ള് വണ്ടികളിൽ ഷാപ്പിന്റെ പെർമിറ്റ് വിവരങ്ങൾ എഴുതിയ കാനുകൾ നിർബന്ധമാക്കി എക്സൈസ്. കാനുകളിൽ സ്പിരിറ്റ് കടത്തുന്നതായും പെർമിറ്റില്ലാത്ത ഇടങ്ങളിൽ കള്ള് ഇറക്കുന്നതായും വ്യാപക പരാതിയുണ്ട്. ഇതേ തുടർന്നാണ് എക്സൈസിന്റെ നടപടി. ചിറ്റൂർ മേഖലയിൽ മാത്രം 1300 അന്തർ ജില്ല കള്ള് കടത്ത് പെർമിറ്റുകളാണ് കഴിഞ്ഞ വർഷം എക്സൈസ് വകുപ്പിൽ നിന്നും നൽകിയിട്ടുള്ളത്. ഇതിൽ വ്യാപകമായ ക്രമക്കേടുകളും കണ്ടെത്തിയിരുന്നു.
കള്ള് കൊണ്ടുപോകുന്ന ജില്ല, ഡിവിഷൻ, റേഞ്ച്, ഗ്രൂപ്പ്, ഷാപ്പ് നമ്പർ തുടങ്ങിയ വിവരങ്ങൾ ദൂരെനിന്ന് കാണാവുന്നത്ര വലുപ്പത്തിൽ എഴുതി ഒട്ടിക്കണം. വണ്ടികളിലെ കള്ള് ആലത്തൂർ ദേശീയപാതയോരത്തെ എക്സൈസ് പരിശോധനാ കേന്ദ്രത്തിലാണ് പരിശോധിക്കുന്നത്. ഇതോടൊപ്പം കാനുകളിൽ വിവരങ്ങൾ പൂർണമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കാനുകളിൽ വിവരങ്ങൾ രേഖപ്പെടുത്തണമെന്ന് മുമ്പും നിർദ്ദേശമുണ്ടായിരുന്നെങ്കിലും ഇത് കർശനമായി പാലിക്കപ്പെട്ടിരുന്നില്ല. അതേസമയം, ഇതോടൊപ്പം തോപ്പുകളിൽ പെർമിറ്റിൽപ്പറയുന്നത്ര തെങ്ങുകൾ ചെത്തുന്നുണ്ടോ എന്നുകൂടി ഉറപ്പാക്കിയാലേ കൃത്രിമ കള്ളിന്റെ ഒഴുക്ക് തടയാനാവൂ എന്ന് ചെത്തുതൊഴിലാളികൾ പറയുന്നു.
ഒരുഷാപ്പ് പ്രവർത്തിപ്പിക്കാൻ കുറഞ്ഞത് അഞ്ച് ചെത്തുതൊഴിലാളികൾ വേണമെന്നും 50 തെങ്ങുകളെങ്കിലും ചെത്തണമെന്നുമാണ് ലൈസൻസിലെ വ്യവസ്ഥ. തൊഴിലാളി സംഘടനകളുടെ പരാതിയെത്തുടർന്ന് നിർദേശം നടപ്പാക്കാൻ എക്സൈസ് കമ്മിഷണർ തലത്തിൽ അടുത്തിടെ രംഗത്തിറങ്ങിയിരുന്നു. ഇതിനായി അടുത്തിടെ പാലക്കാട് ഷാപ്പ് ലൈസൻസികളുടെ യോഗം വിളിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല.
അനധികൃത മദ്യവിൽപനയും തകൃതി
ചിറ്റൂർ മേഖലയിൽ അനധികൃത മദ്യവിൽപന കുടിൽ വ്യവസായം പോലെയാണ് നടക്കുന്നത്. തമിഴ്നാട്ടിൽ നിന്നു കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൊണ്ടു വരുന്ന മദ്യം ഇരട്ടി വിലയ്ക്കാണ് നൽകുന്നത്. ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്ത് എത്തിച്ചു നൽകുന്ന സംഘവും വ്യാപകമാണ്. ഒരു ലിറ്റർ കള്ളിന്റെ വിലയ്ക്ക് വിദേശ മദ്യം ലഭിക്കുമെന്നതും ലഹരി കൂടുതലാണെന്നതും ആളുകളെ മദ്യത്തിലേക്ക് അടുപ്പിക്കുന്നു. ഇത് കള്ള് വ്യവസായത്തെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. ഇത് തടയാൻ കർശന പരിശോധന വേണമെന്ന് ആവശ്യം ശക്തമാവുകയാണ്.
നേരിട്ട് കള്ള് വിൽപന
പെർമിറ്റിൽ അനുവദിക്കുന്ന മുഴുവൻ ലിറ്റർ കള്ളും ഇവിടെ നിന്നു കൊണ്ടുപോകാത്തതിനാൽ കള്ള് തോപ്പുകളിൽ തന്നെ വിൽപനയും നടത്താറുണ്ട്. ഇവിടെ കള്ളിന് ഷാപ്പിനേക്കാൾ വില കുറവായതിനാൽ ആളുകൾ ഷാപ്പിൽ പോകുന്നതും കുറയുന്നു. അതുകൊണ്ടു തന്നെ പെർമിറ്റ് അനുവദിക്കുമ്പോൾ രാവിലെ 11 മണിക്ക് ശേഷം കരമടച്ച തോപ്പുകളിൽ കള്ള് സൂക്ഷിച്ചു വയ്ക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം.
‘ചെത്തിനെ’ മാറ്റിനിറുത്തി പുതുതലമുറ
തെങ്ങുകൾ ധാരാളമുള്ള കേരളത്തിൽ വേണ്ടത്ര രീതിയിൽ അവയെ ഉപയോഗപ്പെടുത്തി കള്ള് വ്യവസായത്തെ നിലനിറുത്താൻ സാധിക്കുന്നില്ലെന്നത് വസ്തുതയാണ്. പാലക്കാട് പട്ടാമ്പിക്കടുത്ത് അറുപതോളം കുടുംബങ്ങൾ കള്ള് ചെത്ത് ഉപജീവനമായി സ്വീകരിച്ചവരാണ്. പാരമ്പര്യമായി ലഭിച്ച ഈ തൊഴിലുകൊണ്ടാണ് ഇവരുടെ കുടുംബങ്ങൾ കഴിഞ്ഞിരുന്നത്. എന്നാൽ, ഇന്ന് ഇവരെല്ലാവരും തൊഴിലുറപ്പ് തൊഴിലാളികളാണ്. ചിലർ മറ്റു തൊഴിലിടങ്ങളിലേക്ക് ചേക്കറിക്കഴിഞ്ഞു.
സുരക്ഷിതമല്ല ഈ ജോലി എന്ന പ്രചാരണങ്ങളാൽ പുതിയ തലമുറയിൽപ്പെട്ട ആരും കള്ള് ചെത്തിലേക്ക് എത്തപ്പെടുന്നില്ല. കള്ള് ചെത്ത് തൊഴിലാളിയുടെ ജോലി കൂടുതലും ഒരു കാരണമാണ്. രാവിലെയും, ഉച്ചയ്ക്കും, രാത്രിയുമൊക്കെയായി തൊഴിൽ ചെയ്യാൻ ഇവർ നിർബന്ധിതരാവും. ഇതും പുതുതലമുറയിൽപ്പെട്ടവരെ ഈ മേഖലയിൽ നിന്ന് അകറ്റി നിറുത്തുന്നു. തെങ്ങിൽ നിന്ന് നേരിട്ട് ചെത്തിയെടുക്കുന്ന ഈ പാനീയത്തെ വിവിധ ഉത്പന്നങ്ങളാക്കി മാറ്റി വിപണിയിലെത്തിക്കാൻ കഴിയുമെങ്കിലും അതിന്റെ സാദ്ധ്യതകൾ സർക്കാർ പരിശോധിക്കാത്തത് ദൗർഭാഗ്യകരമാണ്.
ആവിയായി നീര
കേരളത്തിന്റെ പരമ്പരാഗതമായ കള്ള് ചെത്തുവ്യവസായത്തെ പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ 2014ൽ കൊണ്ടുവന്ന പദ്ധതിയാണ് നീര പ്രോജക്ട്. തൊഴിലാളികൾക്ക് പ്രത്യേകം പരിശീലനം നൽകി തെങ്ങിൽ നിന്നും നീര ശേഖരിച്ച് സംസ്കരണം നടത്തി ഉത്പന്നമായി വിപണിയിലെത്തിക്കുകയായിരുന്നു ലക്ഷ്യം. 14 ജില്ലകളെയും ഉൾപ്പെടുത്തി പദ്ധതിക്കായി രൂപീകരിച്ച കമ്പനികൾക്കു പ്രവർത്തന മൂലധനമില്ലെന്നതായിരുന്നു പ്രധാന പ്രശ്നം. നീര ചെത്തുകാർക്കു കൂലി കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണിപ്പോൾ. ഉത്പന്നം കിയോസ്കുകളിലൂടെ വിറ്റ് പണം തിരികെ എത്തുന്നില്ലെന്നതും വലിയ തിരിച്ചടിയായി. കടകളിൽ 20 രൂപയ്ക്കു വിറ്റാൽ 10 രൂപയാണ് ഉത്പാദകന് കമ്മിഷനായി ലഭിക്കുന്നത്. ഉത്പാദനച്ചെലവുകളും ഗതാഗതച്ചെലവുമെല്ലാം കൂടിച്ചേരുമ്പോൾ ലാഭമില്ലെന്നു മാത്രമല്ല, കണക്കുനോക്കുമ്പോൾ വലിയ ബാദ്ധ്യതയുമുണ്ടാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഉത്പാദക കമ്പനികളുടെ കൺസോർഷ്യം ഉണ്ടാക്കി പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും സർക്കാർ വകുപ്പുകളുടെയും നാളികേര ബോർഡിന്റെയും താത്പര്യമില്ലായ്മ മൂലം ഒന്നും വിജയിച്ചില്ല.
പ്രതിഷേധങ്ങൾക്കും കർഷകരുടെ കണ്ണീരിനും ഒടുവിൽ വൈകിയ വേളയിൽ നീരവ്യവസായത്തിനു പുനരുദ്ധാരണ പാക്കേജ് നടപ്പാക്കാൻ സർക്കാർ ശ്രമിച്ചു. കെ.എഫ്.സി വായ്പയ്ക്കു മാത്രം പലിശ ഇളവും മൊറട്ടോറിയവും ലഭിച്ചു. വേറേ പുനരുദ്ധാരണമൊന്നും നടന്നില്ല. മോഹന വാഗ്ദാനങ്ങളിലകപ്പെട്ട് ഈ മേഖലയിൽ കാലെടുത്തുവച്ചവർ ഇന്ന് കടക്കെണിയിലാണ്.