
മുതുകുളം (ആലപ്പുഴ): കണ്ണൂർ കേളകം മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞു മരിച്ച അഞ്ജലി പ്രിയപ്പെട്ടവരുടെ ഹൃദയത്തിൽ തീരാവേദനയായി. പത്തനംതിട്ട കോന്നി സ്വദേശിനിയാണ് അഞ്ജലി. നാടകവേദിയിൽ മൊട്ടിട്ട പ്രണയത്തിനൊടുവിലാണ് മുതുകുളം തെക്ക് ഹരിശ്രീ വീട്ടിൽ ഉല്ലാസിനെ (ശ്രീകൃഷ്ണൻ) വിവാഹംകഴിക്കുന്നത്. കേരളത്തിലെ ഒരു പ്രമുഖ നാടകസംഘത്തിൽ ഒരുമിച്ചു പ്രവർത്തിക്കുമ്പോഴാണ് ഇവർ പ്രണയത്തിലായത്. അഞ്ചുവർഷം മുൻപായിരുന്നു വിവാഹം. മൂന്നരവയസ്സുള്ള ഡ്രോൺ എന്ന മകനുണ്ട്.
നാടകം കഴിഞ്ഞുവരുമ്പോൾ മകനുവേണ്ടി എന്തെങ്കിലും കരുതിയാണ് അഞ്ജലി എത്താറുള്ളത്. അമ്മയുടെ ഈ കരുതൽ ഇനി ഒരിക്കലുമില്ലെന്നറിയാതെ മുത്തശ്ശി സരസ്വതിയുടെ ഒക്കത്തിരുന്നു കളിക്കുന്ന ഡ്രോൺ ആശ്വസിപ്പിക്കാനെത്തുന്നവരുടെ നൊമ്പരക്കാഴ്ചയായി.
കഴിഞ്ഞ മൂന്നുവർഷമായി കായംകുളം ദേവ കമ്യൂണിക്കേഷന്റെ നാടകങ്ങളിലാണ് അഞ്ജലി അഭിനയിക്കുന്നത്. ഈ വർഷത്തെ ‘വനിതാ മെസ്സ്’ എന്ന നാടകത്തിലെ പ്രധാന വേഷങ്ങളിലൊന്നു ചെയ്യുന്നത് അഞ്ജലിയാണ്. അപകടത്തിൽ മരിച്ച കൊല്ലം കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹനും മുതുകുളത്ത് സുപരിചിതയാണ്. അടുത്തിടെ മരിച്ച ഇവരുടെ ഭർത്താവ് തേവലക്കര മോഹനും അറിയപ്പെടുന്ന നാടകനടനായിരുന്നു.
വിജയാഹ്ളാദം മാറും മുൻപേ ആ ജീവിതങ്ങൾക്കു തിരശ്ശീല വീണു
മുതുകുളം: നാടകം കൈയടികൾ ഏറ്റുവാങ്ങിയതോടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർ ഏറെ ആഹ്ളാദത്തിലായിരുന്നു. ആറാമത്തെ അവതരണത്തിനായി സുൽത്താൻബത്തേരിയിലേക്കു പോകുമ്പോഴാണ് ജീവിതസ്വപ്നങ്ങൾക്കു തിരശ്ശീലയിട്ട് അപകടമെത്തിയത്. നാടകസംഘം സഞ്ചരിച്ചിരുന്ന മിനിബസ് മറിഞ്ഞ് രണ്ടു നടിമാരായ അഞ്ജലി, ജെസി മോഹൻ എന്നിവർ മരിച്ചത് നാടിനെ കണ്ണീരിലാഴ്ത്തി.
കായംകുളം ദേവ കമ്യൂണിക്കേഷന്റെ പുതിയ നാടകം ‘വനിതാ മെസ്സി’ൽ അഭിനയിച്ച നടികളാണു മരിച്ചത്. ഈ നാടകത്തിന്റെ ആദ്യ അവതരണം നടന്നത് കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണ്. ആറാമത്തെ അവതരണമായിരുന്നു സുൽത്താൻ ബത്തേരിയിലേത്.
ചിരിപ്പിച്ചും അതിലേറെ സങ്കടപ്പെടുത്തിയും പ്രേക്ഷക മനസ്സിൽ ഇടം നേടിയ നാടകമാണ് ‘വനിത മെസ്’. രണ്ടാഴ്ചയ്ക്കകംതന്നെ അൻപതിലധികം വേദികളിൽ അവതരിപ്പിക്കാൻ ക്ഷണംകിട്ടി. നാടകപ്രവർത്തകർ ഏറെ സന്തോഷിച്ച നിമിഷങ്ങൾ. ഇതിനിടെയാണ് അപകടം. പ്രദീപ് കുമാർ കാവുന്തറ രചനയും രാജീവൻ മമ്മിളി സംവിധാനവും നിർവഹിച്ച നാടകമാണിത്. അരങ്ങേറ്റത്തിനുശേഷം മൂന്നിനു പാലക്കാട് ശ്രീനാരായണപുരത്തായിരുന്നു പരിപാടി. തുടർന്ന് തൃശ്ശൂർ ടൗൺഹാളിൽ അവതരിപ്പിച്ചു. ഓച്ചിറ വയനകത്ത് ഗീഥാസലാം സ്മാരക പ്രൊഫഷണൽ നാടകമത്സരത്തിലും പങ്കെടുത്തു. 10-ന് സി.പി.എം. കണ്ണൂർ അഞ്ചരക്കണ്ടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ചക്കരയ്ക്കല്ലിൽ നാടകമുണ്ടായിരുന്നു.
14-നു രാത്രി കണ്ണൂർ കടന്നപ്പള്ളിയിലായിരുന്നു പരിപാടി. 16-നു കേരള അക്കാദമി ഓഫ് എൻജിനിയറിങ്ങും സുൽത്താൻബത്തേരി നഗരസഭയും പ്രസ് ക്ലബ്ബും ചേർന്ന് നടത്തുന്ന സംസ്ഥാനതല പ്രൊഫഷണൽ നാടകമേളയിൽ പങ്കെടുക്കാനായി പോകുംവഴിയാണ് അപകടം.
ഏഴുവർഷം മുൻപ് കായംകുളം മുതുകുളത്തുകാരായ പി.കെ. സുരീഷും മനേഷ് എ.ബി.സി.യും ചേർന്നാണ് ദേവാ കമ്യൂണിക്കേഷൻ തുടങ്ങുന്നത്. ആറാമത്തെ നാടകമാണ് ‘വനിതാ മെസ്’. നാടകങ്ങളെല്ലാം വിജയമായതോടെ സംസ്ഥാനത്തെ മുൻനിര നാടകസംഘമായി ദേവ മാറി. കഴിഞ്ഞ തവണ അവതരിപ്പിച്ച ‘ചന്ദ്രികാവസന്തം’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച നാടകകൃത്തിനുള്ള സംസ്ഥാന അവാർഡ് ഈ നാടകത്തിന്റെ രചയിതാവ് അകാലത്തിൽ വിടപറഞ്ഞ കെ.സി. ജോർജ് കട്ടപ്പനയ്ക്കാണു ലഭിച്ചത്. ഇതിൽ ചന്ദ്രികയായി അഭിനയിച്ച അനിതാ സുരേഷിന് പ്രത്യേക ജൂറി പരാമർശവുമുണ്ടായി.
ഇരുട്ടിന്റെ ചുരവഴിയിൽ മരണത്തിന്റെ നാടകം
കണ്ണൂർ: തങ്ങളുടെ അഭിനയം കണ്ടറിയാനും കഥാപാത്രങ്ങളെ ഉൾക്കൊള്ളാനും കാത്തിരിക്കുന്നവർക്ക് മുന്നിലേക്കുള്ള യാത്രയിലാണ് അഞ്ജലിയെയും ജെസി മോഹനെയും വാഹനാപകടത്തിന്റെ വേഷത്തിലെത്തി മരണം കവർന്നെടുത്തത്. അടുത്ത വേദിയിൽ ഒന്നിച്ച് വേഷമാടിത്തിമിർക്കേണ്ട രണ്ടുപേർ തങ്ങൾക്കൊപ്പമില്ലെന്ന യാഥാർഥ്യമറിയാതെ പരിക്കുമായി ആസ്പത്രിയിൽ കഴിയുന്നവർക്ക് മുന്നിൽ എല്ലാവരും യഥാർഥത്തിൽ ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ നാടകമാടുകയായിരുന്നു.
കണ്ടുമടുത്ത തമാശരംഗങ്ങളിൽനിന്ന് വ്യത്യസ്തമായ രംഗങ്ങളുമായി കൂട്ടച്ചിരിയുണർത്തി ഏറെ പ്രസക്തവും സാമൂഹികവുമായ ദൗത്യം നിർവഹിക്കുന്നതായിരുന്നു ‘വനിതാ മെസ്’. വനിതകൾ പൊതുരംഗത്ത് വരുമ്പോൾ ചില വീട്ടുകാർക്കും ഭർത്താക്കന്മാർക്കും ഉണ്ടാകുന്ന ആകുലതകളും ഈഗോയും നിറയുന്ന നാടകം ഒടുവിൽ സ്ത്രീപക്ഷ നിലപാടിന്റെ കാലികപ്രസക്തി വിളംബരം ചെയ്യുന്നു.
കടന്നപ്പള്ളി തെക്കേക്കര റെഡ്സ്റ്റാർ നാടകോത്സവത്തിന്റെ രണ്ടാംദിനമെത്തി ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷകരെ പിടിച്ചിരുത്തുകയായിരുന്നു കായംകുളം ദേവ കമ്യൂണിക്കേഷൻ. യവനിക വീണപ്പോൾ നീണ്ട കൈയടി. അഭിനന്ദനവും ഭക്ഷണവും നൽകി നാടകക്കാരെ യാത്രയാക്കിയപ്പോൾ കടന്നപ്പള്ളിക്കാർ അറിഞ്ഞില്ല, അടുത്ത മണിക്കൂറുകളിൽ ആ ദുഃഖവാർത്ത തേടിയെത്തുമെന്ന്. മലയാളത്തിന്റെ ഹൃദയങ്ങളെ ഇളക്കിമറിച്ച് വ്യത്യസ്തങ്ങളായ നിരവധി നാടകങ്ങൾ, നിരവധി വേദികളിൽ അഭിനയിച്ച് ജീവിച്ചവരാണ് അഞ്ജലിയും ജെസിയും. രാത്രി 7.45-നാണ് നാടകം തുടങ്ങിയത്.
9.45 -ഓടെ അവസാനിച്ചു. ശനിയാഴ്ച വയനാട് സുൽത്താൻബത്തേരിയിൽ സംസ്ഥാന പ്രൊഫഷണൽ നാടകമേളയിലായിരുന്നു അടുത്ത വേദി. പൾസ് കേരള അക്കാദമി ഒാഫ് എൻജിനിയറിങ്ങും ബത്തേരി നഗരസഭയും പ്രസ് ക്ലബും ചേർന്നാണ് സുൽത്താൻ ബത്തേരി ടൗൺ ഹാളിൽ നാടകമേള നടത്തുന്നത്. അതിനായാണ് കടന്നപ്പള്ളിയിലെ പരിപാടിക്കുശേഷം നാടകസംഘം അർധരാത്രിയോടെ പുറപ്പെട്ടത്. യാത്ര തുടങ്ങിയപ്പോൾ എല്ലാവരും നല്ല സന്തോഷത്തിലായിരുന്നുവെന്ന് അപകടത്തിൽ പരിക്കേറ്റ് ചാലയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലുള്ള നടനും കായംകുളം ദേവ കമ്യൂണിക്കേഷന്റെ പ്രധാന സംഘാടകനുമായ സുരേഷ് തൂലിക ഓർക്കുന്നു. തമാശകൾ പറഞ്ഞും നാടകത്തിലെ ഡയലോഗുകളെടുത്തും യാത്ര സജീവമാക്കി.
പുലർച്ചെ മൂന്നോടെ കേളകം മലയാംപടിയിലെ ചെങ്കുത്തായ കുന്നിൽനിന്ന് നാടകസംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെടുകയായിരുന്നു.
ഈ വർഷം ബുക്ക് ചെയ്തത് 75 സ്റ്റേജുകൾ
വനിതാ മെസിന് ഈ വർഷം 75 സ്റ്റേജുകളിലേക്കാണ് ബുക്കിങ് ലഭിച്ചത്. മുതുകുളം ശ്രീനാരായണ മന്ദിരത്തിൽ ഒന്നിനാണ് പൂജ കഴിഞ്ഞ് നാടകം അരങ്ങേറിയത്. പിന്നീട് 10 ദിവസത്തിനുള്ളിൽ അഞ്ച് സ്റ്റേജുകളിൽ അവതരിപ്പിച്ചു. അതിൽ മൂന്നെണ്ണം കണ്ണൂരിലാണ്. സി.പി.എം. അഞ്ചരക്കണ്ടി ഏരിയാസമ്മേളനത്തിന്റെ ഭാഗമായിട്ടാണ് ജില്ലയിൽ നാടകം ആദ്യം അവതരിപ്പിച്ചത്.
നിറഞ്ഞ കണ്ണീരുമായി അവരെത്തി
അപകടവിവരമറിഞ്ഞ് പുലർച്ചെതന്നെ നിരവധി നാടകപ്രവർത്തകർ കണ്ണൂരിലെ ആസ്പത്രിയിലേക്ക് ഒഴുകിയെത്തി. അഭിനയത്തിന്റെ പാതിവഴിയിൽ ജീവിതം അവസാനിച്ച അഞ്ജലിയുടെയും ജെസി മോഹന്റെയും ചലനമറ്റ ശരീരം കണ്ട് അവർ പൊട്ടിക്കരഞ്ഞു. പരിക്കേറ്റ് ചികിത്സയിലായവരെ സാന്ത്വനിപ്പിക്കാനും സഹായത്തിനുമായി അവരെത്തി. നാടകപ്രവർത്തകരുടെ വാഹനങ്ങൾ കൊണ്ട് ആസ്പത്രി പരിസരം നിറഞ്ഞിരുന്നു.
അപകടത്തിൽപ്പെട്ടവരെ കണ്ണൂരിലെത്തിച്ചു
പുലർച്ചെ 5.10-ഓടെയാണ് പരിക്കേറ്റവരുമായുമായി ചാലയിലെ ബേബി മെമ്മോറിയൽ ആസ്പത്രിയിലേക്ക് ആംബുലൻസെത്തിയത്. ഡ്രൈവർ ഉൾപ്പെടെ രണ്ടുപേരുടെ നില ഗുരുതരമാണ്. നാലുപേർ ആത്യാഹിത വിഭാഗത്തിലുണ്ട്. മൂന്നുപേരെ വൈകാതെ ഡിസ്ചാർജ് ചെയ്യാൻ കഴിയുമെന്ന് ഡോക്ടർമാർപറഞ്ഞു. മരിച്ചവരുെട മൃതദ്ദേഹങ്ങൾ തലശ്ശേരി ജനറൽ ആശുത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലേക്കു കൊണ്ടുപോയി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]