
കുട്ടിക്കാലത്തുണ്ടായ മോശം അനുഭവത്തേക്കുറിച്ച് തുറന്നുപറഞ്ഞ് ചലച്ചിത്രതാരം ഐശ്വര്യ ലക്ഷ്മി. മലയാള ചിത്രം ‘കുമാരി’, തമിഴ് ചിത്രം ‘ഗാര്‍ഗി’ എന്നിവയുടെ സഹനിര്മാതാവായതിനുള്ള കാരണങ്ങളേക്കുറിച്ചും കരിക്ക് ഫ്ളിക്കില്‍ സംസാരിക്കവെ ഐശ്വര്യ പറഞ്ഞു.
‘രണ്ട് സിനിമകളുടെ പ്രൊഡക്ഷനിലാണ് ഞാന്‍ പങ്കാളിയായിട്ടുള്ളത്. ഗാര്‍ഗിയും കുമാരിയുമാണ് ആ സിനിമകള്‍. ഇവയില്‍ നിര്‍മാതാവാകാനുള്ള തീരുമാനം വൈകാരികമായിട്ടെടുത്തതാണ്. ഗാര്‍ഗിയുടെ സ്ക്രിപ്റ്റ് എനിക്ക് തുടക്കംമുതലേ അറിയാമായിരുന്നു. ആ സിനിമയില്‍ ഒരു ട്യൂഷന് ടീച്ചറിന്റെ കഥാപാത്രമുണ്ട്. അതെല്ലാം എന്റെ ജീവിതത്തിലുണ്ടായിട്ടുള്ള അനുഭവങ്ങളാണ്’, ഐശ്വര്യ പറഞ്ഞു.
‘മഞ്ഞ കളര്‍ എനിക്ക് കുറേക്കാലം ഇഷ്ടമല്ലായിരുന്നു. ആ നിറത്തോട് എനിക്ക് ദേഷ്യമായിരുന്നു. ചെറിയപ്രായത്തില്‍ ഗുരുവായൂര്‍ അമ്പലത്തില്‍വെച്ച് എനിക്ക് ഒരു മോശം അനുഭവമുണ്ടായപ്പോള്‍ ഞാന്‍ ധരിച്ചിരുന്നത് സിപ്പറുള്ള ഒരു മെറൂണ്‍കളര്‍ ഷര്‍ട്ടും സട്രോറികളുടെ ചിത്രങ്ങളുള്ള ഒരു മഞ്ഞ പാവാടയുമായിരുന്നു. ഏഴാംക്ലാസിലോ എട്ടാംക്ലാസിലോ പഠിക്കുന്ന പ്രായമാണെനിക്ക്. അത്തരം സംഭവങ്ങളെ ഞാന്‍ അതിജീവിച്ചു. പക്ഷേ, അന്ന് എന്റെ കുഞ്ഞുമനസ്സിലുണ്ടായ കാര്യങ്ങള്‍ ഇന്നും അതുപോലെതന്നെയുണ്ട്. അതുകൊണ്ടുതന്നെ കുറേ കാലത്തേക്ക് എനിക്ക് മഞ്ഞ കളര്‍ ഇഷ്ടമല്ലായിരുന്നു. പിന്നീട് ഈ സംഭവം എനിക്ക് ഒന്നുമല്ല എന്ന് ഞാന്‍ തീരുമാനിച്ച ഒരു സമയത്താണ് മഞ്ഞ കളര്‍ വസ്ത്രങ്ങളിടാന്‍ തുടങ്ങിയത്. ഈ സംഭവം ഞാന്‍ ഗാര്‍ഗിയുടെ സംവിധായകനായ ഗൗതം രാമചന്ദ്രനോട് പറഞ്ഞിരുന്നു. സിനിമയിലെ ആ കഥാപാത്രത്തിന്റെ പേര് അങ്ങനെ തന്നെ വെക്കണമെന്ന എന്റെ ആഗ്രഹവും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം അങ്ങനെ തന്നെ ചെയ്തു, ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍നിന്ന് തനിക്ക് കിട്ടിയ നല്ല സൗഹൃദങ്ങളും അതിന്മേലുള്ള വിശ്വാസവുമാണ് ഗാര്‍ഗിയും കുമാരിയും നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നും ഗാര്ഗിയിലേക്ക് താന്‍ നല്കിയ പണം മാത്രമേ ഞാന്‍ കൈപ്പറ്റിയിട്ടുള്ളു എന്നും ഐശ്വര്യ വ്യക്തമാക്കി.
ഞാനൊരു സെലിബ്രിറ്റി ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. തുടക്ക സമയത്ത് മണി സാറിന്റെ സെറ്റില്‍ പോയപ്പോള്‍ അദ്ദേഹത്തെ ഇംപ്രസ് ചെയ്യണം, അവര്‍ വീണ്ടും എന്നെ വിളിക്കണം എന്നിങ്ങനെയുള്ള ആഗ്രഹം എനിക്കുണ്ടായിരുന്നു. ഇപ്പോള്‍ വലിയ അഭിനേതാക്കളെ കാണുമ്പോള്‍ പാനിക് വരും. അങ്ങനെയുള്ള വെല്ലുവിളികള്‍ വരാറുണ്ട്. അന്നത്തേക്കാള്‍ ഇന്ന് കുറേക്കൂടി ആത്മവിശ്വാസം വന്നു. ഞാന്‍ ഇനിയും ഇംപ്രൂവ് ചെയ്യാനുണ്ട്. അതു ഞാന്‍ മനസ്സിലാക്കിയ കാര്യമാണ്, സിനിമയിലെത്തി എട്ടാം വര്‍ഷമാകുമ്പോള്‍ അഭിനേതാവെന്ന നിലയില്‍ തനിക്ക് വന്ന മാറ്റത്തെ കുറിച്ചും ഐശ്വര്യ മനസ്സു തുറന്നു.
മണിരത്നം-കമല്‍ ഹാസന് കൂട്ടുകെട്ടില്‍ വരുന്ന തഗ്ലൈഫിന്റെ ഭാഗമായതിനെ കുറിച്ചും സംസാരിച്ച ഐശ്വര്യ കിങ് ഓഫ് കൊത്തക്ക് ശേഷം കരിയറില്‍ വന്ന പ്രതിസന്ധിയെ കുറിച്ചും സൂചിപ്പിച്ചു. കിങ് ഓഫ് കൊത്ത കഴിഞ്ഞ് ഒരുപാട് സമയമെടുത്താണ് അടുത്ത സിനിമയിലേക്ക് കോള്‍ വന്നത്. മലയാളത്തില്‍ മാത്രമല്ല, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലൊക്കെ വേഷങ്ങള്‍ കിട്ടുന്നതിനെ അത് ബാധിച്ചു. അന്ന് എന്തുചെയ്യുമെന്നറിയാതെ വൈകാരികമായി തളര്‍ന്നുപോയിരുന്നു. ആളുകളുടെ പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല എന്ന് ഒരുപാട് പഴി കള്ക്കേണ്ടിവന്ന സിനിമയായിരുന്നു കൊത്ത. ആ സിനിമക്ക് സംഭവിച്ച പരാജയം എനിക്ക് വേദനയുണ്ടാക്കിയ കാര്യമാണ്. കാരണം ഒരുപാട് പേര് അത്രയും അധ്വാനിച്ച സിനിമയാണത്. എല്ലാവരും ഒരുപോലെ വിഷമിച്ചു. അതിന് ശേഷം എനിക്ക് സിനിമകള്‍ വന്നില്ല. അതിനെ തുടര്‍ന്നാണ് ഞാന്‍ റീസ്ട്രാറ്റജൈസേഷന് ചെയ്തത്. പുതിയ സിനിമകള്‍ക്കായി ഞാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു, ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]