
മലപ്പുറം: കൊണ്ടോട്ടി പള്ളിക്കൽ ബസാർ ചാലക്കൽപുരായി മിനി എസ്റ്റേറ്റിലെ റേഷൻ കടയിൽ അതിക്രമിച്ചു കയറി കടയുടമയെ ദേഹോപദ്രവമേൽപ്പിക്കുകയും റേഷൻ സാധനങ്ങൾ കവർച്ച ചെയ്യുകയും ചെയ്ത പ്രതി പിടിയിൽ. മിനി എസ്റ്റേറ്റ് പാലംകുളങ്ങര ഹരീഷ് (46) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
റേഷൻ കാർഡിൽ അനുവദിച്ച ഭക്ഷ്യ സാധനങ്ങൾ വാങ്ങിയ ശേഷവും കടയിലെത്തി ഹരീഷ് കൂടുതൽ അരിയും സാധനങ്ങളും ആവശ്യപ്പെട്ടത് കടയുടമ ചോലക്കൽ ഫാസിൽ ചോദ്യം ചെയ്തപ്പോൾ കടയിൽ അതിക്രമിച്ചു കയറി ഫാസിലിനെ ദേഹോപദ്രവമേൽപ്പിച്ച് 20 കിലോഗ്രാം അരിയും ആറ് പാക്കറ്റ് ആട്ടയും ഹരീഷ് കവർന്നുവെന്നാണ് പരാതി. നിരവധി കേസുകളിലുൾപ്പെട്ട ഹരീഷ് രണ്ട് വർഷം മുമ്പ് പരാതി അന്വേഷിക്കാനെത്തിയ എസ്.ഐയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം എത്തിയപ്പോൾ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെന്നും ഓടിച്ചിട്ടാണ് പ്രതിയെ പിടികൂടിയതെന്നും കൊണ്ടോട്ടി ഇൻസ്പെക്ടർ പി.എം. ഷമീർ അറിയിച്ചു. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ കാപ്പ നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. കൊണ്ടോട്ടി ഇൻസ്പെക്ടർക്ക് പുറമെ എസ്.ഐമാരായ പ്രിയൻ, ആനന്ദ്, സി.പി.ഒമാരായ അബ്ദുല്ല ബാബു, ഫിറോസ്, വിപിൻ, അജിത്, സുബ്രമണ്യൻ, സഹീർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]