
ഇന്ത്യന്‍ സിനിമയിലെ യുവത്വത്തിന്റെ പ്രതീകമായിരുന്നു ബോളിവുഡ് ഇതിഹാസതാരം മിഥുന് ചക്രവര്‍ത്തി. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉന്നതമായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം നേടിയിരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. തനിക്കുലഭിച്ച ഈ അംഗീകാരം തന്റെ ആരാധകര്‍ക്ക് സമര്‍പ്പിക്കുന്നതായി മിഥുൻ ചക്രവർത്തി പറഞ്ഞിരുന്നു.
നടനാവാനുള്ള യാത്രയില്‍ അനുഭവിച്ച കടുത്ത യാതനകള്‍ പറയുന്നതിനൊപ്പം പട്ടിണിമൂലം അവശനായി തെരുവില്‍ കിടന്ന സന്ദര്‍ഭവും ഓര്‍ത്തെടുക്കുകയാണ് അദ്ദേഹം. ന്യൂസ് 18-ന് നല്കിയ അഭിമുഖത്തിലാണ് തന്റെ ദുരിതകാലം അദ്ദേഹം അനുസ്മരിച്ചത്. മുംബൈയിലെ ഫുട്പാത്തില്‍ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കിടന്നുറങ്ങിയ ദിനങ്ങള്‍ അദ്ദേഹം ഓര്‍ത്തെടുത്തു.
തെരുവില്‍നിന്നാണ് ഞാന്‍ ജീവിതം തുടങ്ങിയത്. ആദ്യം സി-ഗ്രേഡ് സിനിമകളിലും പിന്നീട് ബി- ഗ്രേഡ് സിനിമകളിലും അഭിനയിച്ചു. ആദ്യമായി ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ ഒരു മാധ്യമപ്രവര്ത്തകന് അഭിമുഖത്തിനായി എന്നെ സമീപിച്ചു. ഞാന്‍ പറഞ്ഞു, എനിക്ക് വിശന്നിട്ടുവയ്യ എന്തെങ്കിലും ഭക്ഷണം വാങ്ങിത്തരൂ. ദയാലുവായ അയാള്‍ എനിക്ക് ഭക്ഷണം വാങ്ങിത്തന്നു, അദ്ദേഹം അനുസ്മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കുറിച്ചും മിഥുന് ചക്രവര്‍ത്തി സംസാരിച്ചു. മോദിയെ എനിക്ക് ഇഷ്ടമാണ്. നിരവധി തവണ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. വളരെ നല്ല വ്യക്തിയാണ് അദ്ദേഹമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് മിഥുൻ ചക്രവർത്തിയ്ക്ക് ഫാൽകേ പുരസ്കാരം നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ സംഭാവനകളെ പരിഗണിച്ചാണ് മിഥുന് ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നൽകുന്നതെന്ന്
കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി മന്ത്രി അശ്വിനി വൈഷ്ണവ് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. നേരത്തെ പത്മഭൂഷണ്‍ പുരസ്കാരം നല്കി രാജ്യം മിഥുന് ചക്രവര്‍ത്തിയെ ആദരിച്ചിരുന്നു.
1976-ല്‍ സിനിമാജീവിതം ആരംഭിച്ച മിഥുന് ചക്രബര്‍ത്തിക്ക് ഇന്നും സിനിമാപ്രേമികള്‍ക്കിടയില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. ഡിസ്കോ ഡാന്‍സര്‍, ജങ്, പ്യാര് ഝുക്ടാ നഹി, മര്‍ദ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം ഇന്ത്യയെമ്പാടും ആരാധകരെ സൃഷ്ടിച്ചു. 2023 ഡിസംബറില്‍ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുന് ചക്രവര്‍ത്തി ഒടുവില്‍ അഭിനയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]