
സിനിമ പാഷനാണെന്നും അഭിനയിക്കാനായില്ലെങ്കിൽ ചത്തു പോകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് സുരേഷ് ഗോപിയെ ആദരിക്കാനായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റക്കൊമ്പൻ സിനിമയിൽ അഭിനയിക്കാൻ അനുവാദം ചോദിച്ചിട്ടുണ്ടെന്നും സിനിമയിൽ അഭിനയിക്കുന്നതിന്റെ പേരിൽ മന്ത്രിസ്ഥാനം പോയാൽ രക്ഷപ്പെട്ടുവെന്നും അദ്ദേഹം ചടങ്ങിൽ സംസാരിക്കവേ ഹാസ്യരൂപേണ അദ്ദേഹം പറഞ്ഞു
സിനിമ ഞാൻ ചെയ്യും. അനുവാദം ചോദിച്ചിട്ടുണ്ട്, പക്ഷേ കിട്ടിയിട്ടില്ല. പക്ഷേ സെപ്റ്റംബർ ആറിന് ഞാൻ ഒറ്റക്കൊമ്പൻ തുടങ്ങുകയാണ്. എല്ലാവരുടെയും ആശിർവാദം ഉണ്ടാവണം. ഏതാണ്ട് ഇരുപത്തിരണ്ടോളം സിനിമകളുടെ തിരക്കഥ ആർത്തിയോടെ ചെയ്യണമെന്ന് ആഗ്രഹിച്ച് സമ്മതിച്ചിട്ടുണ്ട്. ഇനിയെത്ര സിനിമ ചെയ്യാനുണ്ട് എന്ന ചോദ്യത്തിന് ഇരുപത്തിരണ്ടോളം എണ്ണമുണ്ടെന്ന് പറഞ്ഞപ്പോൾ അമിത് ഷാ ആ പേപ്പറുകെട്ട് ഒരു സൈഡിലേക്ക് എടുത്തങ്ങ് കളഞ്ഞു. പക്ഷേ അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. എന്തു തന്നെയായാലും ഞാൻ സെപ്റ്റംബർ ആറിന് ഇങ്ങ് പോരും. ഇനി അതിന്റെ പേരിൽ അവർ പറഞ്ഞയക്കുകയാണെങ്കിൽ ഞാൻ രക്ഷപ്പെട്ടു എന്നേ പറയാനുള്ളൂ. സുരേഷ് ഗോപി പറഞ്ഞു
മന്ത്രിസ്ഥാനത്തെ ബാധിക്കാതെ സെറ്റിൽ സൗകര്യങ്ങൾ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും തൃശൂരുകാർക്ക് നന്ദി അർപ്പിക്കണമെന്ന കേന്ദ്ര നേതാക്കളുടെ നിരന്തരമായ ആവശ്യത്തിന്റെ പേരിലാണ് താത്പര്യമില്ലാതിരുന്നിട്ടും മന്ത്രിസ്ഥാനം ഏറ്റെടുത്തതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്ത് വന്നതിലുള്ള പ്രതികരണവും അദ്ദേഹം നടത്തുകയുണ്ടായി. സിനിമയ്ക്കുള്ളിൽ മാത്രമല്ല പ്രശ്നങ്ങൾ ഉള്ളതെന്നും അങ്ങനെ ചിന്തിക്കുന്നവരാണ് വിഘടനവാദികളെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രശ്നങ്ങൾ എല്ലാ മേഖലയിലും ഉണ്ട്. അത് താൻ 25 വർഷം മുമ്പേ പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഹേമ കമ്മീഷൻ റിപ്പോർട്ട് ഏകപക്ഷീയമാണെന്നും സജീവമല്ലാത്തവരെ പറഞ്ഞു പഠിപ്പിച്ച മൊഴികളാണ് റിപ്പോർട്ടിലുള്ളതെന്നും എല്ലാവരുടെയും സ്വഭാവ സർടിഫിക്കറ്റ് ഹാജരാക്കാൻ പറയാനാവില്ലെന്നും ഫിലിം ചേംബർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]