

ഓണത്തിന് ചോറുണ്ണത്തില്ല സാറ്, അവിടെ വന്ന് നിരാഹാരം നടത്തും, ഓഫീസില്‍ നിരാഹാരം കിടക്കും. അതിന് മുൻപ് റോഡ് നന്നാക്കണം ‘ ; ധനമന്ത്രിക്കെതിരെ പരസ്യമായി പ്രതിഷേധിച്ച് യുവതിയുടെ ഒറ്റയാള്‍ പോരാട്ടം
സ്വന്തം ലേഖകൻ
കൊട്ടാരക്കര: കൊട്ടാരക്കര നഗര മദ്ധ്യത്തിലെ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് കാല്‍നട യാത്രക്കാരുള്‍പ്പെടെ ദുരിതത്തിലായിട്ട് കാലം കുറച്ചായി. എന്നിട്ടും റോഡ് നന്നാക്കിയിട്ടില്ല. ഇതിനെതിരെ പൊതുജനരോഷം ശക്തമാണ്. പലരും ഭരണപ്പാര്‍ട്ടിയുടെ ആളുകള്‍ ആയതിനാല്‍ തന്നെ സ്ഥലം എംഎല്‍എയും ധനമന്ത്രിയുമായ കെ എന്‍ ബാലഗോപാലിനെതിരെ പരസ്യമായി പ്രതിഷേധിക്കാന്‍ തയ്യാറല്ല.
എന്നാല്‍, ഇന്ന് മന്ത്രി ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ ഒറ്റക്ക് പ്രതിഷേധവുമായി ഒരു യുവതി രംഗത്തുവന്നു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ ഗിരിജയാണ് ധനമന്ത്രിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊട്ടാരക്കര-പുത്തൂര്‍ റോഡിലെ മുസ്ലിം സ്ട്രീറ്റ് പാലം ഭാഗം സഞ്ചാരയോഗ്യമാക്കാത്തതിലായിരുന്നു പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിന് സമീപത്തായി നിന്ന് പ്ലക്കാര്‍ഡേന്തിയ സ്ത്രീ മന്ത്രിക്കെതിരെ ശക്തമായി രംഗത്തുവന്നു. ഈ സമയം വാഹനത്തില്‍ മന്ത്രി ഉണ്ടായിരുന്നില്ല, ഉദ്ഘാട വേദിയിലായിരുന്നു അദ്ദേഹം. ഉദ്ഘാടന വേദിക്ക് അഭിമുഖമായി നിന്ന്് വിരല്‍ ഉയര്‍ത്തി കൊണ്ടാണ് ഗിരിജ പ്രതികരിച്ചത്.
പ്രതിഷേധിച്ചു കൊണ്ടു യുവതി പറഞ്ഞത് ഇങ്ങനെ:
‘ആ റോഡിന്റെ അവസ്ഥ മന്ത്രി കണ്ടോ, ഒരു ഓട്ടോറിക്ഷ വിളിച്ചാല്‍ ആരും വരില്ല, എത്രപേര്‍ മറിഞ്ഞു വീണു, ആരുടെയൊക്കെ കാലൊടിഞ്ഞു. ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. അവര്‍ക്ക് വേണ്ടിയാണീ പോരാട്ടം. എന്നെ ജയിലില്‍ ഇട്ടോട്ടെ, എന്നാലും പ്രതിഷേധിക്കും. രാവിലെ പത്ത് മണിക്കെത്തി ഇവിടെ നിന്നതാണ്. ഉദ്ഘാടനം ആര്‍ക്കും പറ്റും. ഞാനും അഞ്ച് വര്‍ഷം ചെയ്തതാണ്. ജനങ്ങള്‍ക്ക് വേണ്ടി തന്നെയാണ് നില്‍ക്കുന്നത്. അതാണ് അറിയാമോ? ആ പാലത്തിലെ വെള്ളക്കെട്ട് പരിഹരിക്കണം. ഞങ്ങള്‍ക്ക് കൊടിവെച്ച കാറൊന്നുമില്ല പോകാന്‍. പ്രതിഷേധിക്കുമ്ബോള്‍ ഭീഷണിപ്പെടുത്തിയേക്കുവാ, ഗുണ്ടായിസം കാണിച്ചു ജയിലില്‍ അടക്കാമെന്ന്. അതാണ് ചിന്ത. ജനങ്ങളുടെ വോട്ടു മേടിച്ചു ജയിച്ചിട്ട് ഉദ്ഘാടകന്‍ മാത്രം. നമ്മള് ഈ കസേരയില്‍ എങ്ങനെ വന്നുവെന്ന് ചിന്തിക്കണം. ജനങ്ങള്‍ക്ക് വേണ്ടി ചിന്തിക്കണം, അതാണ് വേണ്ടത്. റോഡിന്റെ ശോച്യാവസ്ഥ ആദ്യം പരിഹരിക്ക് സാറെ, ക്ഷമക്കൊരു പരിധിയുണ്ട്. ഉദ്ഘാടനത്തിനെത്തി നിവേദനം എത്രയെണ്ണം വാങ്ങിച്ചു? എല്ലാം ചവറ്റുകൊട്ടയിലിടും. ഒരു കാര്യം ഞാന്‍ പരഞ്ഞേക്കാം.. ഓണത്തിന് ചോറുണ്ണത്തില്ല സാറ്, ഞാന്‍ അവിടെ വന്ന് നിരാഹാരം നടത്തും. ഓഫീസില്‍ നിരാഹാരം കിടക്കും. അതിന് മുമ്ബ് റോഡ് നന്നാക്കണം. ജയിലില്‍ അടക്കുന്നെങ്കില്‍ അങ്ങനെ തന്നെ ചെയ്യട്ടെ. പൊതുജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രതിഷേധം.’
പ്രതിഷേധത്തിന് ഒടുവില്‍ യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കര്‍ഷകശ്രീയുടെ പരിപാടിയുടെ ഉദ്ഘാടനത്തിനാണ് മന്ത്രി കൊട്ടാരക്കരയില്‍ എത്തിയത്. കൊട്ടാരക്കര മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നും പുത്തൂര്‍ റോഡിലേക്ക് തിരിയുന്ന ട്രാഫിക് പോയിന്റും തകര്‍ന്ന് കിടക്കുകയാണ്. പുത്തൂര്‍ റോഡില്‍ മുസ്ലിം സ്ട്രീറ്റ് മേല്‍പ്പാലത്തിന് സമീപത്ത് നിന്നും അവണൂര്‍ ഫാക്ടറി ജംഗ്ഷന്‍വരെയുള്ള ഭാഗം ടാറും മെറ്റലും ഇളകി വന്‍ തടങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.
അപകട കെണിയായിറോഡ് തകര്‍ന്നതോടെ ഇവിടെ വലുതും ചെറുതുമായ അപകടങ്ങള്‍ പതിവാകുന്നു. പുത്തൂര്‍ ഭാഗത്തേക്കും പൂവറ്റൂര്‍ ഭാഗത്തേക്കും ചെന്തറ ഭാഗത്തേക്കും വഹനങ്ങള്‍ നിരന്തരം കടന്നു പോകുന്ന ഭാഗമാണ് അപകട കെണിയായി കിടക്കുന്ന അവസ്ഥയാണുള്ളത്. ശാസ്ത്രീയമായി കൂടുതല്‍ കാലം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് റോഡ് നവീകരിക്കണം എന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നുണ്ട്. മൂന്നാഴ്ച്ച മുമ്ബ് ബിജെപിയും റോഡ് സഞ്ചാരയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]