
തിരുവനനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്ന മൂന്നാമത്തെ ലൈവത്തോൺ ഇന്ന് നടക്കും. രാവിലെ 11 മണി മുതൽ തത്സമയം നടത്തുന്ന പരിപാടിയിൽ വയനാട് ദുരന്ത ബാധിതരുടെ ഉപജീവനത്തിന് മാർഗം കാണുകയാണ് ലക്ഷ്യം. വയനാട്ടിലെ ദുരിതബാധിതരെ ചേർത്ത് നിർത്താനുള്ള ഏഷ്യാനെറ്റ് ന്യൂസ് ശ്രമമാണ് ലൈവത്തോണ്‍ പരിപാടി.
ദുരിത ബാധിതർ ക്യാമ്പുകൾ വിടുമ്പോഴും വായ്പയും ബാധ്യതകളും തീരാ ദുരിതമാകുകയാണ്. കേരള ബാങ്ക് കടബാധ്യത എഴുതി തള്ളിയെങ്കിലും മറ്റ് ബാങ്കുകളിലെ തീരുമാനം വൈകുകയാണ്. ദുരിതബാധിതർക്ക് കടബാധ്യത ഇല്ലാതെ പുതുജീവിതം ഉയർത്തിയുള്ളതാണ് ഏഷ്യാനെറ്റ് ന്യൂസ് മൂന്നാം ലൈവത്തോൺ. ദുരിത ബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുന്നത് സംബന്ധിച്ച് ബാങ്കുകളുടെയും സംസ്ഥാന സർക്കാരിന്റെയും നിലപാട് തേടുന്നതിനൊപ്പം ദുരിത ബാധിതരുടെ ഉപജീവനത്തിനായി സമൂഹത്തിന്റെ സഹായവും പരിപാടിയിൽ തേടും.
പുനരധിവാസത്തിനൊപ്പം ഉപജീവനം ഉറപ്പാക്കാൻ എന്തൊക്കെ പദ്ധതികളുണ്ടാകും. കാലാവസ്ഥ വ്യതിയാനത്തിൽ ഇനിയൊരു മുണ്ടക്കൈ ആവർത്തിക്കാതിരിക്കാൻ കേരളം എങ്ങിനെയൊക്കെ കരുതലെടുക്കും. ഇനിയുള്ള ജീവിതം എങ്ങനെ എന്നതിൽ ദുരന്തഭൂമിയിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ഉയരുന്ന ചോദ്യങ്ങളിൽ ഉത്തരം തേടുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ‘എൻനാട് വയനാട്’ ലൈവത്തോണുകളിലൂടെ ചെയ്യുന്നത്. പുനരധിവാസം, ഉപജീവനം, വായ്പാ ബാധ്യത, കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള അതിജീവനവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഏഷ്യാനെറ്റ് ന്യൂസ് ‘എൻനാട് വയനാട്’ ലൈവത്തോണിന്റെ മൂന്നാം പതിപ്പിൽ ഉയരും. ലൈവത്തോണിൽ രാഷ്ട്രീയ ശാസ്ത്ര സാമൂഹീക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കുചേരും. ഒരൊറ്റ രാത്രിയിൽ ഒരു നാട് തന്നെ നാമവശേഷമാക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ടവരുടെ ജീവിതം തിരിച്ചുപിടിക്കുകയെന്ന വലിയ ദൗത്യമാണ് മലയാളി സമൂഹത്തിന്റെ മുന്നിലുള്ളത്. ആ വലിയ ദൗത്യത്തിൽ നമുക്കും ഹൃദയപൂർവ്വം കൈകോര്‍ക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]