

മകളും ആൺസുഹൃത്തുക്കളും ലഹരിമരുന്നുമായി പിടിയിൽ, രക്ഷിക്കണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെട്ട് ഫോൺ കോൾ; കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ വീട്ടമ്മയുടെ അവസരോചിതമായ ഇടപെടൽ മൂലം വ്യാജ ‘സിബിഐ ഉദ്യോഗസ്ഥ’ന്റെ തന്ത്രം പാളി
കോട്ടയം: കോളേജ് വിദ്യാർത്ഥിനിയായ മകളെയും ആൺസുഹൃത്തുക്കളെയും ഒരു കിലോഗ്രാം ലഹരിമരുന്നുമായി പിടികൂടിയെന്നും രക്ഷിക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മയ്ക്ക് ഫോൺ കോൾ. സിബിഐ ഉദ്യോഗസ്ഥനെന്നു സ്വയം പരിചയപ്പെടുത്തിയ യുവാവാണ് ഫോൺ വിളിച്ചത്.
വീട്ടമ്മയുടെ അവസരോചിതമായ ഇടപെടൽ മൂലം വ്യാജ ‘സിബിഐ ഉദ്യോഗസ്ഥ’ന്റെ തന്ത്രം പാളി. ചങ്ങനാശേരി സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് ഇന്നലെ വാട്സ്ആപ്പ് കോളിലൂടെ ഭീഷണി എത്തിയത്. ചങ്ങനാശേരിയിലെ ഒരു കോളേജിലെ വിദ്യാർത്ഥിനിയാണ് ഇവരുടെ മകൾ.
ഭർത്താവിന്റെ പേരു ചോദിച്ചാണ് വീട്ടമ്മയ്ക്കു ഫോൺ കോൾ എത്തിയത്. തുടർന്നു വിദ്യാർത്ഥിനിയുടെ പേരു പറഞ്ഞ ശേഷം ‘കുട്ടിയുടെ അമ്മയല്ലേ’ എന്നായി ചോദ്യം. മകൾ തന്നെയാണ് നമ്പർ തന്നതെന്നും മകളും 3 സുഹൃത്തുക്കളും ലഹരിമരുന്നുമായി തങ്ങളുടെ കസ്റ്റഡിയിൽ ഉണ്ടെന്നുമാണ് ഫോൺ വിളിച്ചയാൾ അറിയിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിങ്ങളുടെ മകൾ തെറ്റുകാരിയല്ലെന്നും പക്ഷേ, അവളെ രക്ഷിക്കണമെങ്കിൽ പണം വേണമെന്നുമായിരുന്നു അവരുടെ ആവശ്യം. പണം നൽകാൻ തയാറല്ലെങ്കിൽ ഇവരെ ഇപ്പോൾത്തന്നെ ഡൽഹിയിലേക്കു കൊണ്ടുപോകുകയാണെന്നും യുവാവ് ഭീഷണിപ്പെടുത്തി.
സംഭവം കേട്ട് വീട്ടമ്മ ആദ്യം ഞെട്ടി. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോഴാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇത്തരത്തിൽ ഫോണിലൂടെ പണം ആവശ്യപ്പെടില്ലല്ലോ എന്ന കാര്യം ഓർത്തത്. താൻ തിരികെ വിളിക്കാമെന്നു വീട്ടമ്മ പറഞ്ഞെങ്കിലും ഫോൺ കട്ട് ചെയ്യരുതെന്നും കട്ട് ആക്കിയാൽ ദുഃഖിക്കേണ്ടി വരുമെന്നുമായിരുന്നു ഫോണിലൂടെയുള്ള ഭീഷണി.
എന്തും വരട്ടെയെന്നു വിചാരിച്ച് വീട്ടമ്മ ഫോൺ കട്ട് ചെയ്യുകയും ഉടൻ തന്നെ കോളേജിലേക്ക് വിളിക്കുകയുമായിരുന്നു. മകൾ കോളജിലുണ്ടെന്ന് അറിഞ്ഞതോടെയാണ് വന്നത് വ്യാജ കോൾ ആയിരുന്നുവെന്നും പണം തട്ടുകയായിരുന്നു അവരുടെ ഉദ്ദേശ്യമെന്നും മനസ്സിലായത്.
തുടർന്നു വിവരം പോലീസിൽ അറിയിക്കുകയും അവരുടെ നിർദേശപ്രകാരം സൈബർ സെല്ലിൽ പരാതി നൽകുകയും ചെയ്തു. അപ്പോഴും വ്യാജ സിബിഐ ഉദ്യോഗസ്ഥന്റെ ഫോൺ കോൾ വരുന്നുണ്ടായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രമായിരുന്നു വിളിച്ച ആളുടെ വാട്സ്ആപ്പ് പ്രൊഫൈലിൽ ഉണ്ടായിരുന്നതെന്ന് വീട്ടമ്മ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]