
7:34 AM IST:
രാജിവെച്ച പാലക്കാട് ചാലിശേരി പഞ്ചായത്ത് പ്രസിഡൻ്റ് സ്വന്തം മുന്നണിയിലെ മറ്റൊരംഗത്തിനെതിരെ ആരോപണവുമായി രംഗത്ത്. മുസ്ലിം ലീഗ് സ്വതന്ത്രനായ രണ്ടാം വാർഡ് അംഗം വിജീഷിൽ നിന്നുമുള്ള നിരന്തര മാനസിക സമ്മർദ്ദമാണ് പഞ്ചായത്ത് അംഗ സ്ഥാനവും രാജിവെക്കാൻ കാരണമെന്ന് സന്ധ്യ പറഞ്ഞു. സന്ധ്യ രാജിവെച്ചതോടെ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഭരണ പ്രതിസന്ധിയായി.
7:33 AM IST:
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിന്റെ മൃതദേഹം ഇന്ന് രാവിലെയോടെ വയനാട്ടിൽ എത്തിക്കും. ഇന്നലെ രാത്രിയാണ് രാജുവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്തത്. വയനാട് കോഴിക്കോട് ജില്ലാ കളക്ടർമാരുടെ ശുപാർശക്കൊപ്പം എഡിഎമ്മിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് രാത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. വന്യജീവി ഭീഷണിയുടെ അടിസ്ഥാനത്തിൽ പകൽ മൃതദേഹം നാട്ടിലെത്തിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
7:33 AM IST:
ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ജോയിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ഇന്ന് ധനസഹായം പ്രഖ്യാപിച്ചേക്കും. രാവിലെ ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിക്കും.11 മണിക്കാണ് ക്യാബിനറ്റ്. മരണത്തിന് ഉത്തരവാദി റെയില്‍വെ ആണെന്നും കുടുംബത്തിന് സാമ്പത്തിക സഹായം റെയില്‍വെ നല്‍കണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു. തോട് വൃത്തിയാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി നാളെ യോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാര്‍, എംഎല്‍എമാര്‍, മേയര്‍ എന്നിവര്‍ക്ക് പുറമെ റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ ഉള്‍പ്പടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.
7:33 AM IST:
സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. മലയോരമേഖലകളിൽ ജാഗ്രത വേണമെന്നും കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തെക്കൻ ഛത്തീസ്ഗഡിനും വിദർഭക്കും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റന്നാൾ മറ്റൊരു ന്യൂനമർദ്ദം രൂപപ്പെട്ടേക്കും.