

പാലക്കാട് കൂടി ബിജെപി പിടിച്ചാല്‍ കേരളത്തില്‍ കളി കാര്യമാകും. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപിക്കപ്പെടാം. പാലക്കാട് മണ്ഡലം പിടിക്കുകയാണ് ഇനി ബിജെപിയുടെ ഒരേയൊരു ലക്ഷ്യം. അതിനായി അവർ പണി തുടങ്ങിക്കഴിഞ്ഞു. തൃശൂർ ലോക്സഭാ മണ്ഡലം സുരേഷ് ഗോപി പിടിച്ചതിനു പിന്നാലെ പാലക്കാട് നിയമസഭാ മണ്ഡലം കൂടി കിട്ടിയാല്‍ ആഹാ അതു കലക്കും.
വെറുതേയല്ല ബിജെപിയുടെ പ്രതീക്ഷ. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഇ. ശ്രീധരൻ പരാജയപ്പെട്ടത് നേരിയ മാർജിനാണ്. മെട്രോമാൻ 35.34 ശതമാനം വോട്ടു നേടിയിരുന്നു. മത്സരത്തില്‍ വിജയിച്ച കോണ്‍ഗ്രസിലെ ഷാഫി പറമ്ബില്‍ 38.06 ശതമാനം വോട്ടാണു പിടിച്ചത്. എല്‍ഡിഎഫിലെ സി.പി. പ്രമോദ് മൂന്നാം സ്ഥാനത്തായി-25.64 ശതമാനം വോട്ട് .
അന്ന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ശ്രീധരൻ ഇക്കുറി ഒന്നാം സ്ഥാനത്തിനു വേണ്ടി രംഗത്തിറങ്ങുമോ എന്നതാണ് ആകാംഷ ? ബിജെപി അദ്ദേഹത്തെ സമീപിച്ചു കഴിഞ്ഞു. ഇനി മത്സരത്തിനില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പാർട്ടി സമ്മർദ്ദം ചെലുത്തിയാല്‍ സമ്മതം മൂളിയേക്കാം. എന്നാല്‍ പ്രായം അദ്ദേഹത്തെ മത്സര രംഗത്തു നിന്നു പിൻതിരിപ്പിക്കുമോ എന്നേ ഇനി കാണാനുള്ളു.അഥവാ പ്രായം വകവയ്ക്കാതെ ഇക്കുറിയും ശ്രീധരൻ ഇറങ്ങിയാല്‍ വല്ലതുമൊക്കെ നടക്കും. കോണ്‍ഗ്രസ് വിയർത്തു കുളിക്കും.
ഇനി ശ്രീധരൻ വന്നില്ലെങ്കിലോ ? മറ്റൊരു അടിപൊളി സ്ഥാനാർഥിയെ അവർ ഇറക്കും-സാക്ഷാല്‍ ശോഭ സുരേന്ദ്രനെ. ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ അന്യായ മത്സരം കാഴ്ചവച്ച ശോഭ പാലക്കാട്ട് തീപ്പൊരിയാകും. ശോഭയ്ക്ക് പാലക്കാട് മണ്ഡലം പുത്തരിയല്ല. 2016ല്‍ ശോഭ ഇവിടെ മത്സരിച്ചിരുന്നു. അന്ന് നേടിയത് 20.8% വോട്ട് . പക്ഷേ പാലക്കാട് പഴയ ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കാത്തത് ശോഭയ്ക്ക് നെഗറ്റീവ് ആണ്. എന്തായാലും വർധിത വീര്യത്തിലാണ് ബിജെപി . തൃശൂരിലെ വിജയം അവരെ ലഹരിയിലാക്കിയിട്ടുണ്ട്. കേരളമൊട്ടാകെ തരംഗം സൃഷ്ടിക്കുകയും ചെയ്തു. ഈ ചൂടിന് നിയമസഭ കൂടി കൈവശപ്പെടുത്താം എന്ന പ്രതീക്ഷയിലാണ് ബിജെപി . പോരാഞ്ഞ് പാലക്കാട് നഗരസഭാ ഭരണം 2015 മുതല്‍ ബി ജെ പിയുടെ കൈകളിലാണ്.
കോണ്‍ഗ്രസിനും വിട്ടുകൊടുക്കാനാവില്ല. ലോക്സഭാ തിരഞ്ഞെടുപ്പു വിജയത്തിൻ്റെ ആവേശം കെട്ടടങ്ങും മുൻപ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അവർക്ക് വിട്ടുകൊടുക്കാനാകില്ല. സ്വന്തം സീറ്റാണ്. മുൻ എംഎല്‍എ കൂടിയായ വി.ടി.ബല്‍റാമിനെ പോരിനിറക്കാനാണ് കോണ്‍ഗ്രസ് നോക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ മങ്കൂട്ടവും സോഷ്യല്‍ മീഡിയ തലവൻ ഡോ. സരിനും ഡി സി സി പ്രസിഡൻറ് തങ്കപ്പനും പോലും പരിഗണനയിലുണ്ട്.
സി പി എം ആരെ ഇറക്കും?
മാധ്യമ പ്രവർത്തനം മതിയാക്കി പാർട്ടി പ്രവർത്തനത്തിറങ്ങിയിരിക്കുന്ന എം.വി. നികേഷ് കുമാർ വരെയുണ്ടത്രെ സി പി എമ്മിൻ്റെ പരിഗണനയില്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റു തുന്നം പാടിയിരിക്കെ, പാലക്കാട്ട് മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കില്‍ കാര്യങ്ങള്‍ അപകടത്തിലാകും. വീണ്ടും ഒരു മൂന്നാം സ്ഥാനം എല്‍ഡിഎഫിന് ആലോചിക്കാൻ പോലും വയ്യ, പക്ഷേ മൂന്നാം സ്ഥാനത്തിനപ്പുറം സി പി എമ്മിന് വലിയ പ്രതീക്ഷകൾക്ക് പാലക്കാട് വകയില്ല താനും