
ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മിഷൻ നിർദേശിച്ചതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി.). സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിനെ തങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് വിമൻ ഇൻ സിനിമ കളക്ടീവ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
2019 മുതൽ 2024 വരെ നീണ്ട നിരാശാജനകമായ നിശബ്ദത ഭേദിക്കുന്ന ഈ ഉത്തരവ് ഏറെ പ്രതീക്ഷ നൽകുന്നുണ്ടെന്നും ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് വീണ്ടും ചർച്ചാവിഷയമാകുമ്പോൾ WCC വർഷങ്ങളായി മുന്നോട്ട് വെച്ച ചില ചോദ്യങ്ങൾ വീണ്ടും ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇവർ കുറിച്ചു.
ഡബ്ല്യു.സി.സി. പങ്കുവെച്ച കുറിപ്പിൻ്റെ പൂർണരൂപം
സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിനെ വിമെൻ ഇൻ സിനിമ കളക്ടീവ് സ്വാഗതം ചെയ്യുന്നു. 2019 മുതൽ 2024 വരെ നീണ്ട നിരാശാജനകമായ നിശബ്ദത ഭേദിക്കുന്ന ഈ ഉത്തരവ് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് വീണ്ടും ചർച്ചാവിഷയമാകുമ്പോൾ WCC വർഷങ്ങളായി മുന്നോട്ട് വെച്ച ചില ചോദ്യങ്ങൾ വീണ്ടും ചോദിക്കാൻ ആഗ്രഹിക്കുന്നു.
കണ്ടെത്തലുകൾ പുറത്തു വിടാതെ നിർദ്ദേശങ്ങൾ നടപ്പിലാക്കാം എന്ന വാദം സിസ്റ്റത്തെ പരിഹസിക്കുന്നതിന് തുല്യമാണ്. സുതാര്യതയോടുകൂടി റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ പുറത്തു വരുന്നത് ഉപയോഗപ്രദമായ പരിഹാരനടപടികൾ പ്രാവർത്തികമാക്കുന്നതിനും പുരോഗമനപരമായ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതിനും ഉപകരിക്കുമെന്ന് WCC ശക്തമായി വിശ്വസിക്കുന്നു.
വരും തലമുറകൾക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പ് വരുത്താൻ ഉതകുന്ന, ജനങ്ങൾ നൽകുന്ന നികുതിപ്പണം ഉപയോഗിച്ച് നടത്തിയ ഒരു സുപ്രധാനമായ പഠനം, തുറന്ന് പറച്ചിലുകൾ നടത്തിയ അതിജീവിതരെ സംരക്ഷിച്ച് കൊണ്ട് തന്നെ, ആ പഠന റിപ്പോർട്ടിലുള്ള നിർദേശങ്ങളും നിലവിൽ സിനിമ വ്യവസായത്തെ അപകടത്തിലാക്കുന്ന അനീതികളും അസന്തുലനാവസ്ഥയും നിർബന്ധമായും പുറത്ത് വരേണ്ടവയാണ്.
ഇത് കൂടാതെ സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന വിവേചനങ്ങളും അനീതികളും തുറന്ന് കാണിക്കുന്ന ഷിഫ്റ്റ് ഫോക്കസ് പോലെയുള്ള പഠനങ്ങൾ നടത്തി, ബെസ്റ്റ് പ്രാക്ടീസസ് റെക്കമെൻഡേഷൻസ് അടക്കം കളക്ടീവ് ഇതിന് മുൻപും സർക്കാരിന് നൽകിയിട്ടുണ്ട്. RTI യുടെ പിന്തുണയോടെ കൂടി മുന്നോട്ട് വന്നിരിക്കുന്ന SIC യുടെ നിർദേശത്തിന് പൂർണ്ണമായ പിന്തുണയുമായി മുന്നോട്ട് വന്ന എല്ലാ മാധ്യമ സുഹൃത്തുക്കൾക്കും നന്ദി.
നിലനിൽക്കുന്ന അനീതികളെ പൊളിച്ചെഴുതി കൂടുതൽ ലിംഗ സമത്വമുള്ള തൊഴിലിടങ്ങൾ ഉണ്ടാകട്ടെ. വിവരാവകാശ കമ്മീഷൻ്റെ ഇടപെടലോടു കൂടിയെങ്കിലും അതിജീവിതർക്ക് നീതി ലഭിക്കുമെന്നും, ഭാവിയിലെങ്കിലും നിർഭയരായി, വിവേചനവും, വേർതിരിവും, ചൂഷണങ്ങളും ഇല്ലാത്ത തൊഴിലിടങ്ങളിലേക്ക് തിരിച്ച് പോകാൻ സാധിക്കുമെന്നും പ്രത്യാശിക്കുന്നു.
നേരത്തെ ഹേമ കമ്മിഷൻ റിപ്പോർട്ട് റിപ്പോർട്ട് പുറത്തുവിടണമെന്ന് ശക്തമായി ആവശ്യപ്പെട്ടത് WCC ആയിരുന്നു. ആരെയും സമൂഹമധ്യത്തിൽ അപമാനിക്കാനോ റിപ്പോർട്ടിൽ പറഞ്ഞ പേരുകളെച്ചൊല്ലി വിവാദമുണ്ടാക്കാനോ വേണ്ടിയല്ല ഈ ആവശ്യം ഉയർത്തിയതെന്നാണ് കമ്മിഷന്റെ ഉത്തരവ് വന്നതോടെ ഡബ്ല്യു.സി.സി.യുടെ നിലപാട്.
റിപ്പോർട്ടിൽ പറഞ്ഞ പേരുകൾ പുറത്തുവരുന്നതിനോട് യോജിപ്പില്ലെന്നും അതല്ല ലക്ഷ്യമെന്നും ഡബ്ല്യു.സി.സി.യുടെ പ്രധാനപ്പെട്ട പ്രവർത്തകരിലൊരാളായ നടി രേവതി പറഞ്ഞിരുന്നു.
‘‘മൊഴികളുടെ വിശദാംശങ്ങൾ പുറത്തുവരുന്നത് അതിന്റെ സത്യസന്ധതയെക്കുറിച്ചുള്ള സംശയങ്ങളുയർത്താനേ സഹായിക്കൂ. ജൂനിയർ ആർട്ടിസ്റ്റുകളുൾപ്പെടെ നൽകിയ പരാതികൾ പരിശോധിച്ച് സിനിമാമേഖലയിലെ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയാണുവേണ്ടത്. ലൈംഗികപീഡനത്തെക്കുറിച്ചു മാത്രമല്ല, സെറ്റുകളിൽ പേടി കൂടാതെ ശൗചാലയം ഉപയോഗിക്കാനും രാത്രിയാത്ര സുരക്ഷിതമാക്കാനുമുള്ള ആവശ്യങ്ങളും ഉന്നയിച്ചിരുന്നു.’’ -രേവതി ‘മാതൃഭൂമി’യോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]