

കേരളത്തിലെ ഭരണവിരുദ്ധ വികാരവും തെരഞ്ഞെടുപ്പ് തിരിച്ചടികളും പഠിക്കാനൊരുങ്ങി സിപിഎം കേന്ദ്ര കമ്മിറ്റി; തിരുത്തലിന് വേണ്ട മാർഗ്ഗനിർദ്ദേശം കേന്ദ്രനേതൃത്വം തയ്യാറാക്കുമെന്ന് സൂചന, കേന്ദ്രത്തെ അംഗീകരിക്കാതെ സംസ്ഥാന നേതൃത്വം, ഭരണവിരുദ്ധ വികാരം എന്ന വാദം തള്ളാതെ കെ കെ ശൈലജ
തിരുവനന്തപുരം: ഭരണവിരുദ്ധ വികാരത്തിന്റെ കാരണങ്ങൾ പഠിക്കാനൊരുങ്ങി സിപിഎം കേന്ദ്ര കമ്മിറ്റി. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായ വിഷയങ്ങൾ കേന്ദ്ര കമ്മിറ്റിയിൽ വിലയിരുത്തും. കോൺഗ്രസുമായി പല സംസ്ഥാനങ്ങളിലുമുള്ള സഖ്യം തുടരാനും കേന്ദ്ര കമ്മിറ്റിയോഗം പാർട്ടി നേതൃത്വത്തിന് അനുമതി നൽകി.
കേരളത്തിൽ തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിക്ക് ഭരണവിരുദ്ധ വികാരം ഇടയാക്കിയില്ല എന്ന നിലപാടാണ് സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്. എന്നാൽ തിരിച്ചടിക്ക് ഇത് ഇടയാക്കി എന്ന വികാരമാണ് കേന്ദ്ര കമ്മിറ്റിയിൽ ഉയർന്നത്.
ഭരണവിരുദ്ധ വികാരം കാരണമായെങ്കിൽ അതും വിലയിരുത്തണം എന്നാണ് നിർദ്ദേശം. കേന്ദ്ര സർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മാത്രമാണ് ഇതിന് ഇടയാക്കിയത് എന്ന വാദത്തോട് പല കേന്ദ്ര നേതാക്കൾക്കും യോജിപ്പില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സമുദായ സംഘടനകളുടെ നിലപാടിന് പ്രാധാന്യം നൽകി കേരളം തയ്യാറാക്കിയ അവലോകനവും കേന്ദ്ര നേതൃത്വം തള്ളിയിരുന്നു. തിരുത്തലിനായി സംസ്ഥാനത്ത് ചേരുന്ന നേതൃയോഗങ്ങളിൽ കേന്ദ്ര നേതാക്കളും പങ്കെടുക്കും.
തിരുത്തലിന് വേണ്ട മാർഗ്ഗനിർദ്ദേശം കേന്ദ്രനേതൃത്വം തയ്യാറാക്കി നൽകും എന്നാണ് സൂചന. ഭരണവിരുദ്ധ വികാരം പ്രകടമായി എന്ന വാദം തള്ളാത്ത നിലപാടാണ് കെകെ ശൈലജ കേന്ദ്ര കമ്മിറ്റി യോഗത്തിൽ സ്വീകരിച്ചത്.
ദേശീയതലത്തിൽ കോൺഗ്രസുമായി ചേർന്ന് നിന്നത് കേരളത്തിൽ പാർട്ടിയെ ബാധിച്ചു എന്ന വാദം സംസ്ഥാന ഘടകം ഉയർത്തിയെങ്കിലും ഇതിന് അംഗീകാരം കിട്ടിയില്ല. എന്നാൽ, കേന്ദ്രനയത്തിന് സംസ്ഥാന ഘടകം എതിരു നിൽക്കുന്ന എന്ന മാധ്യമ വ്യാഖ്യാനം ശരിയല്ലെന്നായിരുന്നു കെ രാധാകൃഷ്ണന്റെ വിശദീകരണം.
കൂട്ടുകെട്ടിനെ ബംഗാൾ ഘടകം ചർച്ചയിൽ ശക്തമായി ന്യായീകരിച്ചു. എന്തായാലും പഴയതു പോലെ സംസ്ഥാന ഘടകം പറയുന്നത് അതേപടി അംഗീകരിച്ച് പോകില്ല എന്ന സന്ദേശമാണ് കേന്ദ്ര തലത്തിൽ നടന്ന ചർച്ചകൾ നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]