
സമീപകാലത്ത് ബോളിവുഡ് കണ്ട ഏറ്റവും വലിയ പരാജയ ചിത്രങ്ങളിലൊന്നായിരുന്നു ബഡേ മിയാൻ ഛോട്ടേ മിയാൻ. അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ്, പൃഥ്വിരാജ് എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ. അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ബോളിവുഡിലെ പ്രശസ്ത നിർമാതാവായ വാഷു ഭഗ്നാനിയുടെ ഉടമസ്ഥതയിലുള്ള പൂജ എന്റർടെയ്ൻമെന്റ് ആയിരുന്നു. ചിത്രത്തിന്റെ വമ്പൻ പരാജയത്തോടെ നിർമാതാവ് കടം വീട്ടാൻ തന്റെ ഓഫീസ് വിറ്റെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
350 കോടി രൂപയാണ് ബഡേ മിയാൻ ഛോട്ടേ മിയാന്റെ ബഡ്ജറ്റ്. ചിത്രം ബോക്സോഫീസിൽ നിന്ന് നേടിയതാകട്ടെ വെറും 59.17 കോടി രൂപയും. ഏറ്റവും കൗതുകകരമായ കാര്യം എന്താണെന്നുവെച്ചാൽ ചിത്രത്തിലെ നായകന്മാരായ അക്ഷയ് കുമാറിന്റെയും ടൈഗർ ഷ്റോഫിന്റെയും മാത്രം പ്രതിഫലത്തിന്റെ അത്രയുമില്ല ചിത്രം ആകെ കളക്റ്റ് ചെയ്തത് എന്നതാണ്. ചിത്രത്തിനായി അക്ഷയ് കുമാർ 100 കോടിയും ടൈഗർ ഷ്റോഫ് 40 കോടിയുമാണ് പ്രതിഫലം വാങ്ങിയത്.
ചിത്രം കാരണം സംഭവിച്ച 250 കോടി രൂപയുടെ കടം വീട്ടാനായി വഷു ഭഗ്നാനി തന്റെ മുംബൈയിലെ ഓഫീസ് വിറ്റതായാണ് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാമ്പത്തിക നഷ്ടത്തിൽ നിന്ന് കരകയറാൻ തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾ ഈ പ്രൊഡക്ഷൻ ഹൗസ് സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഏകദേശം 80 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ടതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അതിനിടെ പൂജ എന്റർടെയ്ൻമെന്റിന്റെ ഭാഗമായ രുചിത കാംബ്ലെ കമ്പനിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ജാക്കിയുടെയും പിതാവ് വാഷു ഭഗ്നാനിയുടെയും ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ ഹൗസിൽ പ്രവർത്തിക്കരുതെന്ന് അവർ ഇൻസ്റ്റാഗ്രാമിലൂടെ ആവശ്യപ്പെട്ടു. ഒട്ടും പ്രഫഷണൽ അല്ലാത്ത രീതിയിലാണ് ഇവർ പ്രവർത്തിക്കുന്നതെന്ന് രുചിത കുറ്റപ്പെടുത്തി. ശമ്പളം ലഭിക്കാൻ പാടുപെടുകയാണെന്നും പ്രതിഫലം വൈകുന്നതിൽ നിരാശ പ്രകടിപ്പിച്ച് ഇട്ട പോസ്റ്റിൽ അവർ പറഞ്ഞു.
‘‘അധ്വാനിച്ചുണ്ടാക്കിയ പണം കിട്ടാനായി എന്റെ ടീമും ജോലിക്കാരും പോരാടുന്നതുകണ്ടിട്ടാണ് ഈ പോസ്റ്റിടുന്നത്. ജോലി കഴിഞ്ഞാൽ 45-60 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നൽകാമെന്ന് വാഗ്ദാനം ചെയ്ത പണം ചോദിച്ചതിന് ഒരാൾക്കെതിരെ തട്ടിക്കയറുന്നത് ഒരിക്കലും പ്രഫഷണലല്ല. പക്ഷേ സിനിമയോട് അത്രയേറെ അഭിനിവേശമുള്ളതുകൊണ്ട് ചിലപ്പോൾ ഇത്തരം പ്രവൃത്തികളൊക്കെ സഹിക്കും. എന്നാൽ ഈ അഭിനിവേശം ചൂഷണം ചെയ്യുന്നത് അംഗീകരിക്കാൻ സാധിക്കില്ല. പണം ലഭിക്കുമെന്ന പ്രതീക്ഷയില്ല, എന്നാൽ ജാക്കി, വാഷു എന്നിവരുടെ ഈ വഞ്ചനാപരമായ പ്രവർത്തനങ്ങളെക്കുറിച്ച് മറ്റുള്ളവരെ ബോധവാന്മാരാക്കാനും അവരോടൊപ്പം പ്രവർത്തിക്കില്ലെന്ന് ഉറപ്പുനൽകാനും വേണ്ടിയാണ് ഈ പോസ്റ്റ്.’’ രുചിത കുറിച്ചു.
നിർമാതാക്കൾക്ക് എല്ലാ മാസവും ബിസിനസ് ക്ലാസിൽ വിദേശയാത്ര പോകാം. അവധിയാഘോഷിക്കാം. ആഡംബര കാറുകൾ വാങ്ങുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യാം.സിനിമ നിർമിച്ച് റിലീസ് ചെയ്ത് പണം വാരാം. പക്ഷേ പണിയെടുത്ത കൂലി ചോദിക്കുമ്പോൾ പറയുന്നത് ഫണ്ട് പ്രശ്നം ഉണ്ടെന്നാണ്. ഇത് ശരിയായ നടപടിയല്ലെന്ന് പറയുന്ന മറ്റൊരു സ്ക്രീൻ ഷോട്ടും രുചിത പങ്കുവെച്ചിട്ടുണ്ട്.
‘ബഡേ മിയാ’ന് മുൻപ് ടൈഗർ ഷ്റോഫിനെ നായകനാക്കി പൂജ എന്റർടെയ്ൻമെന്റ് നിർമിച്ച ഗൺപതും പരാജയമായിരുന്നു. 200 കോടിയോളം മുടക്കിയെടുത്ത ചിത്രം ബോക്സോഫീസിൽ തകർന്നടിയുകയായിരുന്നു.
1986-ൽ ആരംഭിച്ച പൂജാ എന്റർടെയ്ൻമെന്റ് ഇതുവരെ 40-ഓളം ചിത്രങ്ങൾ നിർമിച്ചു. ഡേവിഡ് ധവാൻ സംവിധാനം ചെയ്ത കൂലി നമ്പർ 1, ഹീറോ നമ്പർ 1, ബീവി നമ്പർ 1, ബഡേ മിയാൻ ഛോട്ടേ മിയാൻ, രഹ്നാ ഹേ തേരേ ദിൽ മേ, ഓം ജയ് ജഗദീഷ് എന്നിവയുൾപ്പെടെയുള്ള നിരവധി ചിത്രങ്ങൾ കമ്പനി പുറത്തിറക്കി. ശ്രദ്ധേയമായ നിരവധി വിജയ ചിത്രങ്ങളും കമ്പനി നിർമ്മിച്ചു. എന്നാൽ സമീപകാലത്ത് തുടർച്ചയായ തിരിച്ചടികളാണ് കമ്പനി നേരിട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]