
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ മുന്നിൽ വെച്ചാണ് സംഘർഷമുണ്ടായത്. ഓഫീസിന്റെ മുന്നിലിട്ട് യുഡിഎഫ് പടക്കം പൊട്ടിച്ചത് സിപിഎം പ്രവർത്തകരെ പ്രകോപിപ്പിക്കുകയായിരുന്നു. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഭവ സ്ഥലത്ത് പൊലീസ് എത്തി പ്രവർത്തകരെ പിടിച്ചു മാറ്റി. അതേസമയം, യുഡിഎഫ് പ്രവർത്തകർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ മുന്നിൽ തന്നെ തുടരുകയാണ്.
അതിനിടെ, പാലക്കാട് മണ്ഡലത്തിൽ നേടിയ മികച്ച വിജയത്തിന് വി കെ ശ്രീകണ്ഠൻ ജനങ്ങളോട് നന്ദി പറഞ്ഞു. ഒരു പൂ ചോദിച്ചു, പാലക്കാട്ടുകാർ പൂക്കാലം തന്നു എന്നായിരുന്നു വികെ ശ്രീകണ്ഠൻറെ പ്രതികരണം. 4 ഇരട്ടി ഭൂരിപക്ഷമാണ് പ്രതീക്ഷിച്ചത്. കിട്ടിയത് അതിലും ഇരട്ടിയാണെന്ന് ശ്രീകണ്ഠൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇടതുകോട്ടയായ പാലക്കാടിനെ ഞെട്ടിച്ചാണ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വി കെ ശ്രീകണ്ഠൻ മണ്ഡലം തിരിച്ചുപിടിച്ചത്. 1991-ന് ശേഷം ഇടത് കോട്ടയ്ക്കുണ്ടാക്കിയ വിള്ളലായിരുന്നു അത്. എകെജിയെയും, ഇകെ നായനാരെയുമൊക്കെ ആദ്യമായി പാർലമെന്റിലെത്തിച്ച മണ്ഡലമാണിത്. പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭാ മണ്ഡലങ്ങൾ ചേർന്നുള്ളതാണ് പാലക്കാട് ലോക്സഭാ മണ്ഡലം. മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന 15 തെരഞ്ഞെടുപ്പുകളിൽ 11-ലും ജയിച്ചത് ഇടതുമുന്നണിയായിരുന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ വെറും 11,637 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വി കെ ശ്രീകണ്ഠൻ ജയിച്ചത്.
Last Updated Jun 4, 2024, 9:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]