

യാത്രക്കാരോട് സഹയാത്രികരെ കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒഴിവാക്കുക ; എട്ടുമണി കഴിഞ്ഞാല്‍ സ്ത്രീകള്‍ പറയുന്നിടത്ത് ബസ് നിര്‍ത്തണം; കണ്ടക്ടര്‍മാര്‍ക്ക് ഗണേഷ് കുമാറിന്റെ നിര്‍ദേശം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരോട് സഹയാത്രികരെ കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒഴിവാക്കണമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്കുമാര്. കൂടെയുള്ളത് സഹോദരിയാണോ, ഭാര്യയാണോ, കാമുകിയാണോ എന്ന് ചോദിക്കുന്ന കണ്ടക്ടര്‍മാരുടെ നടപടികള്‍ തെറ്റാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ച് യാത്ര ചെയ്യാം. രാജ്യത്തെ നിയമം അത് അനുവദിക്കുന്നുണ്ട്. അതുകൊണ്ട് അത്തരം ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു
യാത്രക്കാര്‍ വണ്ടിയില്‍ കയറണം എന്നുള്ളത് മാത്രമാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി സേവനം മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാരെ ഉപദേശിച്ചുകൊണ്ടും യാത്രക്കാരുടെ പരാതികള്‍ പങ്കുവച്ചുകൊണ്ടുള്ള മന്ത്രിയുടെ റീല്‍ പരമ്പരകളുടെ ഭാഗമാണ് ഈ നിര്‍ദേശവും. ബുക്ക് ചെയ്ത് ബസില്‍ കയറിയ സഹോദരിയെയും സഹോദരനെയും ചോദ്യം ചെയ്യുകയും വീണ്ടും ടിക്കറ്റ് എടുപ്പിക്കുകയും ചെയ്ത കണ്ടക്ടറെ കുറച്ചുനാള്‍ മുന്‍പ് സസ്പെന്‍ഡ് ചെയ്തിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ജീവനക്കാര്‍ മദ്യപിച്ച് ഡ്യൂട്ടിക്ക് വരാന്‍ പാടില്ല. മദ്യപിക്കുന്നത് കുറ്റമാണെന്ന് താന്‍ പറയുന്നില്ല. ഒരുപക്ഷെ മദ്യത്തിന്റെ ഗന്ധം യാത്രക്കാര്‍ക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല. അതുകൊണ്ട് അത്തരത്തില്‍ ഒരു പെരുമാറ്റം ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാവരുതെന്നും മന്ത്രി പറഞ്ഞു. എട്ടുമണി കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് സൂപ്പര്‍ ഫാസ്റ്റും അതിന് താഴോട്ടുള്ള വണ്ടിയും അവര്‍ പറയുന്ന അടുത്ത് നിര്‍ത്തിക്കൊടുക്കണം. ഈ നിമിഷം മുതല്‍ സ്റ്റോപ്പില്‍ മാത്രമേ നിര്‍ത്തുകയുള്ളുവെന്ന നിര്‍ബന്ധബുദ്ധി ഉപേക്ഷിക്കണം. അതിന്റെ പേരില്‍ ഏതെങ്കിലും ഉദ്യോഗസ്ഥന് നടപടിയെടുത്താല്‍ അവര്‍ക്ക് എതിരെ താന്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിയെ സംബന്ധിച്ച് യാത്രക്കാരാണ് യജമാനനെന്നും റീലില്‍ മന്ത്രി പറയുന്നുണ്ട്. സ്വിഫ്റ്റിലെയും കെഎസ്ആര്‍ടിസിയിലെയും കണ്ടക്ടര്‍മാര്‍ അവരോട് സ്നേഹത്തില്‍ പെരുമാറണം. ഇത്തരം പെരുമാറ്റം കെഎസ്ആര്‍ടിസി സേവനം മെച്ചപ്പെടുത്തുമെന്നും വരുമാനം വര്‍ധിപ്പിക്കും അത് ജീവനക്കാര്‍ക്ക് അന്തസ്സായ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന് മന്ത്രി പറയുന്നു. സ്ത്രീകളോടും കുട്ടികളോടും ഭിന്നശേഷിക്കാരോടും സ്നേഹത്തോടെ പെരുമാറണമെന്നും മന്ത്രി പറയുന്നു.
ഒന്നാം തീയതി തന്നെ ജീവനക്കാരുടെ ശമ്പളം നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് അത് ചെയ്യാന്‍ കഴിയും. കെഎസ്ആര്‍ടിസിക്ക് ലോണ്‍ എടുക്കാനുള്ള എല്ലാ തടസങ്ങളും മാറിയിട്ടുണ്ട്. ഇത് വെറുതെ പറയുന്നതല്ല. മുഖ്യമന്ത്രിയുടെ പിന്തുണ തനിക്കുണ്ട്. ദയവ് ചെയ്ത് ഈ വീഡിയോയുടെ അടിയില്‍ ശമ്പളം തരൂ എന്ന കമന്റ് ഒന്നും ഇടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]