
ഹരാരെ: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര സിംബാബ്വെയ്ക്ക്. ഹരാരെ സ്പോര്‍ട്സ് ക്ലബില്‍ നടന്ന നിര്‍ണായക മൂന്നം മത്സരത്തില്‍ 10 റണ്‍സിനായിരുന്നു ആതിഥേയരുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സിംബാബ്വെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടാനാണ് സാധിച്ചത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ ഇരുവരും പങ്കിട്ടിരുന്നു.
മൂന്ന് വിക്കറ്റ് നേടിയ വിക്റ്റര്‍ യൂച്ചിയുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ബ്രാഡ് ഇവാന്‍സ് രണ്ട് വിക്കറ്റെടുത്തു. 39 റണ്‍സ് നേടി പുറത്താവാതെ നിന്ന അഫീഫ് ഹുസൈനാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. മഹ്മുദുള്ള (27), മെഹിദി ഹസാന് (22) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ലിറ്റണ്‍ ദാസ് (13), പര്‍വേസ് ഹുസൈന് (2), അനാമുല്‍ ഹഖ് (14), നജ്മുല്‍ ഹുസൈന് ഷാന്റോ (16), മൊസദെക് ഹുസൈന് (0), ഹസന് മഹ്മൂദ് (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നസും അഹമ്മദും (2) പുറത്താവാതെ നിന്നു.
നേരത്തെ, റ്യാന്‍ ബേളന്റെ (28 പന്തില്‍ 54) അര്‍ധ സെഞ്ചുറിയാണ് സിംബാബ്വെയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. എട്ടാമനായി ക്രീസിലെത്തിയ ലൂക് ജോംഗ്വെ (35) നിര്‍ണായക സംഭവാന നല്കി. ഒരു ഘട്ടത്തില്‍ 13 ഓവറില്‍ ആറിന് 67 എന്ന നിലയിലായിരുന്നു സിംബാബ്വെ. ജോംഗ്വെ- ബേള്‍ സഖ്യം കൂട്ടിചേര്‍ത്ത 79 റണ്‍സാണ് തുണയായത്. ആറ് സിക്സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബേളിന്റെ ഇന്നിംഗ്സ്.
ഇരുവരുടേയും കൂറ്റനടിയില്‍ ബംഗ്ലാദേശി ബൗളര്‍ നാസും അഹമ്മദിന് നാണക്കേടിന്റെ റെക്കോര്‍ഡ് അക്കൗണ്ടിലായി. ഒരോവറില്‍ 34 റണ്‍സ് വഴങ്ങിയ നാസും ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ശിവം ദുബെക്കൊപ്പം രണ്ടാം സ്ഥാനത്തെത്തി. ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബംഗ്ലാദേശി ബൗളറെന്ന നാണക്കേടും ഇതോടെ ഇടംകൈയന്‍ ബൗളറായ നാസുമിന്റെ പേരിലായി.
ഇന്ത്യക്കുള്ള മുന്നറിയിപ്പ് കൂടിയാണ് സിംബാബ്വെ നല്‍കുന്നത്. അടുത്തത് ഇന്ത്യക്കെതിരെയാണ് സിംബാബ്വെയ്ക്ക കളിക്കേണ്ടത്. മൂന്ന് ഏകദിനങ്ങാണ് ഇന്ത്യ സിംബാബ്വെയില് കളിക്കുക.
Last Updated May 21, 2024, 5:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]