
മ്യൂസിക് സ്റ്റുഡിയോ സ്ഥാപിക്കുന്ന സമയത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് താൻ കടന്നുപോയതെന്ന് വെളിപ്പെടുത്തി സംഗീത സംവിധായകൻ എ.ആർ റഹ്മാൻ. ആ സമയത്ത് തന്നെ സഹായിച്ചത് അമ്മ കരീമ ബീഗം ആണെന്നും എ.ആർ റഹ്മാൻ പറഞ്ഞു. നെറ്റ്ഫ്ലിക്സിന് നൽകിയ അഭിമുഖത്തിലായിരുന്നു സംഗീത സംവിധായകൻ്റെ വെളിപ്പെടുത്തല്‍.
‘ഞാൻ സ്റ്റുഡിയോ നിർമിക്കുന്ന സമയത്ത് ഒരു ആംപ്ലിഫയർ വാങ്ങാൻ പോലുമുള്ള പണം എന്റെ പക്കൽ ഇല്ലായിരുന്നു. അലമാരയും കാർപ്പറ്റും മാത്രമുണ്ടായിരുന്ന ഒരു എസി മുറിയായിരുന്നു അത്. സംഗീത ഉപകരണങ്ങളൊന്നും സ്റ്റുഡിയോയിൽ ഇല്ലായിരുന്നു. ഒന്നും വാങ്ങാൻ പണമില്ലാതെ നിരാശനായി ഞാൻ അവിടെ ഇരുന്നു. പണയം വെയ്ക്കാൻ എന്റെ അമ്മ അവരുടെ സ്വർണാഭരണങ്ങൾ എനിക്ക് തന്നു. അതിന് ശേഷമാണ് ആദ്യത്തെ റെക്കോർഡർ വാങ്ങുന്നത്. അപ്പോൾഎനിക്ക് കരുത്ത് തോന്നി. എനിക്ക് എൻ്റെ ഭാവി കാണാൻ കഴിഞ്ഞു, ആ ഒരു നിമിഷത്തില്‍ എന്റെ ജീവിതം മാറി’. എ.ആർ റഹ്മാൻ പറഞ്ഞു.
മുൻപും അമ്മയെക്കുറിച്ച് എ.ആർ റഹ്മാൻ വെളിപ്പെടുത്തിയിട്ടുണ്ട്. പണ്ട് തനിക്ക് ചെറുപ്പത്തിൽ ആത്മഹത്യാ ചിന്തകൾ ഉണ്ടായിരുന്നതായും അമ്മ കരീമ ബീഗത്തിന്റെ ഉപദേശമാണ് അതിൽനിന്ന് തന്നെ രക്ഷപ്പെടുത്തിയതെന്നും എ.ആർ. റഹ്മാൻ പറഞ്ഞിട്ടുണ്ട്. 2020 ഡിസംബറിലാണ് എ.ആർ റഹ്മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചത്.