
കോഴിക്കോട്: പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ തലേ ദിവസം വൈകുന്നേരം പ്രചരിച്ച കാഫിർ സ്ക്രീൻ ഷോട്ടിൽ വടകര എസ്പിക്ക് പരാതി നൽകി ഖാസിം. പ്രചരിച്ച സ്ക്രീൻ ഷോട്ട് വ്യാജമാണെന്നും ‘കാഫിർ’ സ്ക്രീൻഷോട്ടിന് പിന്നിലുള്ള യഥാർത്ഥ പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. പാറക്കൽ അബ്ദുള്ള എംഎൽഎയോടൊപ്പമാണ് ഖാസിം പരാതി നൽകിയത്. ഖാസിമിന്റെ പേരിലാണ് സ്ക്രീൻ ഷോട്ട് പ്രചരിച്ചത്. ഇത് വലിയ രീതിയിൽ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായിരുന്നു.
നേരത്തെ, പൊലീസിൽ നൽകിയ പരാതിയിൽ എഫ്ഐആർ ഇടാൻ പോലും പൊലീസ് തയ്യാറാവാത്ത സാഹചര്യത്തിലാണ് ഇന്ന് വീണ്ടും എസ്പിക്ക് പരാതി നൽകിയിരിക്കുന്നത്. ‘ ‘അമ്പാടിമുക്ക് സഖാക്കൾ, കണ്ണൂർ’ എന്ന സിപിഎം പേജിലൂടെയാണ് ഈ വ്യാജ സ്ക്രീൻഷോട്ട് പുറത്ത് വന്നത്. അപ്ലോഡ് ചെയ്ത് പതിനഞ്ച് മിനുട്ടുകൾക്കകം പ്രസ്തുത പോസ്റ്റ് പേജിൽ നിന്ന് നീക്കം ചെയ്തെങ്കിലും അപ്പോഴേക്കും വ്യാജ സ്ക്രീൻഷോട്ട് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ഫെയ്സ്ബുക്ക് പേജിന്റെ അഡ്മിൻമാരെ കണ്ടെത്തി അവരെ ചോദ്യം ചെയ്താൽ വ്യാജ സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്താൻ കഴിയുമെന്നിരിക്കെ അത്തരത്തിലുള്ള ഒരു നീക്കവും പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്ന്’ എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
‘കേസിൽ ആരോപണവിധേയനായ ഖാസിം തന്നെ പലതവണ പൊലീസ് സ്റ്റേഷൻ കയറിയിറങ്ങിയിട്ടും തന്റെ ഫോൺ വിദഗ്ദ പരിശോധനക്ക് സമർപ്പിച്ചിട്ടും പൊലീസ് അന്വേഷണം വളരെ മന്ദഗതിയിലാണ് നീങ്ങുന്നത്. ഇനി ഖാസിമാണ് ഇതിനു പിന്നിലെന്ന സി.പി.എം ആരോപണം ശരിയായിരുന്നെങ്കിൽ ഇതിനകം ഖാസിം അഴിക്കുള്ളിലാകുമായിരുന്നു എന്നതിൽ ഒരു സംശയവുമില്ല. ഇത് തന്നെയാണ് എസ്.പി.യുമായി സംസാരിച്ചപ്പോൾ അദ്ദേഹം പങ്ക് വെച്ചതും. ശൂന്യതയിൽ നിന്നും നുണ ബോംബ് പൊട്ടിച്ച് നാട്ടിൽ വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന സാമൂഹ്യദ്രോഹികൾക്കെതിരെയുള്ള നിയമ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും’ പാറക്കൽ അബ്ദുള്ള എംഎൽഎ ഫേസ്ബുക്കിലൂടെ അറിയിച്ചു.
Last Updated May 13, 2024, 5:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]