
കൊച്ചി: ഓർമകൾകൊണ്ടു തുന്നിയെടുത്ത ഒരു വെള്ളത്തിരശ്ശീല. അതിൽ കറുപ്പിലും വെളുപ്പിലും ഈസ്റ്റ്മാൻ കളറിലുമായി അവർ ഓരോരുത്തരായി വന്നുകൊണ്ടേയിരുന്നു. ജോഷിയെ സാക്ഷിയാക്കി മൂർഖനിലെ റോജ രമണി. അപ്പോൾ ആരൊക്കെയോ ജയനെക്കുറിച്ച് പറഞ്ഞു. ജോസിന്റെ വാക്കുകൾ ഉല്ലാസപ്പൂത്തിരികളായപ്പോൾ കണ്ടിരിക്കാൻ അംബികയുണ്ടായിരുന്നു. പിന്നെയും പലർ. നൊമ്പരത്തിപ്പൂവായി വിടർന്ന സോണിയ, മദ്രാസിന്റെ സ്വന്തം മോൻ രവികുമാർ, സ്വാമീസ് ലോഡ്ജിൽ നിന്ന് ഇറങ്ങിവന്ന പാട്യംകാരനായി ശ്രീനിവാസൻ… അബാദ് പ്ലാസ എന്ന നക്ഷത്രഹോട്ടൽ അപ്പോഴൊരു ഓലക്കൊട്ടക. പഴയ മദിരാശിയിലേക്കുള്ള തീവണ്ടിയാത്രയെന്നും വിളിക്കാമായിരുന്നു ഈ കൂടിച്ചേരലിനെ. പണ്ട് മദ്രാസ് മെയിലിൽ സിനിമയെന്ന സ്വപ്നവുമായി കോടമ്പാക്കത്തേക്ക് പോയ കുറേപ്പേരുടെ ഇന്നലെകളിലേക്കുള്ള തിരിച്ചുപോക്ക്. അതിന്റെ പേരും അതുകൊണ്ടുതന്നെ. അതിന്റെ പേരിൽ കാലം ചൂളംകുത്തിനിന്നു-80 മദ്രാസ് മെയിൽ.
എൺപതുകളിൽ മദ്രാസിൽ തമ്പടിച്ച്, മലയാളസിനിമയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുകയും മദ്രാസിൽ തമ്പടിക്കുകയും ചെയ്തവരുടെ കൂട്ടായ്മയ്ക്ക് പിന്നിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും നടി മേനകയുമാണ്. കഴിഞ്ഞവർഷം തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഒത്തുചേരലിന് ശേഷം രണ്ടാമത്തേതായിരുന്നു ശനിയാഴ്ച കൊച്ചിയിലേത്.
‘ബീഫ് തിന്നുന്ന ആ കടയേതാ കമലേ…’ സദസ്സിലിരുന്ന സംവിധായകൻ കമലിനോട് കെ. മധു വിളിച്ചുചോദിച്ചു. ‘വർഗീസിന്റെ മെസ്’ എന്ന് ഉത്തരം കേട്ടപ്പോൾ മധു പറഞ്ഞു: ‘അവിടെ വെച്ചാണ് ഞങ്ങൾ പരിചയപ്പെട്ടത്. അതിനടുത്ത് ടു ലെറ്റ് എന്നെഴുതിവെച്ച ഒരു ലോഡ്ജുമുണ്ടായിരുന്നു.’ ഈ കൂട്ടായ്മ അഭിനന്ദനമർഹിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പ്രശംസ.
വിശന്ന സമയത്ത് ആഹാരം തന്നവരെയും ദാഹിച്ചപ്പോൾ ചായ വാങ്ങിത്തന്നവരെയും വീണ്ടും കാണാൻ കഴിയുകയെന്നത് അത്യപൂർവമാണെന്നായിരുന്നു രാജസേനന്റെ വാക്കുകൾ. ഓർമകൾ പങ്കുവയ്ക്കാനെത്തിയപ്പോൾ കലാരഞ്ജിനിയുടെ കുസൃതി. വെറുതേ ചുണ്ടനക്കി. ചെവിയിൽ പറഞ്ഞുകൊടുത്ത വാക്കുകൾ പണ്ട്, ഡബ്ബ് ചെയ്ത നാളുകളിലെപ്പോലെ ഭാഗ്യലക്ഷ്മിയുടെ ശബ്ദത്തിൽ കേട്ടു.
പോയകാല മലയാളസിനിമയുടെ പടയോട്ടങ്ങൾക്ക് മുന്നിൽ നിന്ന മെരിലാൻഡ് സുബ്രഹ്മണ്യവും ഉദയായുടെ കുഞ്ചാക്കോയും നവോദയ അപ്പച്ചനുമൊക്കെ ഇവിടെ സ്മരണകളിലൂടെ പുനർജനിച്ചു.
ഹരിശ്ചന്ദ്രയിൽ ക്ലാപ് ബോയിയായി തുടങ്ങി 69 വർഷം മലയാളസിനിമക്കൊപ്പം സഞ്ചരിച്ച രഘുവരൻനായരെയും അവകാശിയിൽ പ്രേംനസീറിന്റെ ബാല്യം അവതരിപ്പിച്ച് പിന്നീട് ഡബ്ബിങ്ങിലേക്ക് വഴിമാറിപ്പോയ ഹരികേശൻ തമ്പിയെയും ചടങ്ങിൽ ആദരിച്ചു.
മണിയൻപിള്ള രാജു, കുഞ്ചൻ, മോഹൻ, റീന, കണ്ണൂർ ശ്രീലത, വിധുബാല, കൃഷ്ണചന്ദ്രൻ, വനിത, തുളസീദാസ്, കല്ലിയൂർ ശശി, കെ.ടി. കുഞ്ഞുമോൻ, ആലപ്പി അഷ്റഫ്, അമ്പിളി, എവർഷൈൻ മണി, പി. സുകുമാർ, ടി.എസ്. സുരേഷ്ബാബു, ജി.എസ്. വിജയൻ, ജി. സുരേഷ് കുമാർ, ലതിക, ശ്രീമൂലനഗരം മോഹൻ തുടങ്ങി നൂറോളം പേർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]