
അംറോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ വർഗീയ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്ത് ശരിഅത്ത് നിയമം നടപ്പാക്കുമെന്നും ജനങ്ങളുടെ സ്വത്ത് പുനർവിതരണം ചെയ്യുമെന്നും പ്രകടന പത്രികയിൽ പറഞ്ഞിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു. തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു യോഗി. കോൺഗ്രസും സഖ്യകക്ഷികളും രാജ്യത്തെ ഒറ്റിക്കൊടുത്ത് മോശമായ പ്രകടനപത്രികയുമായി നിങ്ങളുടെ അടുത്ത് വന്നിരിക്കുകയാണെന്ന് അംറോഹയിൽ ആദിത്യനാഥ് പറഞ്ഞു.
കോൺഗ്രസിൻ്റെ പ്രകടനപത്രിക പരിശോധിച്ചാൽ രാജ്യത്ത് ശരിഅത്ത് നിയമം നടപ്പാക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും യോഗി പറഞ്ഞു. ഈ രാജ്യം ഭരിക്കുന്നതിന് ബാബാ സാഹിബ് ഭീംറാവു അംബേദ്കർ ഉണ്ടാക്കിയ ഭരണഘടനയാണോ ശരിഅത്ത് ആണോ വേണ്ടത് എന്നും യോഗി ചോദിച്ചു. കോൺഗ്രസ് പ്രകടനപത്രികയിൽ ജനങ്ങളുടെ സ്വത്ത് പുനർവിഭജനം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് റാലികളിൽ പറഞ്ഞിരുന്നു. പിന്നാലെയാണ് യോഗിയുടെ വിവാദ പരാമര്ശം. വ്യക്തി നിയമങ്ങൾ നടപ്പാക്കുമെന്ന് കോൺഗ്രസുകാർ അവരുടെ പ്രകടന പത്രികയിൽ പറയുന്നു. അതായത് മോദിജി മുത്തലാഖ് നിർത്തലാക്കിയതിനാൽ ശരിഅത്ത് നിയമം നടപ്പാക്കുമെന്നാണ് കോൺഗ്രസ് പറയുന്നതെന്നും ആദിത്യനാഥ് പറഞ്ഞു.
കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നത് അവർ ജനങ്ങളുടെ സ്വത്ത് വിതരണം ചെയ്യുമെന്നാണ്. നിങ്ങളുടെ സ്വത്ത് കൊള്ളയടിക്കാൻ കോൺഗ്രസിനെയും സമാജ്വാദി പാർട്ടിയെയും അനുവദിക്കണോ? ഒരു വശത്ത്, അവർ നിങ്ങളുടെ സ്വത്തിൽ കണ്ണുംനട്ടിരിക്കുകയും മറുവശത്ത് മാഫിയകളെയും കുറ്റവാളികളെയും സഹായിക്കുകയും ചെയ്യുകയാണെന്നും യോഗി ആരോപിച്ചു. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോൾ, രാജ്യത്തിൻ്റെ വിഭവങ്ങളിൽ മുസ്ലീങ്ങൾക്കായിരുന്നു ആദ്യ അവകാശമെന്ന് പറഞ്ഞിരുന്നു. അപ്പോൾ മറ്റുള്ളവർ എവിടെപ്പോകും. 10 വർഷം മുമ്പ് രാജ്യത്ത് ഭയത്തിൻ്റെയും ഭീകരതയുടെയും അന്തരീക്ഷമുണ്ടായിരുന്നു. 2014 ന് ശേഷം, തീവ്രവാദം നിയന്ത്രിക്കപ്പെട്ടു. 2019 ആയപ്പോഴേക്കും, ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 നിർത്തലാക്കി. ഇന്ന് ഇന്ത്യയിൽ ഭീകരവാദം ഇല്ലാതാക്കിയെന്നും യോഗി പറഞ്ഞു.
Last Updated Apr 23, 2024, 6:39 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]