
പൗരത്വ ഭേദഗതി നിയമം ഒരു കാരണവശാലും പിൻവലിക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് ഇന്ത്യൻ പൗരത്വം ഉറപ്പാക്കുക എന്നത് തങ്ങളുടെ പരമാധികാര അവകാശമാണ്. അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ല. സിഎഎ മുസ്ലീങ്ങൾക്ക് എതിരല്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷം രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി നിലപാട് ആവർത്തിച്ചത്. “ഞാൻ മുമ്പ് വിവിധ പ്ലാറ്റ്ഫോമുകളിൽ 41 തവണയെങ്കിലും സിഎഎയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. രാജ്യത്തെ ന്യൂനപക്ഷങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന് അപ്പോഴെല്ലാം ഞാൻ വിശദമായി പറഞ്ഞിരുന്നു”- ഷാ വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, സിഖുകാർ, ജൈനമതക്കാർ, ബുദ്ധമതക്കാർ, പാഴ്സികൾ, ക്രിസ്ത്യാനികൾ എന്നിവരുൾപ്പെടെ പീഡിപ്പിക്കപ്പെടുന്ന അമുസ്ലിം കുടിയേറ്റക്കാർക്ക് പൗരത്വം നൽകാനാണ് സിഎഎ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാക്കൾ പ്രീണന രാഷ്ട്രീയം നടത്തുകയാണ്. തെരഞ്ഞെടുപ്പ് വരെ പ്രതിഷേധം തുടരും. അതിനുശേഷം എല്ലാ സംസ്ഥാനങ്ങളും സിഎഎയുമായി സഹകരിക്കും. സിഎഎ തടയാൻ സംസ്ഥാനങ്ങൾക്ക് അവകാശമില്ലെന്നും ഷാ പറഞ്ഞു.
“അവർ അധികാരത്തിൽ വരില്ലെന്ന് ഇന്ത്യൻ സഖ്യത്തിന് തന്നെ അറിയാം, സിഎഎ കൊണ്ടുവന്നത് ബിജെപിയും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരുമാണ്. അത് റദ്ദാക്കുക അസാധ്യമാണ്. അത് റദ്ദാക്കാൻ ആഗ്രഹിക്കുന്നവരെ ഒറ്റപ്പെടുത്താൻ രാജ്യത്തുടനീളം അവബോധം വ്യാപിപ്പിക്കും” – അധികാരത്തിൽ വന്നാൽ സിഎഎ പിൻവലിക്കുമെന്ന കോൺഗ്രസ് നേതാവിൻ്റെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഷാ പറഞ്ഞു.
Story Highlights: ‘CAA will never be taken back’: Amit Shah days after implementation
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]