
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ ഏകദിന ശൈലിയില്‍ ബാറ്റുവീശി ഡബിള്‍ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന യശസ്വി ജയ്സ്വാളിന്രെ പ്രകടനമായിരുന്നു ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. വെടിക്കെട്ട് ബാറ്റിംഗിലൂടെ മൂന്നാം ദിനം സെഞ്ചുറി നേടിയ ജയ്സ്വാള്‍ നാലാം ദിനമാണ് ഡബിള്‍ സെഞ്ചുറി തികച്ചത്. മൂന്നാം ദിനത്തിലെ കളിക്കുശേഷം ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റ് ജയ്സ്വാളിനെപ്പോലുള്ള യുവതാരങ്ങള്‍ ബാസ്ബോള്‍ ശൈലിയില്‍ കളിക്കുന്നത് സന്തോഷം നല്കുന്ന കാര്യമാണെന്നും മറ്റ് ടീമുകളിലെ കളിക്കാരും ബാസ്ബോള്‍ ശൈലി അനുകരിക്കുന്നുവെന്നതിന്റെ ക്രെഡിറ്റ് ഇംഗ്ലണ്ടിനാണെന്നും ബെന്‍ ഡക്കറ്റ് പറഞ്ഞിരുന്നു.
എന്നാല്‍ ജയ്സ്വാളിനെ ബാസ്ബോള്‍ ശൈലിയില്‍ തകര്‍ത്തടിക്കാന്‍ പഠിപ്പിച്ചത് ഇംഗ്ലണ്ട് അല്ലെന്ന് മുന്‍ നായകന് നാസര്‍ ഹുസൈന് തുറന്നടിച്ചു. ജയ്സ്വാളിനെ ബാസ്ബോള്‍ പഠിപ്പിച്ചത് നമ്മളാണെന്നാണോ നിങ്ങള്‍ പറയുന്നത്. എന്നാല്‍ അതിനെക്കറിച്ച് എനിക്ക് പറയാനുണ്ട്. അവനത് പഠിച്ചത് നിങ്ങളില്‍ നിന്നല്ല. തന്റെ കരിയറില്‍ ഒട്ടേറെ കഷ്ടപ്പാടുകളിലൂടെ മുന്നോട്ടുവന്ന താരമാണ് ജയ്സ്വാള്‍. ആ കഷ്ടപ്പാടുകളും ഐപിഎല്ലുമാണ് അവനെ ഇന്നത്തെ ജയ്സ്വാളാക്കിയത്. അല്ലാതെ ബാസ്ബോളല്ല. അവനില്‍ നിന്ന് കണ്ടുപഠിക്കാനാണ് നമ്മള് ശ്രമിക്കേണ്ടതെന്നും നാസര്‍ ഹുസൈന് സ്കൈ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു.
പൊതുവേദിയിലോ ഡ്രസ്സിംഗ് റൂമിലോ പറയുന്നതെന്തായാലും കുറച്ചൊക്കെ ആത്മപരിശോധന ആകാം എന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ട് തന്നെ ജയ്സ്വാളില്‍ നിന്ന് കണ്ടുപഠിക്കാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. അല്ലെങ്കില്‍ ബാസ്ബോള്‍ എന്നത് വിമര്‍ശനങ്ങള്‍ക്ക് അതീതമായൊരു കള്ട്ടാകും. ബാസ്ബോള്‍ എന്നത് ഇനിയും മെച്ചപ്പെടുത്തലുകള്‍ ആവശ്യമുള്ള ശൈലിയാണെന്നും നാസര്‍ ഹുസൈന് പറഞ്ഞു.
രാജ്കോട്ട് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 10 റണ്‍സിന് പുറത്തായ യശസ്വി രണ്ടാം ഇന്നിംഗ്സില്‍ 214 റണ്‍സുമായി പുറത്താകാതെ നിന്ന് ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു. 236 പന്തില്‍ 214 റണ്‍സുമായി പുറത്താകാതെ നിന്ന യശസ്വി 14 ബൗണ്ടറികളും 12 സിക്സുകളും പറത്തി.
Last Updated Feb 20, 2024, 9:26 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]