

ന്യൂഡൽഹി: സഹോദരിയുടെ രക്ഷകർതൃത്വം വഹിക്കാൻ മൂത്ത സഹോദരിക്കോ സഹോദരനോ നിയമപരമായ അവകാശമില്ലെന്ന് സുപ്രീം കോടതി. ഇളയ സഹോദരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹിമാചൽ സ്വദേശി നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. ജഡ്ജിമാരായ അനിരുദ്ധ ബോസ്, സഞ്ജയ് കുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്.
മറ്റൊരു സഹോദരിക്കും കുടുംബത്തിനുമൊപ്പമുള്ള ഇളയ സഹോദരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് യുവതി സുപ്രീം കോടതിയിൽ ഹർജിയിൽ നൽകിയത്. തന്റെ ഇളയ സഹോദരിയെ മറ്റൊരു സഹോദരിയും കുടുംബവും പിടിച്ചുവച്ചിരിക്കുകയാണെന്നും ബലമായി കാനഡയിലേക്ക് കൊണ്ടുപോയെന്നുമാണ് യുവതി ഹർജിയിൽ പറഞ്ഞത്. എന്നാൽ സ്വന്തം ഇഷ്ടപ്രകാരമാണ് പെൺകുട്ടി സഹോദരിയോടൊപ്പം താമസിക്കുന്നതെന്ന് പോലീസ് കോടതി അറിയിച്ചു. തുടർന്നാണ് കോടതിയുടെ ഇടപെടൽ.