
പത്തനംതിട്ട: അടൂർ മുനിസിപ്പാലിറ്റി മുൻ ചെയർമാനും നിലവിലെ അംഗവുമായ ഡി സജിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ജനപ്രതിനിധി ആയിരിക്കെ ശബരിമല സാനിറ്റൈസേഷൻ സൊസൈറ്റിക്ക് സാധനങ്ങൾ വിതരണം ചെയ്യാനുള്ള കരാർ ഏറ്റെടുത്തത് ഗുരുതര ചട്ടലംഘനമെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ സാധന സാമഗ്രികൾ വിതരണം ചെയ്യാനുള്ള പർച്ചെസ് ഓർഡർ മാത്രമാണ് ഏറ്റെടുത്തതെന്നാണ് ഡി സജിയുടെ വിശദീകരണം.
എല്ലാ മണ്ഡലകാലത്തും ശബരിമലയിലെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത് അയ്യപ്പസേവ സംഘം വഴി എത്തുന്ന വിശുദ്ധി സേന അംഗങ്ങളാണ്. അടൂർ ആർഡിഒ മെമ്പർ സെക്രട്ടറിയായ ശബരിമല സാനിറ്റൈസേഷൻ സൊസൈറ്റിയുടെ കീഴിലാണ് വിശുദ്ധി സേന അംഗങ്ങൾ പ്രവർത്തിക്കുന്നത്. വിശുദ്ധി സേന അംഗങ്ങൾക്കുള്ള വസ്ത്രവും മറ്റ് ഉപകരണങ്ങളും നൽകുന്നത് സാനിറ്റൈസേഷൻ സൊസൈറ്റിയാണ്. ഓരോ വർഷവും സാധനങ്ങൾ വിതരണം ചെയ്യാനുള്ള ടെണ്ടർ വിളിക്കും. 2021 മതൽ 2023 വരെ വിശുദ്ധി സേന അംഗങ്ങൾക്കുള്ള ടി ഷർട്ട് ട്രാക്ക് സ്യൂട്ട്, പുൽപ്പായ തുടങ്ങിയവ വിതരണം ചെയ്തത് ജി സജിയുടെ ഉടമസ്ഥതയിലുള്ള എംപയർ ഇന്റർ നാഷണൽ എന്ന സ്ഥാപനമാണ്. ഈ കരാർ ചട്ട വിരുദ്ധമെന്ന് കാണിച്ചാണ് അടൂർ സ്വദേശി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. കേരള മുനിസിപ്പൽ ആക്ട് 91 പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ സർക്കാരുമായി നേരിട്ട് കരാറിലേർപ്പെടാൻ പാടില്ലെന്നാണ് ചട്ടം. 2020 മുതൽ രണ്ട് വർഷക്കാലം അടൂർ നഗരസഭ അധ്യക്ഷനായിരുന്നു സജി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം കൂടിയായ സജി നിലവിൽ നഗരസഭ കൗൺസിലറാണ്. ചട്ടലംഘനം നടത്തിയ ഡി സജിയെ കൗൺസിലർ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്നാണ് പരാതിയിൽ പറയുന്നത്. കരാറിന്റെ പകർപ്പുകളും പണമിടപാട് രേഖകളും അടക്കം കമ്മീഷന് നൽകിയ പരാതിയിലുണ്ട്. ഭരണ സ്വാധീനം ഉപയോഗിച്ച് ടെണ്ടർ നടപടികൾ അട്ടിമറിച്ചെന്നും ആക്ഷേപമുണ്ട്.
കമ്മീഷന് കിട്ടിയ പരാതിയിൽ ഇതുവരെ ഡി സജിക്ക് നോട്ടീസ് അയക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടന്നിട്ടില്ല. അതേസമയം പരാതിയിലെ മുഴുവൻ ആരേപണങ്ങളെയും തള്ളുകയാണ് ഡി സജി. പാരിതിയിൽ എന്ത് അന്വേഷണം വരട്ടെയെന്നും ഡി സജി പ്രതികരിച്ചു.
Last Updated Feb 15, 2024, 8:29 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]