
കുറച്ച് പേര് റെയില്‍വേ ട്രാക്കിലിരുന്ന് ഭക്ഷണം തയ്യാറാക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം എക്സ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. മുംബൈ മാഹീം ജംഗ്ഷന് റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നുള്ള ദൃശ്യങ്ങളായിരുന്നു അത്. നിരവധി സ്ത്രീകളെയും കുട്ടികളെയും വീഡിയോയില്‍ കാണാം. റെയില്‍വേ ട്രാക്കുകളുടെ ഇടയില്‍ നിരവധി അടുപ്പുകള്‍ കൂട്ടി ഭക്ഷണം പാചകം ചെയ്യുകയായിരുന്നു അവര്‍. ചെറിയ കുട്ടികള്‍ ഇതിനിടെയില്‍ കളിക്കുമ്പോള്‍ കുറച്ച് കൂടി മുതിര്‍ന്ന പെണ്‍കുട്ടികള്‍ പഠിക്കുന്നതും വീഡിയോയില്‍ കാണാം. ചിലര്‍ റെയില്‍വേ ട്രാക്കുകളില്‍ ഇരുന്ന് വിശ്രമിക്കുമ്പോള്‍ മറ്റ് ചിലര്‍ ട്രാക്കുകള്‍ക്കിടയില്‍ പുതച്ച് കിടന്നുറങ്ങുന്നതും കാണാം.
ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏറെ ദൂരെയൊന്നുമല്ല. മറിച്ച് സ്റ്റേഷന് നേരെ മുന്നിലാണെന്നതും വീഡിയോയില്‍ വ്യക്തം. मुंबई Matters™ എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. ‘മാഹിം ജംഗ്ഷനിലെ റെയില്‍വേ ട്രാക്കുകള്‍ക്കിടയില്‍’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. സെന്‍ട്രല്‍ റെയില്‍വേ മുംബൈ ഡിവിഷനിലെ ഡിവിഷനല്‍ റെയില്‍വേ മാനേജരെ ടാഗ് ചെയ്തു കൊണ്ട് പങ്കുവയ്ക്കപ്പെട്ട വീഡിയോ വളരെ വേഗം വൈറലായി. ഇതിനകം വീഡിയോ ഇരുപത്തിമൂവായിരത്തിലേറെ പേര് വീഡിയോ കണ്ടുകഴിഞ്ഞു.
‘വളരെ ഭയാനകം, ദയവായി ആരെങ്കിലും നടപടിയെടുക്കൂ’ എന്നായിരുന്നു വീഡിയോ കണ്ട ഒരാള്‍ എഴുതിയത്. ‘അക്ഷരാർത്ഥത്തിൽ നിങ്ങളുടെ ജീവിതം ശരിയായ ട്രാക്കിലായിരിക്കുമ്പോള്…’ എന്നായിരുന്നു മറ്റൊരു കുറിപ്പ്. ‘മാഹിം സ്റ്റേഷനില്‍ ഇത് എത്രയോ വര്‍ഷങ്ങളായി സംഭവിക്കുന്നു.’ എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന് എഴുതിയത്. അതില്‍ കുറച്ച് കാര്യവുമുണ്ട്. പലപ്പോഴും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലൂടെ ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍, റെയില്‍വേ ട്രാക്ക് നന്നാക്കുന്ന തൊഴിലാളികളുടെ കുടുംബങ്ങള്‍ ഇത്തരത്തില്‍ റെയില്‍വേ ട്രാക്കിന് സമീപം അടുപ്പുകൂട്ടി ഭക്ഷണം തയ്യാറാക്കുന്ന കാഴ്ചകള്‍ നമ്മളില്‍ പലരും ഇതിന് മുമ്പും കണ്ടിട്ടുണ്ടാകും. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തെ കുറിച്ച് അന്വേഷിക്കാനും നടപടിയെടുക്കാനും വെസ്റ്റേണ്‍ റെയില്‍വേ അധികൃതര്‍ നിര്‍ദ്ദേശം നല്കി. പിന്നാലെ തങ്ങളുടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ‘യാചകരെ നീക്കം ചെയ്തു’ എന്ന് ആര്‍പിഎഫ് പിന്നീട് വീഡിയോയ്ക്ക് താഴെ പ്രതികരിച്ചു. ഒപ്പം ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് റെയില്‍വേയെ മുക്തമാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അറിയിച്ചു.
Last Updated Jan 29, 2024, 4:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]