
മലപ്പുറം: കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് വിമാന യാത്രാ നിരക്കിലെ വർധന വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ മുസ്ലിം ലീഗ്. കേന്ദ്ര സർക്കാർ ഇടപെടൽ തേടുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തീർഥാടകർക്ക് എംബാർക്കേഷൻ പോയന്റ് ഇനി മാറ്റാൻ സമയമുണ്ടാകില്ല. നിരക്ക് കുറയ്ക്കാൻ എയർ ഇന്ത്യയോട് സംസ്ഥാന സർക്കാരും ആവശ്യപ്പെടണം. നിയമസഭയിൽ ഈ വിഷയം ചർച്ച ചെയ്യണം. വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറങ്ങാത്തതിന്റെ പേരിൽ ഹാജിമാരെ ബുദ്ധിമുട്ടിക്കാൻ പാടില്ലല്ലോ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, ഗവർണറുടെ നടപടി മോശമാണെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു. ഗവർണറുടെ നടപടി മോശം, സർക്കാർ അതിലും മോശമാണ്. സർക്കാരും ഗവർണറും ചേർന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ബീഹാറിലെ നിതീഷ് കുമാർ എന്നും വേലിപ്പുറത്ത് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ മുന്നണി യോഗത്തിൽ തന്നെ നിതീഷ് മറുകണ്ടം ചാടും എന്ന സംശയം ഉണ്ടായിരുന്നു. ഈ നിലപാട് മാറ്റത്തിന് നിതീഷിന് ജനങ്ങൾ ശക്തമായ മറുപടി നൽകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
അതേസമംയം, കരിപ്പൂരിലെ ഹജ്ജ് യാത്രാ നിരക്ക് വർധനയിൽ എയർ ഇന്ത്യക്കെതിരെ മന്ത്രി വി അബ്ദുറഹ്മാൻ രംഗത്ത് വന്നിരുന്നു. വിദേശ കമ്പനികൾ പോലും ആവശ്യപ്പെടാത്ത തുകയെന്നാണ് മന്ത്രിയുടെ വിമർശനം. നിരക്ക് വർധന അംഗീകരിക്കാൻ ആവില്ലെന്നും നിരക്ക് കുറയ്ക്കാൻ നടപടി എടുക്കണമെന്നും എയർ ഇന്ത്യയോട് ആവശ്യപ്പെട്ടു. എയർ ഇന്ത്യയെ ജനങ്ങൾ ബഹിഷ്കരിച്ചാൽ അവർ എന്ത് ചെയ്യുമെന്ന് മന്ത്രി ചോദിച്ചു.
രണ്ടാം പുറപ്പെടൽ കേന്ദ്രം നൽകിയവരെ മാറ്റാൻ ഉള്ള നടപടി സ്വീകരിക്കും. എയർ ഇന്ത്യയുടെ മറുപടി അനുസരിച്ച് നിയമ നടപടിയുമായി മുന്നോട്ട് പോകും. എയർഇന്ത്യയുടേത് കരിപ്പൂരിനെ തകർക്കാനുള്ള നിലപാടാണ് എന്ന് കരുതുന്നില്ല. കരിപ്പൂരിനെ വികസിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. എന്നാൽ. കേരളത്തിൽ ഏറ്റവും കൂടുതൽ ഹജ്ജ് തീർത്ഥാടകരെത്തുന്ന വിമാനത്താവളത്തിലെ ഉയർന്ന യാത്രാനിരക്കിൽ കേന്ദ്രസർക്കാർ ഇടപെടൽ ഉണ്ടായേക്കില്ലെന്നാണ് സൂചനകൾ.
Last Updated Jan 28, 2024, 5:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]