
ഹൈദരാബാദ്: ഇന്ത്യക്കെതിരെ ഒന്നാം ടെസ്റ്റില്‍ പ്രതീക്ഷ കൈവിടാതെ ഇംഗ്ലണ്ട്. ഹൈദരബാദ്, രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെടുത്തിട്ടുണ്ട് ഇംഗ്ലണ്ട്. 126 റണ്‍സിന്റെ ലീഡാണിപ്പോള്‍ ഇംഗ്ലണ്ടിന്റെ അക്കൗണ്ടില്‍. ഒല്ലി പോപ്പിന്റെ (പുറത്താവാതെ 148) സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ മികച്ച് സ്കോറിലേക്ക് നയിച്ചത്. റെഹാന് അഹമ്മദ് (16) അദ്ദേഹത്തിന് കൂട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 246നെതിരെ ഇന്ത്യ 436 റണ്‍സിന് പുറത്തായി. 190 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുണ്ടായിരുന്നത്. 87 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. കെ എല്‍ രാഹുല്‍ (86), യഷസ്വി ജെയ്സ്വാള്‍ (80) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് നാല് വിക്കറ്റെടുത്തു. റെഹാന് അഹമ്മദ്, ടോം ഹാര്‍ട്ലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇംഗ്ലണ്ടിന് ഇന്ന് സാക് ക്രൗളിയുടെ (31) വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. അശ്വിന്റെ പന്തില്‍ രോഹിത് ശര്‍മയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു അദ്ദേഹം. തുടര്‍ന്നെത്തിയ പോപ് – ബെന്‍ ഡക്കറ്റ് (47) സഖ്യം ഇംഗ്ലണ്ടിന് പ്രതീക്ഷ നല്കി. ഇരുവരും 58 റണ്‍സാണ് ചേര്‍ത്തത്. എന്നാല്‍ ഡക്കറ്റിനെ ബൗള്‍ഡാക്കി ബുമ്ര ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി. തുടര്‍ന്നെത്തിയ ജോ റൂട്ടിനേയും (2) ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കി. ജോണി ബെയര്‍സ്റ്റോയ്ക്ക് (10) ജഡേജയുടെ മുന്നില്‍ പിഴച്ചു. ബൗള്‍ഡാവുകയായിരുന്നു താരം. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് (6) അശ്വിന്റെ പന്തില്‍ ബൗള്‍ഡായി. ഇതോടെ അഞ്ചിന് 163 എന്ന നിലയിലേക്ക വീണു ഇംഗ്ലണ്ട്. പിന്നീട് പോപ് – ബെന്‍ ഫോക്സ് (34) സഖ്യം 112 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഫോക്സിനെ പുറത്താക്കി അക്സര്‍ പട്ടേല്‍ ബ്രേക്ക് ത്രൂ നല്കി. ബ്രേക്ക് ത്രൂ ലഭിച്ചെങ്കിലും റെഹാന് അവസാനം വരെ ചെറുത്തുനിന്നു. ഇതിനിടെ പോപ് സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. 208 പന്തുകള്‍ നേരിട്ട താരം 17 ബൗണ്ടറികള്‍ കണ്ടെത്തി.
ഇന്ന് ജഡേജയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ ഏഴിന് 421 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് 15 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. തലേ ദിവസത്തെ സ്കോറിനോട് ആറ് റണ്‍സ് മാത്രം ചേര്‍ത്ത് ജഡേജയാണ് ആദ്യം മടങ്ങിയത്. റൂട്ടിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. രണ്ട് സിക്സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്സ്. തൊട്ടടുത്ത പന്തില്‍ ജസ്പ്രിത് ബുമ്ര (0) ബൗള്‍ഡായി. അടുത്ത ഓവറില്‍ അക്സര്‍ പട്ടേലിനെ (44) റെഹാന് ബൗള്‍ഡാക്കുകയും ചെയ്തു. മുഹമ്മദ് സിറാജ് (0) പുറത്താവാതെ നിന്നു.
തുടക്കത്തിലെ ഞെട്ടി ഇന്ത്യ
രണ്ടാം ദിനം ആദ്യ ഓവറില്‍ തന്നെ ഇന്ത്യയെ ഞെട്ടിച്ചാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ആദ്യ ഓവര്‍ എറിയാനെത്തിയ ജോ റൂട്ടിനെതിരെ യശസ്വി ജയ്സ്വാള്‍ ബൗണ്ടറി നേടിയെങ്കിലും ആ ഓവറില്‍ തന്നെ യശസ്വിയെ സ്വന്തം ബൗളിംഗില്‍ കൈപ്പിടിയിലൊതുക്കി റൂട്ട് ഇന്ത്യയെ ഞെട്ടിച്ചു. 74 പന്തില്‍ 80 റണ്‍സെടുത്ത് യശസ്വി മടങ്ങിയത്. 10 ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് യശസ്വിയുടെ ഇന്നിംഗ്സ്. പിന്നാലെ നാലാം നമ്പറില്‍ കെ എല്‍ രാഹുല്‍ ആണ് ക്രീസിലെത്തിയത്. തുടക്കം മുതല്‍ രാഹുല്‍ താളം കണ്ടെത്തിയപ്പോള്‍ അമിത പ്രതിരോധത്തിലേക്ക് പോയ ശുഭ്മാന്‍ ഗില്ലിന് പിടിച്ചു നില്ക്കാനായില്ല. ഇന്നലെ 14 റണ്‍സെടുത്തിരുന്ന ഗില്‍ ഇന്ന് ഒമ്പത് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 23 റണ്‍സുമായി മടങ്ങി. 66 പന്തുകള്‍ നേരിട്ട ഗില്‍ രണ്ട് ബൗണ്ടറികള്‍ മാത്രമാണ് നേടിയത്.
ഗില്‍ മടങ്ങിയശേഷം ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ക്കെതിരെ ഷോര്‍ട്ട് ബോള്‍ തന്ത്രം ഇംഗ്ലണ്ട് പരീക്ഷിച്ചെങ്കിലും അത് അതിജീവിച്ച ശ്രേയസ് രാഹുലിനൊപ്പം 64 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യയെ ഇംഗ്ലണ്ട് സ്കോറിന് അടുത്തെത്തിച്ചു. ലഞ്ചിന് പിന്നാലെ സിക്സ് അടിക്കാനുള്ള ആവേശത്തില്‍ ശ്രേയസ്(35) മടങ്ങിയെങ്കിലും ജഡേജയും രാഹുലും ചേര്‍ന്ന് ഇന്ത്യയെ ലീഡിലേക്ക് നയിച്ചു. സെഞ്ചുറിയിലേക്കെന്ന് തോന്നിച്ച രാഹുല്‍ റെഹാന് അഹമ്മദിനെ സിക്സ് അടിക്കാനുള്ള ആവേശത്തില്‍ 86 റണ്‍സില്‍ വീണു. എട്ട് ഫോറും രണ്ട് സിക്സും അടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിംഗ്സ്.
രാഹുല്‍ മടങ്ങിയശേഷം ശ്രീകര്‍ ഭരതുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ജഡേജ ഇന്ത്യയുടെ ലീഡ് 100 കടത്തി. 41 റണ്‍സെടുത്ത ഭരത്തിനെ റൂട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കിയതിന് പിന്നാലെ അശ്വിന്(1) റണ്ണൗട്ടായി. എന്നാല്‍ അക്സര്‍ പട്ടേലുമൊത്ത് വീണ്ടുമൊരു കൂട്ടുകെട്ടിലൂട ജഡേജ ഇന്ത്യക്ക് മികച്ച ലീഡ് ഉറപ്പാക്കി.
ഇന്നലെ ഒന്നാം ദിനം ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 246 റണ്‍സില്‍ അവസാനിച്ചിരുന്നു.ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നല്ല തുടക്കത്തിനുശേഷമാണ് തകര്‍ന്നടിഞ്ഞത്. ഇന്ത്യയുടെ സ്പിന്‍ ത്രയമായ അശ്വിനും ജഡേജക്കും അക്സര്‍ പട്ടേലിനും മുന്നില്‍ ബാസ്ബോള്‍ ശൈലിയില്‍ ബാറ്റ് വീശാന്‍ ശ്രമിച്ച ഇംഗ്ലണ്ട് അടിതെറ്റി വീഴുകയായിരുന്നു. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് വാലറ്റക്കാരെ കൂട്ടുപിടിച്ച് നടത്തിയ ചെറുത്തുനില്‍പ്പാണ് 155-7ല്‍ നിന്ന് ഇംഗ്ലണ്ടിനെ 246ല്‍ എത്തിച്ചത്.
Last Updated Jan 27, 2024, 4:58 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]