
പ്രധാനമന്ത്രി നരേന്ദ്രമോദി എറണാകുളത്ത് നടത്തുന്ന റോഡ് ഷോ ആരംഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനൊപ്പമാണ് പ്രധാനമന്ത്രി തുറന്ന വാഹനത്തിൽ റോഡ് ഷോ നടത്തിയത്. ഇരുവശത്തും തടിച്ചുകൂടിയ പ്രവർത്തകർ പുഷ്പവൃഷ്ടികളോടെ പ്രധാനമന്ത്രിയെ സ്വീകരിച്ചു. (narendra modi road show)
വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വൈകിട്ട് 6.50നാണ് പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിൽ എത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു. തുടർന്ന് ഏഴു മണിയോടെ ഹെലികോപ്ടറിൽ അദ്ദേഹം നേവൽ ബേസ് എയർപോർട്ടിലേക്ക് യാത്രതിരിച്ചു. നേവൽ ബേസിൽ നിന്ന് റോഡ് മാർഗമാണ് പ്രധാനമന്ത്രി റോഡ് ഷോ നടക്കുന്ന ഇടത്തേക്ക് എത്തിയത്.
Read Also:
കേന്ദ്രമന്ത്രി വി. മുരളീധരൻ, പ്രകാശ് ജാവദേക്കർ എം.പി., ചീഫ് സെക്രട്ടറി ഡോ.വി. വേണു, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന തുടങ്ങിയവരും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നെടുമ്പാശ്ശേരിയിലുണ്ടായിരുന്നു.
എറണാകുളം ലോ കോളജിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കെഎസ്യു പോസ്റ്റർ സ്ഥാപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ കേരളാ സന്ദർശനവുമായി ബന്ധപ്പെട്ടാണ് കെഎസ്യു കോളജിൽ പോസ്റ്റർ സ്ഥാപിച്ചത്. ‘മോദി ഗോ ബാക്ക്’ എന്നായിരുന്നു പോസ്റ്റർ. സംഭവത്തിൽ രണ്ട് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആദ്യം സ്ഥാപിച്ച ബാനർ പൊലീസ് അഴിച്ചു മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് പോസ്റ്റർ സ്ഥാപിച്ചത്. ഈ പോസ്റ്റർ മാറ്റണമെന്ന ആവശ്യവുമായി ബിജെപി പ്രവർത്തകർ രംഗത്തുവന്നതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.
പ്രധാനമന്ത്രിയെ കരിങ്കൊടി കാണിക്കാനുള്ള കെഎസ്യു പ്രവർത്തകരുടെ ശ്രമത്തിനെതിരെ ബിജെപി പ്രതിഷേധിച്ചിരുന്നു. ലോ കോളേജിനു മുൻപിൽ ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
പ്രധാനമന്ത്രിയെ കരിങ്കൊടി കാണിക്കാൻ പോയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു. തോപ്പുംപടിയിൽ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ പോയ ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Story Highlights: narendra modi ernakulam road show start
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]