
ന്യൂഡൽഹി: മുല്ലപ്പെരിയാൽ മേൽനോട്ട സമിതി ചെയർമാനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. നിലവിലെ അംഗങ്ങളെ മാറ്റാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജികളിൽ നാളെ കോടതി വിധിപറയും. ഡാം സേഫ്ടി ഓർഗനൈസേഷന്റെ ചിഫ് എൻജിനിയർ ഗുൽഷൻ രാജാണ് നിലവിലെ ചെയർമാൻ. സമിതിയിലുള്ള കേരളത്തിന്റെയും തമിഴ്നാടിന്റെ പ്രതിനിധികൾ അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിലുള്ളവരാണ്.
ഇവരുമായി കണക്കിലെടുക്കുമ്പോൾ ഗുൽഷൻ രാജ് ജൂനിയർ ഉദ്യോഗസ്ഥനെന്നായിരുന്നു കേരളത്തിന്റെ വാദം. കേന്ദ്ര ജലക്കമ്മിഷൻ ചെയർമാൻ ഈ സ്ഥാനത്തേക്ക് വരണമെന്നും കേരളം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ഇതിനോട് വിയോജിച്ചു. നിലവിൽ 20-ലധികം സമിതികളുടെ അധ്യക്ഷനാണ് ജലക്കമ്മിഷൻ ചെയർമാൻ എന്നും സേവനം വിട്ടുനൽകാനാകില്ലെന്നും കേന്ദ്രം ചുണ്ടിക്കാട്ടി. തുടർന്ന് കോടതിയും കേന്ദ്രസർക്കാരിനോട് യോജിച്ചു.
അഭിഭാഷകർ ജസ്റ്റിസ് എ എൻ ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന് മുൻപിൽ നിരന്തരം വാദങ്ങളുന്നയിച്ചതിനാൽ ഇന്ന് പുറപ്പെടുവിക്കാനിരുന്ന വിധി നാളത്തേക്ക് മാറ്റുകയായിരുന്നു. നിരന്തരം തടസപ്പെടുത്തുന്നതിനിടയിൽ വിധി പറയാനാകില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. നാളെ എഴുതി തയ്യാറാക്കിയ വിധി കോടതിയിൽ വായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]