
ന്യൂഡൽഹി
ക്ഷേമപദ്ധതികൾ നടപ്പാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാനങ്ങളുടെ തലയിലിട്ട് കേന്ദ്രസർക്കാരിന് കൈകഴുകാനാകില്ലെന്ന് സുപ്രീംകോടതി. ‘ദിവസവും പുതിയ പദ്ധതികളും നിയമങ്ങളും ഉണ്ടാക്കും. നടപ്പാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാനങ്ങൾക്ക് കൈമാറും. അവർക്ക് ആവശ്യമായ സാമ്പത്തിക സൗകര്യമുണ്ടാവില്ല. സാമ്പത്തികമായി എത്ര സമ്മർദ്ദം ഉണ്ടാകുമെന്ന വസ്തുത കൂടി കണക്കിലെടുത്തുവേണം പദ്ധതികൾ പ്രഖ്യാപിക്കേണ്ടത്’–- ജസ്റ്റിസുമാരായ യു യു ലളിത്, എസ് രവീന്ദ്രഭട്ട് എന്നിവർ അംഗങ്ങളായ ബെഞ്ച് വിമർശിച്ചു.
ഗാർഹികപീഡനം തടയാനുള്ള നിയമം അനുസരിച്ചുള്ള അവകാശങ്ങൾ ഉറപ്പാക്കാൻ ആവശ്യമായ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന ഹർജിയിലാണ് സുപ്രീംകോടതിയുടെ ശ്രദ്ധേയ നിരീക്ഷണം. പദ്ധതി നടപ്പാക്കൽ സംസ്ഥാനങ്ങളുടെ മാത്രം ബാധ്യതയല്ലെന്നും കോടതി ഓർമ്മിപ്പിച്ചു.
2005ലെ ഗാർഹിക പീഡനം തടയൽ നിയമം അനുസരിച്ച് പ്രൊട്ടക്ഷൻ ഓഫീസർമാരെ നിയമിക്കണം, സുരക്ഷാകേന്ദ്രങ്ങൾ സജ്ജീകരിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ‘വി ദി വുമെൻ ഓഫ് ഇന്ത്യ ’ എന്ന സന്നദ്ധസംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് 26ലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]