
കൊച്ചി> സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി ഇപ്പോള്‍ നടന്നുവരുന്നത് സാമൂഹികാഘാത പഠനവുമായി ബന്ധപ്പെട്ട നടപടികളായതിനാല് ഭൂമി ഏറ്റെടുക്കുമെന്ന ആശങ്ക വേണ്ടെന്ന് ഹൈക്കോടതി. സുപ്രീംകോടതിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. കല്ലിട്ട ഭൂമിയുടെ ഈടിന്മേല് വായ്പക്ക് തടസമുണ്ടാവില്ലെന്ന് സര്‍ക്കാറും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, സാമൂഹീകാഘാത പഠനം നടക്കുന്നത് ചട്ടപ്രകാരമാണോ സര്‍വേക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടതുണ്ടോ കെ റെയില്‍ എന്നെഴുതിയ കല്ലിടേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വേണ്ടതുണ്ട്.
കെ റെയിലും റെയില്‍വേയും പങ്കാളിയായ സംയുക്ത സംരംഭമാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെന്നാണ് പറയുന്നത്. അതേസമയം, സര്‍വേ അടക്കം നടപടികളില്‍ ചെറിയ പങ്കാളിയായ റെയില്‍വേ മൗനം പാലിക്കുന്നത് അത്ഭുതകരമാണെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി. കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍വേ നടത്തുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിടുന്നതിനെ കഴിഞ്ഞ ദിവസങ്ങളില്‍ കോടതി വിമര്‍ശിച്ചിരുന്നു. കല്ലിടുന്ന സ്ഥലം ഈട് വെച്ച് വായ്പയെടുക്കാന്‍ സ്ഥലമുടമകള്‍ക്ക് കഴയുമോയെന്ന ആശങ്കയും പ്രകടിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വായ്പക്ക് തടസമുണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തത വരുത്തിയത്. ഹര്‍ജിയില്‍ ഉന്നയിക്കാത്ത കാര്യങ്ങളില്‍ കോടതി ഇടപെടുന്നതിനെ സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതി കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയിലൂടെയും കടന്നുപോകുന്നതിനാല്‍ സര്‍വേ അടക്കം നടപടികള്‍ ചെയ്യേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന വാദം ഹര്‍ജിക്കാര്‍ ആവര്‍ത്തിച്ചു. എന്നാല്‍,നിലവില്‍ കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെ സില്‍വര്‍ ലൈന്‍ പദ്ധതി കടന്നുപോകുന്നില്ലെന്ന് കെ റെയില്‍ അഭിഭാഷകന് വ്യക്തമാക്കി. അലൈന്‍മെന്റിന് ഇതുവരെ അന്തിമാനുമതി ആകാത്ത കാര്യം കോടതിയും ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കാന്‍ മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]