
കണ്ണൂർ: പാർട്ടി കോൺഗ്രസിലെ ചർച്ചയിൽ സിൽവർലൈൻ പദ്ധതി നടപ്പാക്കുന്നതിൽ മുന്നറിയിപ്പുമായി ബംഗാളിൽനിന്നുള്ള സിപിഎം നേതാക്കൾ. നന്ദിഗ്രാമിലെ പാഠമുൾക്കൊണ്ട് കരുതലോടെ മുന്നോട്ടുപോകണമെന്നാണ് ബംഗാൾ പ്രതിനിധികൾ അഭിപ്രായപ്പെട്ടത്. ഭൂപ്രശ്നങ്ങൾ ജനരോഷത്തിന് ഇടയാക്കുമെന്ന് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടി. ജനങ്ങളെ പൂർണ ബോധ്യത്തിലെടുത്തേ പദ്ധതി നടപ്പാക്കാവൂ. കേന്ദ്രനേതൃത്വം കേരളഘടകത്തിന് കൃത്യമായ മുന്നറിയിപ്പ് നൽകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
കരടു രാഷ്ട്രീയ പ്രമേയത്തിൽ ഇന്ന് വിശദമായ ചർച്ച നടക്കും. ഇന്നലെ കരടുരാഷ്ട്രീയ പ്രമേയം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അവതരിപ്പിച്ച ശേഷം വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുടെ ഗ്രൂപ്പ് ചർച്ചകളും തുടർന്നുള്ള ആശയവിനിമയങ്ങളും മാത്രമാണ് നടന്നത്. പൊതുചർച്ചയിലേക്ക് കടന്നിട്ടില്ല. ഇന്ന് ഇതിന് തുടക്കമാകും. കേരളത്തിൽനിന്ന് ടി എൻ സീമയും പി രാജീവും കെ കെ രാഗേഷും സംസാരിക്കും. സിൽവർലൈൻ ചർച്ചയ്ക്ക് വരില്ലെന്നാണ് നേരത്തേയുണ്ടായിരുന്ന ധാരണ.
പിണറായി സർക്കാർ മുന്നോട്ടുവച്ചിട്ടുള്ള കേരളത്തിന്റെ വികസന നയരേഖ സംസ്ഥാന സമ്മേളനം ഏകകണ്ഠമായി പാസാക്കിയ പശ്ചാത്തലത്തിൽ സിൽവർ ലൈൻ പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നായിരുന്നു കേരളത്തിൽനിന്നുള്ള മുതിർന്ന നേതാക്കളുടെ നിലപാട്. പദ്ധതിയുമായി ബന്ധപ്പെട്ട പഠനങ്ങൾ പൂർത്തിയാകട്ടെ എന്ന സമീപനമായിരുന്നു യച്ചൂരിക്കും.
സ്വാഗത പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രാധാനപ്പെട്ട വികസന വിഷയമായി സിൽവർ ലൈനിനെ പരാമർശിച്ചിരുന്നു. ഉചിതമായ നഷ്ടപരിഹാരം നൽകുമെന്ന ഉറപ്പും മഖ്യമന്ത്രി നൽകി. ഇതിനെ തുടർന്നാണ് ഗ്രൂപ്പ് ചർച്ചയിൽ ബംഗാൾ നേതാക്കളുടെ പൊതുവികാരമെന്ന നിലയിൽ അഭിപ്രായമുയർന്നുവന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]