
ബംഗളൂരു: ‘ഞങ്ങൾക്ക് അറിയില്ല അയാൾ ആരാണ് എന്ന്. എന്തിനാണ് ഞങ്ങളുടെ രാജ്യത്തെ പ്രശ്നങ്ങളിൽ അയാൾ ഇടപെടുന്നത്.’- മുസ്കാൻ ഖാന്റെ പിതാവ് മുഹമ്മദ് ഹുസൈന്റെ പ്രതികരണമാണിത്. കർണാടകയിലെ ഹിജാബ് വിവാദത്തിൽ അൽ ഖയിദ അയ്മൻ അൽ സവാഹിരിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അൽ ഖയിദയുടെ മാധ്യമമായ അസ്-സഹബാണ് ചൊവ്വാഴ്ച സവഹിരിയുടെ വീഡിയോ പുറത്തുവിട്ടത്. ഫെബ്രുവരിയിൽ കാവിഷാൾ അണിഞ്ഞ സംഘം തടഞ്ഞതിനെ തുടർന്ന് അള്ളാഹു അക്ബർ മുദ്രാവാക്യം വിളിച്ച മാണ്ഡ്യ വിദ്യാർഥിനി മുസ്കാന്റെ ഖാന് വീഡിയോയിൽ പ്രശംസ ചൊരിഞ്ഞിരുന്നു.
റാംസാൻ മാസമായതിനാൽ വ്രതം അനുഷ്ഠിക്കുന്ന ഹുസൈൻ ബുധനാഴ്ച ഉച്ചയ്ക്കുശേഷമാണ് ഇക്കാര്യം അറിഞ്ഞത്. ‘അയാൾ ആരാണെന്ന് പോലും എനിക്ക് അറിയില്ല. എന്റെ മകളുടെ പേര് ഉപയോഗിക്കുന്നത് തെറ്റാണ്. എന്റെ രാജ്യത്ത് ഞാൻ സന്തോഷവാനാണ്. ഞങ്ങളുടെ രാജ്യത്തെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാൻ ഞങ്ങൾക്ക് അവരെ(അൽ ഖയിദ) ആവശ്യമില്ല. നമ്മുടെ സമാധാനം തകർക്കുകയാണ് അവർ’- ഹുസൈൻ പറഞ്ഞു.
‘ഞാൻ മാണ്ഡ്യയിലാണ് ജനിച്ചത്. സഹോദരങ്ങളെപ്പോലെയാണ് ഞങ്ങൾ ഇവിടെ ജീവിക്കുന്നത്. സംഭവം നടക്കാൻ പാടില്ലായിരുന്നു. ഇപ്പോൾ സമാധാനത്തോടെ ജീവിക്കാൻ ഞങ്ങളെ അനുവദിക്കുന്നില്ല. വിഷയത്തിൽ സർക്കാർ അന്വേഷണം നടത്തണം. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നത് ആരാണെന്ന് നോക്കണം’.- അദ്ദേഹം കൂട്ടിച്ചേർത്തു. മാണ്ഡ്യയിലെ പിഇഎസ് കോളജിലെ രണ്ടാംവർഷ ബികോം വിദ്യാർഥിനിയാണ് മുസ്കാൻ. അസൈൻമെന്റ് സമർപ്പിക്കാൻ വന്നോപ്പോഴായിരുന്നു ഒരുകൂട്ടം വിദ്യാർഥികൾ തടഞ്ഞത്. ഹിജാബ് ധരിച്ച് കോളജിൽ പ്രവേശനം അനുവദിക്കാതിരുന്നതിനാൽ മുസ്കാന് പരീക്ഷ എഴുതാനായിട്ടില്ലെന്ന് ഹുസൈൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]