
ഒഗദൂഗ് > തോമസ് സൻകാരയെ കൊലപ്പെടുത്തിയ കേസിൽ ബുർക്കിന ഫാസോയുടെ മുൻ പ്രസിഡന്റ് ബ്ലെയ്സ് കംപോറെയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് സൈനിക ട്രൈബ്യൂണൽ. 1987-ൽ തന്റെ മുൻഗാമിയും സഹപ്രവർത്തകനുമായ തോമസ് സൻകാരയെ അട്ടിമറിയിലൂടെ കൊലപ്പെടുത്തിയെന്ന കേസിലാണ് വിധി.
ഉജ്വലനായ മാർക്സിസ്റ്റ് വിപ്ലവകാരിയായ സൻകാര പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്തിന്റെ തലസ്ഥാനമായ ഔഗാഡൗഗൗവിൽ വച്ചാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. 1983-ൽ അധികാരമേറ്റ് നാല് വർഷത്തിന് ശേഷം 37 വയസിലായിരുന്നു മരണം. 12 സർക്കാർ ഉദ്യോഗസ്ഥരും അട്ടിമറിയിൽ കൊല്ലപ്പെട്ടിരുന്നു.
ആഫ്രിക്കയിലെ “ചെഗുവേര” എന്നറിയപ്പെടുന്ന സൻകാര അഴിമതിയും കൊളോണിയൽ സ്വാധീനവും തടയുമെന്ന ഉറപ്പിൽ അധികാരമേറ്റ് ജനശ്രദ്ധ നേടിയ നേതാവായിരുന്നു. സ്ത്രീ പക്ഷ നിയമങ്ങൾ നടപ്പാക്കിയും പോളിയോ പോലുള്ള പകർച്ചവ്യാധികൾക്കെതിരായ കുത്തിവയ്പ്പുകൾ വ്യാപകമാക്കിയും പ്രവർത്തന മികവ് തെളിയിച്ചു. മുൻ യുദ്ധവിമാന പൈലറ്റായ സൻകാര അധികാരികളുടെ ചെലവ്ചുരുക്കൽ നടപടികളിലൂടെ ദരിദ്രമായ രാജ്യത്ത് പൊതുജന പിന്തുണ നേടി.
2014 ലെ മറ്റൊരു അട്ടിമറിയിൽ പുറത്താക്കപ്പെടുന്നതിന് മുമ്പ് കംപാറെ 27 വർഷം ഭരിക്കുകയും ഐവറി കോസ്റ്റിലേക്ക് പലായനം ചെയ്യുകയും ചെയ്തിരുന്നു. ആറ് മാസത്തെ വിചാരണ അവസാനിപ്പിച്ചാണ് ബുധനാഴ്ച വിധി വന്നത്.
ഗൂഢാലോചനയിൽ പങ്കാളികളായ മറ്റ് 13 പേർക്കൊപ്പം കംപാറെയ്ക്കും 30 വർഷത്തെ തടവ് ശിക്ഷ നൽകണമെന്നായിരുന്നു മിലിട്ടറി പ്രോസിക്യൂട്ടർമാർ കോടതിയോട് ആവശ്യപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]