
കൽപ്പറ്റ : വയനാട് കൽപ്പറ്റ പുഴമുടി സ്വദേശിക്ക് കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത്,17 ലക്ഷം രൂപ തട്ടിയ കേസിൽ നൈജീരിയൻ സ്വദേശി അറസ്റ്റിൽ. കൽപ്പറ്റ സൈബർ ക്രൈം പൊലീസാണ് പ്രതിയെ ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്.
ഇക്കഴിഞ്ഞ സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായാണ് തട്ടിപ്പ് നടന്നത്. ഒരു റിക്രൂട്ട്മെന്റ് മെയിലായിരുന്നു പരാതിക്കാരിക്ക് ആദ്യമെത്തിയത്. കാനഡയിലെ ആശുപത്രിയിൽ ഒഴിവുണ്ടെന്നും, താങ്കളുടെ യോഗ്യതകൾ ജോലിക്ക് ഇണങ്ങുന്നതാണെന്നും അപേക്ഷിക്കാമെന്നുമായിരുന്നു അറിയിപ്പ്. ഇത് പ്രകാരം പരാതിക്കാരി അപേക്ഷിച്ചു. വിവിധ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കണമെന്ന് പറഞ്ഞ് ഇതിനിടയിൽ പണം വാങ്ങി. യാത്ര നിശ്ചയിച്ച് വിമാനടിക്കറ്റ് വരെ ബുക്ക് ചെയ്തു. ഇതോടെ, വിശ്വാസ്യത കൂടി. പക്ഷേ, വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരിക്ക് സംശയമുണ്ടായത്. പിന്നാലെ പൊലീസിൽ പരാതി.
പ്രതി നൈജീരിയൻ സ്വദേശി കെന്ന മോസസ് യുവതിയെ വാട്സാപ്പിൽ ബന്ധപ്പെട്ടിരുന്നു. മെറ്റയ്ക്ക് അപേക്ഷ നൽകി വാട്സാപ്പ് നമ്പറിന്റെ വിശദാംസങ്ങൾ സൈബർ പൊലീസ് ശേഖരിച്ചു. മൊബൈൽ ഐഎംഎ നമ്പർ മനസിലാക്കി. ഇതേ ഐഎംഎ നമ്പറിൽ ഫ്ലിപ് കാർട്ട് മെസേജുകൾ വന്നിരുന്നു. അവരിൽ നിന്നും വിവരമെടുത്തു.
പോർട്ടർ സേവനങ്ങൾ പ്രതി ഉപയോഗിച്ചിരുന്നു. സാധനങ്ങൾ ഡെലിവറി ചെയ്ത സ്ഥലം ചോദിച്ചറിഞ്ഞു. പ്രതിയുടെ ലൊക്കേഷൻ പൊലീസ് ഉറപ്പാക്കി. ബെംഗളൂരു ഇലക്ട്രോണിക്ക് സിറ്റിക്ക് അടുത്തുവച്ചു സാഹസികമായി കസ്റ്റഡിയിലെടുത്തു. മതിയായ രേഖകകൾ ഇല്ലാതെയാണ് പ്രതി ഇന്ത്യയിൽ താമസിച്ചിരുന്നതെന്നാണ് വിവരം. വിശദമായി പരിശോധിക്കുന്നതായി വയനാട് എസ്പി അറിയിച്ചു.
2014 മുതൽ പ്രതി ബെംഗളൂരിവിലുണ്ട്. ഡിജെ പാർട്ടികളുടെ ഭാഗമായാണ് ജോലി. തട്ടിയെടുത്ത പണം കൂടുതൽ നൈജീരിയൽ അക്കൌണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം കിട്ടിയോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Last Updated Dec 24, 2023, 6:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]