
തിരുവനന്തപുരം
പെട്രോളിനും ഡീസലിനുമുള്ള കേന്ദ്ര നികുതി കുത്തനെ ഉയർത്തിയതിനെ കുറിച്ചാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ നിലപാട് വ്യക്തമാക്കേണ്ടതെന്ന് ടി എം തോമസ് ഐസക് ആവശ്യപ്പെട്ടു. അസംസ്കൃത എണ്ണവില ഉയർന്നതുകൊണ്ട് ചില്ലറവിലയിൽ 20 രൂപ കൂട്ടണമെന്നാണ് പെട്രോളിയം കമ്പനികളുടെ ആവശ്യം. മുരളീധരൻ കഴിഞ്ഞദിവസം പറയാതെ പറഞ്ഞുവച്ചതുമിതാണ്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലവർധനയ്ക്ക് ആനുപാതികമായി ഇന്ത്യയിലെ വില വർധിച്ചിട്ടില്ലെന്നാണ് പറയുന്നത്.
എന്നാൽ, അസംസ്കൃത എണ്ണയുടെ വില കുറഞ്ഞപ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചോ. ഇത് പറയാനും മന്ത്രിക്ക് ബാധ്യതയുണ്ട്. പെട്രോൾ വില നിയന്ത്രണം ഉപേക്ഷിച്ചത് കോൺഗ്രസ് പ്രധാനമന്ത്രി മൻമോഹൻ സിങ്ങാണ്. ഇത് ചില്ലറവിൽപ്പനവില കുത്തനെ ഉയരാനിടയാക്കി. ഇതിനെതിരായ സമരത്തിലൂടെയാണ് 2014-ൽ മോദി അധികാരത്തിലേറിയത്. ഇതേ മോദി ഡീസൽ വിലനിയന്ത്രണവും എടുത്തുകളഞ്ഞു. ഒപ്പം ഡീസൽ നികുതി ഒമ്പതും പെട്രോൾ നികുതി 3.5 ഉം മടങ്ങ് കൂട്ടി.
എണ്ണവില കുറഞ്ഞപ്പോൾ നികുതി വർധിപ്പിച്ചും ജനങ്ങളെ പിഴിഞ്ഞു. കൂട്ടിയത് പിൻവലിക്കാനും തയ്യാറായില്ല. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്, വർധിപ്പിച്ച നികുതിയുടെ ഒരുഭാഗം നവംബറിൽ കുറച്ചു. ബാക്കിയുള്ളത് പിൻവലിക്കാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് മുരളീധരൻ വിശദീകരിക്കണം. സംസ്ഥാനം നികുതി കുറയ്ക്കണമെന്ന് പറയാൻ കേന്ദ്ര സഹമന്ത്രിക്ക് അവകാശമില്ല. സംസ്ഥാനം നികുതി കൂട്ടിയിട്ടില്ലെന്നും തോമസ് ഐസക് ഫെയ്സ്ബുക്കിൽ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]