
കൊല്ലം: പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള സാമ്പത്തിക ഇടപാട് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നിന്ന് മറച്ചുവെച്ചതായി പരാതി. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് എം ജെ യദുകൃഷ്ണൻ നൽകിയ ഹർജി പത്തനാപുരം കോടതി ഫയലിൽ സ്വീകരിച്ചു. പരാതിക്കാരന്റെ മൊഴിയെടുത്ത കോടതി കേസെടുക്കണമോയെന്ന് പിന്നീട് തീരുമാനിക്കും.
ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നതിൽ അന്തിമ തീരുമാനം നാളെ വരാനിരിക്കെയാണ് പരാതി ഉയരുന്നത്. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നത് സംബന്ധിച്ച് ഇടത് മുന്നണി യോഗത്തിൽ പ്രഖ്യാപനമുണ്ടായേക്കും എന്നാണ് പുറത്ത് വരുന്ന വിവരം. സത്യപ്രതിജ്ഞ 29ന് നടക്കും. ഗണേഷിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക. നവകേരള സദസ്സിന് ശേഷം ഡിസംബർ അവസാനം മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്ന് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ അറിയിച്ചിരുന്നു.
രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തിൽ വേണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (ബി) എൽഡിഎഫ് മുന്നണി നേതൃത്വത്തിന് നേരത്തെ കത്ത് നൽകിയിരുന്നു. നവകേരള സദസിന് മുൻപ് പുനഃസംഘടന വേണമെന്നായിരുന്നു ആവശ്യം. ആദ്യ രണ്ടര വർഷം കെ കൃഷ്ണൻകുട്ടി, ആന്റണി രാജു എന്നിവർക്കും രണ്ടാമത്തെ രണ്ടര വർഷം ഗണേഷ് കുമാറിനും രാമചന്ദ്രൻ കടന്നപ്പള്ളിക്കും മന്ത്രിസ്ഥാനം നൽകുമെന്നത് എൽഡിഎഫ് നേതൃത്വം നേരത്തെ നൽകിയ ഉറപ്പാണ്. ഇതാണ് ഇടത് മുന്നണി പാലിക്കാനൊരുങ്ങുന്നത്. എന്നാൽ മന്ത്രിസഭാ പുനഃസംഘടന നവകേരള സദസിന് ശേഷം മാത്രമേ നടക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരുന്നു.
Last Updated Dec 23, 2023, 9:28 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]