
തിരുവനന്തപുരം: പൂജപ്പുര കല്‍മണ്ഡപം നവകേരള സദസ് സംഘാടക സമിതി ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അനുവദിക്കരുതെന്ന ഹർജി ഹൈക്കോടതി തള്ളിയതിൽ പ്രതികരിച്ച് മേയർ ആര്യ രാജേന്ദ്രന്. രാഷ്ട്രീയപ്രേരിതമായി ബിജെപി- ആര്‍എസ്എസ് സംഘടനകളുടെ പിന്തുണയോടെ ചിലര്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയതെന്ന് മേയര്‍ പറഞ്ഞു.
‘പൂജപ്പുര കല്‍മണ്ഡപം സരസ്വതി മണ്ഡപമാണ്. സമീപത്ത് സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്.’ ക്ഷേത്രത്തില്‍ വരുന്ന ഭക്തജനങ്ങള്‍ക്ക് പ്രയാസമുണ്ടാകുന്ന വിധത്തിലാണ് നവകേരള സദസ് പരിപാടിക്കുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നതെന്നുമായിരുന്നു പരാതി.
എന്നാൽ പ്രസ്തുത സ്ഥലം നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണെന്നും അവിടെ നടക്കുന്ന എല്ലാ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നവീകരണവും നടത്തിപ്പും നഗരസഭയുടെ ഉടമസ്ഥതയില്‍ ആണെന്ന രേഖകള്‍ കോടതിയെ ബോധ്യപ്പെടുത്തിയതോടെയാണ് പരാതി തള്ളിയതെന്ന് മേയര്‍ പറഞ്ഞു. ‘പൂജപ്പുര മണ്ഡപവും പരിസരവും ജാതി മത ഭേദമന്യേ ജനങ്ങള്‍ക്ക് ഒത്തു കൂടാനുള്ള പൊതു ഇടമാണ്. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന പ്രകാരം മതവിശ്വാസികള്‍ക്കും അവിശ്വസികള്‍ക്കും ഒരുപോലെ സംഗമിക്കാനുള്ള സാംസ്കാരിക കേന്ദ്രവുമാണ്.’ ഭിന്നിപ്പിന്റെയും വിഭജനത്തിന്റെയും തരംതാണ തലച്ചോറുകള്‍ക്ക് അതൊന്നും മനസിലാകണമെന്നില്ലെന്നും ആര്യ രാജേന്ദ്രന് പറഞ്ഞു.
‘കല്‍മണ്ഡപം വിവിധ വാണിജ്യാവശ്യങ്ങള്‍ക്ക് നല്‍കാറുണ്ട്. അതിനോട് ചേര്‍ന്നിട്ടുള്ള മൈതാനം വിവിധങ്ങളായ വാണിജ്യപരിപാടികള്‍ക്കും കലാപരിപാടികള്‍ക്കും സാസ്കാരിക പരിപാടികള്‍ക്കും നഗരസഭ വാടകയ്ക്ക് നല്‍കാറുണ്ട്.’ സംസ്ഥാന സര്‍ക്കാരിന്റെ പരിപാടികള്‍ക്ക് വാടക ഈടാക്കാതെ നല്‍കാറുണ്ടെന്നും കോടതിയെ ബോധ്യപെടുത്തിയെന്ന് മേയര്‍ പറഞ്ഞു. കല്‍മണ്ഡപത്തിലാണ് സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് കാരണം ഭക്തജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലായെന്നും പ്രസ്തുത സ്ഥലം പലപ്പോഴും വാണിജ്യാവശ്യങ്ങള്‍ക്ക് കൊടുത്തിട്ടുണ്ടെന്നും നഗരസഭ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭയ്ക്കെക്കെതിരെ നല്കിയ കേസ് കോടതി തള്ളിക്കളഞ്ഞതെന്ന് ആര്യ പറഞ്ഞു.
‘വിഷയം സംബന്ധിച്ച് സംഘപരിവാര്‍ സംഘടനകളും ബി.ജെ.പിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരണങ്ങള്‍ നടത്തുകയും നഗരസഭ കൗണ്‍സിലില്‍ ബഹളം ഉണ്ടാക്കുകയും ചെയ്തിരുന്നു. സാധാരണക്കാരെയും ഭക്തജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന രൂപത്തിലുള്ള പ്രചാരണമാണ് സംഘടിപ്പിച്ചത്. അവര്‍ക്ക് ഏറ്റ വലിയ തിരിച്ചടിയാണിത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഏതൊരു കെട്ടിടവും എല്ലാ വിഭാഗത്തിലുള്ള പൊതുജനങ്ങള്‍ക്കും നടപടിക്രമം പാലിച്ച് നല്‍കുക മാത്രമാണ് നഗരസഭ ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പരിപാടികള്‍ക്ക് സൗജന്യമായും നല്‍കാറുണ്ട്.” നഗരസഭയെ സംബന്ധിച്ച് വിവിധ ജാതിയെന്നോ മതമെന്നോ നോക്കാതെ അര്‍ഹതയനുസരിച്ചാണ് നല്‍കിയിരുന്നതെന്നും മേയര്‍ പറഞ്ഞു.
Last Updated Dec 22, 2023, 7:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]