
ചലച്ചിത്രപ്രേമികൾക്കിടയിൽ ആമുഖം ആവശ്യമില്ലാത്ത സംവിധായകനാണ് കനു ബെഹൽ. 2014 ൽ കാനിലെ കാമറെ ഡി ഓർ പുരസ്കാരത്തിന് (ചിത്രം: തിത്ലി) നാമനിർദേശം നേടുകയും എട്ട് അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുള്ള കനുവിന്റെ ‘ആഗ്ര’ എന്ന ചിത്രം ഇത്തവണത്തെ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. 2023 കാൻ ഫിലിം ഫെസ്റ്റിവലിൽ ഡയറക്ടർസ് ഫോർട്ട്നൈറ്റ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ‘ആഗ്ര’ ഐ.എഫ്.എഫ്.കെയിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മികച്ച പ്രേക്ഷകപ്രീതി നേടിയ ചിത്രത്തെ കുറിച്ചും തന്റെ കാഴ്ചപ്പാടുകളെ കുറിച്ചും കനു ബെഹൽ സംസാരിക്കുന്നു.
‘ആഗ്ര’യിലെ നായകൻ ഗുരു ഇന്ത്യൻ യുവജനങ്ങളുടെ ലൈംഗികമായി അടിച്ചമർത്തപ്പെട്ട ജീവിതത്തിന്റെ പ്രതിനിധിയാണോ?
തീർച്ചയായും. യുവജനങ്ങളുടെ മാത്രമല്ല, ഇന്ത്യയിൽ എല്ലാ പ്രായത്തിലുമുള്ള മുതിർന്നവരുടെ ലൈംഗികതയും കൂടുതൽ കൂടുതൽ അടിച്ചമർത്തപ്പെട്ടുകൊണ്ടിരിക്കുന്നു. കാമസൂത്രയുടെ ദേശക്കാരാണ് നാം എന്ന് കൂടി ഓർക്കണം.
അടിച്ചമർത്തപ്പെട്ട ലൈംഗികത വ്യക്തിയെയും സമൂഹത്തെയും സാരമായി ബാധിക്കുന്നില്ലേ?
അതെ. മൂടിവെക്കപ്പെട്ട, അടിച്ചമർത്തപ്പെട്ട ലൈംഗികത പല ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് എന്നെ കുറേകൂടി വലിയ നമ്മുടെ സാംസ്കാരിക പശ്ചാത്തലത്തിലേക്ക് കൂട്ടികൊണ്ടുപോകുന്നു. അടിച്ചമർത്തൽ നമ്മുടെ സാമൂഹിക ജീവിതവുമായും രാഷ്ട്രീയ ജീവിതവുമായും സമ്പദ് വ്യവസ്ഥയുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. ഇവയെല്ലാം കൂടിച്ചേർന്നാണ് ‘ഞെരിക്കപ്പെട്ട’ ഒരു ജീവിതം രൂപീകൃതമാകുന്നത്.
‘ആഗ്ര’യിലെ സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന വീട് ചിത്രത്തിൽ എങ്ങിനെയാണ് മെറ്റഫറായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്?
ആഗ്ര നഗരത്തിൽ മാത്രമല്ല, നമ്മുടെ രാജ്യത്ത് തന്നെ പരിമിതമായ ഇടമേ ഉള്ളൂ. 140 കോടി ജനങ്ങൾ പരിമിതമായ സ്ഥലത്ത് തിങ്ങിപ്പാർക്കുന്ന രാജ്യമാണിത്. സ്ഥലപരിമിതിയും അതിജീവനത്തിനായി ദിനേന പൊരുത്തേണ്ടിവരുന്ന സാഹചര്യങ്ങൾ ഇവിടെയുണ്ട്. ഒരുപാട് പേർ ദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ട രാജ്യമാണ്. ചൈനയിൽ വലിയ ജനസംഖ്യയുണ്ടെങ്കിലും അവർക്ക് ധാരാളം ഭൂമിയുണ്ട്. വളരുന്ന വലിയ സമ്പദ് വ്യവസ്ഥ എന്നാണ് നമ്മുടെ അവകാശവാദം. സത്യസന്ധമായി അവകാശപ്പെടുകയാണെങ്കിൽ നമ്മുടെ സംസ്കാരം, പൈതൃകം എന്നിവയെ യുക്തിയുടെ കണ്ണിൽകൂടി കാണുകയാണ് വേണ്ടത്. മുകളിൽപ്പറഞ്ഞ എല്ലാ വിഷയങ്ങളും സത്യസന്ധമായി ചർച്ച ചെയ്യപ്പെടുകയും വേണം.
‘ആഗ്ര’യിൽ നമ്മുടെ ലൈംഗികതയെയും രഹസ്യജീവിതത്തെയും സ്ഥലമില്ലായ്മ എന്ന ഇന്ത്യൻ യാഥാർഥ്യത്തിന്റെ ലെൻസിലൂടെ നോക്കിക്കാണുക ആയിരുന്നു എന്റെ ഉദ്ദേശ്യം. ഇല്ലായ്മ, അതിനിടയിൽ ഞെരുങ്ങുന്ന കുടുംബ ബന്ധങ്ങൾ, വൈകാരിക അടുപ്പം -ഇവ എവിടെയൊക്കെ കൂട്ടിമുട്ടുന്നു, നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നും മനസ്സിലാക്കാൻ ശ്രമിച്ചു.
പുതിയ സിനിമാ പ്രവർത്തകർക്ക് ഒ.ടി.ടി എത്രത്തോളം പ്രയോജനകരമാണ്?
ഒ.ടി.ടി പുതിയ സിനിമാ പ്രവർത്തകർക്ക് ഇടം നൽകുന്നില്ല. ഒ.ടി.ടി കമ്പനികൾ പ്രധാനമായും ബിസിനസ് ലക്ഷ്യമിടുന്ന ടെക് കമ്പനികളാണ്. അവർ പുതിയ ചലച്ചിത്ര പ്രവർത്തകർക്ക് വേണ്ട ഇടം നൽകുമെന്നും അനുകൂലമായി സ്വാധീനിക്കുമെന്നതും യുക്തിരഹിതമായ പ്രതീക്ഷയാണ്.
ആഗോള പ്രേക്ഷകരും പ്രാദേശിക പ്രേക്ഷകരും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്?
സിനിമയുടെ സാംസ്കാരിക പരിസരം കൃത്യമായി മനസ്സിലാക്കാൻ സാധിക്കുക പ്രാദേശിക പ്രേക്ഷകർക്കാണ്. ആ നിലയിൽ അവരാണ് യഥാർത്ഥം. അവർക്ക് തീർച്ചയായും അവരുടെ ജീവിതവുമായി സിനിമയെ എളുപ്പം ബന്ധിപ്പിച്ച് കാണാൻ സാധിക്കും.
കേരളത്തിലെ പതിനഞ്ചാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഷോർട്ട് ഫിലിം ഫെസ്റ്റിവൽ (IDSFFK) ജൂറി തലവൻ എന്ന നിലയിൽ എന്താണ് ഇവിടുത്തെ സിനിമാ സംസ്കാരത്തെക്കുറിച്ചുള്ള അനുഭവം?
IDSFFK മനോഹരമായ അനുഭവമായിരുന്നു. സിനിമകളുടെ തിരഞ്ഞെടുപ്പ് ശരിക്കും ആകർഷണീയമായിരുന്നു. ഐ.എഫ്.എഫ്.കെ യും അതുപോലെ തന്നെ ഭംഗിയായി സംഘടിപ്പിച്ചിരിക്കുന്നു. ജസ്റ്റിൻ ട്രയറ്റ് സംവിധാനം ചെയ്ത ‘അനാട്ടമി ഓഫ് എ ഫാൾ’ കണ്ടതിന് ശേഷം എനിയ്ക്ക് ഇപ്പോഴും ഹാംഗ് ഓവർ മാറിയിട്ടില്ല. ആ സിനിമ കാണാനുള്ള പ്രേക്ഷകരുടെ നീണ്ട നിര എന്നെ ഏറെ സന്തോഷിപ്പിച്ചു.
പുതിയ ചിത്രം ‘ഡെസ്പാച്ചി’നെക്കുറിച്ച്?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഡെസ്പാച്ച് പ്രീ പ്രൊഡക്ഷന്റെ അന്തിമഘട്ടത്തിലാണ്. ക്രൈം പത്രപ്രവർത്തനത്തിന്റെ ലോകമാണ് പ്രമേയം. കൊള്ളാവുന്ന സമൂഹം കെട്ടിപ്പടുക്കുന്നതിൽ പ്രൊഫഷണൽ എന്ന നിലയിൽ വ്യക്തി വഹിക്കുന്ന പങ്ക്, വ്യക്തിയുടെ ആർത്തി, അതിനു നൽകേണ്ട വില എന്നിവ പരിശോധിക്കുന്ന ചിത്രത്തിലെ മുഖ്യകഥാപാത്രം അവതരിപ്പിക്കുന്നത് മനോജ് ബാജ്പേയി ആണ്.