
കാരോട്: ഓട്ടോറിക്ഷയിൽ കഞ്ചാവുമായെത്തിയത് മോഷണക്കേസ് പ്രതി. തിരുവനന്തപുരം കാരോട് ബൈപ്പാസിൽ വാഹന പരിശോധനയിലാണ് വലിയ തോതിൽ കഞ്ചാവ് പിടികൂടിയത്. ക്രിസ്തുമസ്, ന്യൂ ഇയർ അനുബന്ധിച്ച് വ്യാപകമായ രീതിയിൽ സംസ്ഥാനത്തേക്ക് കഞ്ചാവും മയക്കുമരുന്നുകളും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നത് തടയാനായി നടത്തിയ പരിശോധനയിലാണ് മോഷണക്കേസ് പ്രതിയെ കഞ്ചാവുമായി പിടികൂടിയത്.
തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സ് കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റിന്റെ (KEMU)നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി ചെങ്കലിൽ നടത്തിയ വാഹന പരിശോധനയിൽ ആണ് ചെങ്കൽചൂള സ്വദേശി ശരത്തിനെ അറസ്റ്റിലായത്. ഒരു കിലോയിലധികം കഞ്ചാവുമായി ഓട്ടോറിക്ഷയിലാണ് ശരത്ത് എത്തിയത്. ലഹരി മാഫിയകൾ ചെക്ക് പോസ്റ്റുകളിലെ കർശന പരിശോധനകളിൽ നിന്നും ഒഴിവാക്കുന്നതിലേക്കായി കാരോട് കഴക്കൂട്ടം ബൈപ്പാസ് കടത്തിനായി ഉപയോഗിക്കുന്നത് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെമു ടീം ബൈപ്പാസിലെ വിവിധ ഇടങ്ങളിലായി കർശനമായ രീതിയിൽ വാഹന പരിശോധന നടത്തിയത്.
പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ കെ ശ്യാംകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ശങ്കർ, എം വിശാഖ്, കെ.ആർ.രജിത്ത്, ഹരിപ്രസാദ്, അനീഷ്.വി.ജെ, സുജിത്ത് വിഎസ് എന്നിവർ പങ്കെടുത്തു.
സമാനമായ മറ്റൊരു സംഭവത്തിൽ കോഴിക്കോട് എക്സൈസ് നടത്തിയ റെയ്ഡിൽ 30 ലിറ്റർ മാഹി മദ്യവുമായി യുവാവ് പിടിയിലായി. മലപ്പുറം ഏറനാട് പാണ്ടിക്കാട് ആമപാറക്കൽ വീട്ടിൽ ശരത് ലാൽ (30) ആണ് എക്സൈസിന്റെ പിടിയിലായത്. ക്രിസ്മമസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കൂലിനു കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.
പയ്യന്നൂർ-കോഴിക്കോട് റൂട്ടിലോടുന്ന കെഎൽ 13 എഎക്സ് 3400 നമ്പർ കൃതിക ബസിൽ യാത്ര ചെയ്യുകയായിരുന്നു ഇയാൾ. വടകര പുതിയ സ്റ്റാന്റിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. നേരത്തേ 200 ലിറ്റർ മദ്യം കടത്തിയതിനു മഞ്ചേരി കേസിൽ പ്രതിയാണ് ഇയാൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]